തൃപ്പൂണിത്തുറ: ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് എസ്.പി ഓഫിസില്‍ രണ്ടു ദിവസവും ഏഴ് മണിക്കൂറും നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ശേഷം രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് നടപടിക്രമങ്ങളുടെ ഭാഗമായി ബിഷപ്പിന്റെ വസ്ത്രങ്ങള്‍ മാറ്റി പകരം പാന്റും കുര്‍ത്തയും നല്‍കി. ബിഷപ്പിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം നാളെ രാവിലെ പാലാ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും.
ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ ഈ വിവരം പഞ്ചാബ് പൊലീസിനെയും അവിടത്തെ അഭിഭാഷകനെയും കന്യാസ്ത്രീകളുടെ ബന്ധുക്കളെയും കേരളാ പൊലീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ബിഷപ്പിന് ഇടക്കാല ജാമ്യം ലഭിക്കുന്നതിനുള്ള നീക്കങ്ങള്‍ അദ്ദേഹത്തിന്റെ അഭിഭാഷകരും ആരംഭിച്ചിട്ടുണ്ട്.
ജൂണ്‍ 27നാണ് കോട്ടയം ജില്ല പൊലീസ് മേധാവി മുമ്പാകെ കന്യാസ്ത്രീ പരാതി നല്‍കിയത്. പരാതി ലഭിച്ച സഭാ നേതൃത്വം ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാതെ വിഷയം ഒതുക്കി തീര്‍ക്കാനാണ് ശ്രമം നടത്തിയത്. ഇതിനായി കന്യാസ്ത്രീ അംഗമായ ജലന്ധറിലെ മിഷനറീസ് ഓഫ് ജീസസ് മഠത്തിലെ നേതൃത്വം വഹിച്ചവര്‍ കുറവിലങ്ങാടെത്തി ഇരയുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍, ബിഷപ്പിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യത്തില്‍ കന്യാസ്ത്രീയും ബന്ധുക്കളും ഉറച്ചുനിന്നു.
ഫ്രാങ്കോ മുളയ്ക്കല്‍ 2014 മുതല്‍ 2016 വരെ കുറവിലങ്ങാട്, ജലന്തര്‍ എന്നീ സ്ഥലങ്ങളില്‍ വെച്ച് 13 തവണ പീഡനത്തിനിരയാക്കിയെന്നാണ് കോട്ടയം എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പരാതി അന്വേഷിക്കാന്‍ വൈക്കം ഡി.വൈ.എസ്.പി സുഭാഷ് കുമാറിനെ എസ്.പി ചുമതലപ്പെടുത്തി. തുടര്‍ന്ന് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ കണ്ണൂരിലെ മഠത്തിലെ കന്യസ്ത്രീകള്‍, കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് വികാരി ഫാ. ജോസഫ് തടത്തില്‍ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതേസമയം, കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കിയെങ്കിലും ഇവര്‍ തമ്മിലുള്ള 14 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ ആ വാദം പൊളിഞ്ഞു.
പരാതി വ്യാജമാണെന്ന നിലപാടാണ് തുടക്കം മുതല്‍ ബിഷപ്പ് ഫ്രാങ്കോ സ്വീകരിച്ചത്. ഇതിനിടെ, കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ ഹൈകോടതി ജംങ്ഷനില്‍ സമരം തുടങ്ങി.
സമരവേദിയായ വഞ്ചി സ്‌ക്വയറിലെ സമരക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു. 14 ദിവസമായി നടന്ന സമരത്തെ പിന്തുണച്ച എല്ലാവര്‍ക്കും സിസ്റ്റര്‍ അനുപമ നന്ദി അറിയിച്ചു. സമരത്തില്‍ പങ്കെടുത്ത അഞ്ച് കന്യാസ്ത്രീകളും ആറു മണിയോടെ കുറവിലങ്ങാട്ടെ മഠത്തിലേക്ക് മടങ്ങി.
സംഗത്തെ ബലാല്‍സംഗമാക്കിയ പോലീസിനും മീഡിയക്കും നന്ദി. ബിഷപ്പ് എന്നു പറയുന്ന് ആ--- മോന്‍ എതിലെയെങ്കിലും തുലഞ്ഞോട്ടെ