Image

ബാര്‍കോഴ കേസില്‍ മാണിക്ക്‌ തിരിച്ചടി; ക്ലീന്‍ചിറ്റ്‌ നല്‍കിയ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ കോടതി തള്ളി

Published on 18 September, 2018
ബാര്‍കോഴ കേസില്‍ മാണിക്ക്‌ തിരിച്ചടി; ക്ലീന്‍ചിറ്റ്‌ നല്‍കിയ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ കോടതി തള്ളി


തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ കെ എം മാണിക്ക്‌ തിരിച്ചടി. മാണിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ കോടതി തള്ളി. വിജിലന്‍സിന്റെ രണ്ടാമത്തെ തുടരന്വേഷണ റിപ്പോര്‍ട്ടാണ്‌ തള്ളിയത്‌. കേസിന്റെ അന്വേഷണം പൂര്‍ണമല്ലെന്നും അതിനാല്‍ റിപ്പോര്‍ട്ട്‌ തള്ളുന്നതായും കോടതി പറഞ്ഞു. സര്‍ക്കാറിന്റെ അനുമതിയോടെ തുടരന്വേഷണം നടത്താനും കോടതി വിജിലന്‍സിനോട്‌ നിര്‍ദേശിച്ചു.

ഡിസംബര്‍ പത്തിന്‌ മുമ്പ്‌ സര്‍ക്കാര്‍ അനുമതി വാങ്ങാനാണ്‌ വിജിലന്‍സിനോട്‌ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌.
മാണി കൈക്കൂലി വാങ്ങിയതിന്‌ തെളിവില്ലെന്നായിരുന്നു വിജിലന്‍സ്‌ അന്വേഷണത്തിലെ കണ്ടെത്തല്‍. കേസില്‍ തുടര്‍ നടപടിക്ക്‌ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പുനരന്വേഷണം ഉണ്ടാകും. അങ്ങനെ വന്നാല്‍ മാണിക്ക്‌ വലിയ തിരിച്ചടിയാകും.

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത്‌ പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാര്‍ മുതലാളി ബിജു രമേശിന്റെ ആരോപണമാണ്‌ കേസിനാസ്‌പദമായ സംഭവം.

മാണി അഞ്ച്‌ കോടി രൂപ ആവശ്യപ്പെട്ടതില്‍ ഒരു കോടി രൂപ മൂന്ന്‌ തവണയായി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചും മാണിയുടെ പാലായിലുള്ള കുടുംബ വീട്ടില്‍ വച്ചും നല്‍കിയതായും ബിജു ആരോപിച്ചിരുന്നു. ഈ ആരോപണം അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്‌.അച്യുതാനന്ദന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന രമേശ്‌ ചെന്നിത്തലക്ക്‌ കത്ത്‌ നല്‍കിയിരുന്നു. ചെന്നിത്തല കത്ത്‌ വിജിലന്‍സ്‌ ഡയറക്ടര്‍ക്ക്‌ കൈമാറി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക