Image

ഐ.എസ്‌.ആര്‍.ഒ. ചാരക്കേസ്‌ : നമ്പി നാരായണന്‌ 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധി

Published on 14 September, 2018
  ഐ.എസ്‌.ആര്‍.ഒ. ചാരക്കേസ്‌ : നമ്പി നാരായണന്‌ 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി  വിധി
കാല്‍നൂറ്റാണ്ടായി തുടരുന്ന നിയമയുദ്ധത്തില്‍ ഐ.എസ്‌.ആര്‍.ഒ മുന്‍ ശാസ്‌ത്രജ്ഞന്‍ ഡോ. നമ്പി നാരായണന്‌ നീതി. ഐ.എസ്‌.ആര്‍.ഒ. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചു.

സംശയത്തിന്റെ പേരിലാണ്‌ ഉന്നത പദവിയിലിരിക്കുന്ന ശാസ്‌ത്രജ്ഞനെ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. ഈ അറസ്റ്റ്‌ അനാവശ്യമായിരുന്നുവെന്ന്‌ സുപ്രീം കോടതി നിര്‍ണായക വിധിയില്‍ പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോയെന്ന്‌ അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയമിച്ചു.

സുപ്രീം കോടതി ജസ്റ്റിസ്‌ (റിട്ട.) ഡി.കെ.ജയിന്‍ നേതൃത്വം വഹിക്കും. കേന്ദ്ര,സംസ്ഥാന പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങള്‍ ആകും.

അതേസമയം, ചാരക്കേസിന്റെ ഗൂഢാലോചനയെ കുറിച്ച്‌ അന്വേഷണം വേണമെന്ന്‌ സി.ബി.ഐയില്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കസ്റ്റഡിയില്‍ എടുത്തത്‌ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടു വരണം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. നഷ്ടപരിഹാരം നല്‍കേണ്ടത്‌ ആരാണെന്ന്‌ ചോദിച്ച സുപ്രീംകോടതി, കേസ്‌ വിധി പറയാനായി മാറ്റി.

കോളിളക്കം സൃഷ്ടിച്ച ഐ.എസ്‌.ആര്‍.ഒ ചാരക്കേസ്‌ അന്വേഷിച്ച മുന്‍ ഡി.ജി.പി സിബി മാത്യൂസ്‌, മുന്‍ എസ്‌.പി.മാരായ കെ.കെ. ജോഷ്വ, എസ്‌. വിജയന്‍ എന്നീ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ നമ്പി നാരായണന്‍ ആണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

തനിക്കെതിരെ കെട്ടിചമച്ച കേസിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തന്റെ ഭാവിയെയും ഐ.എസ്‌.ആര്‍.ഒയുടെ പുരോഗതിയെയും ബാധിച്ചു. അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നു വെച്ച്‌ രാജ്യത്തെ സേവിക്കാനെത്തിയ തന്റെ ഭാവിയാണ്‌ ചാരക്കേസില്‍ തകര്‍ന്നതെന്ന്‌ അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്‌ റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടിക്കെതിരെയാണ്‌ നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്‌. നമ്പി നാരായണന്റെ പേരിലുള്ള കേസ്‌ തെറ്റാണെന്ന്‌ സി.ബി.ഐ. റിപ്പോര്‍ട്ട്‌ നല്‍കുകയും കോടതി അതംഗീകരിക്കുകയും ചെയ്‌തു.

കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍, കേസ്‌ അവസാനിപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക