Image

സഭയുടെ പ്രതികരണത്തെക്കുറിച്ച് ഭയമില്ല-സിസ്റ്റര്‍ അനുപമ

Published on 21 September, 2018
സഭയുടെ പ്രതികരണത്തെക്കുറിച്ച് ഭയമില്ല-സിസ്റ്റര്‍ അനുപമ
ഇത് സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരായ സമരമാണ്. ഇത് രാഷ്ട്രീയവത്കരിക്കേണ്ടതില്ല. എന്തും നേരിടാന്‍ തയാറായാണ് സമരത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ സഭയുടെ പ്രതികരണത്തെക്കുറിച്ച് ഭയമില്ല-സിസ്റ്റര്‍ അനുപമ. ഇത് ഒരാള്‍ക്കുവേണ്ടിയുള്ള സമരമല്ല. സഭയില്‍ ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. അതിനെതിരെയെല്ലാം പ്രതികരിക്കാനുള്ള ഊര്‍ജം ഈ സമരം നല്‍കും. അറസ്റ്റില്‍ സന്തോഷമുണ്ട്.

കന്യാസ്ത്രീകള്‍ക്ക് മഠങ്ങളില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. അവര്‍ക്ക് പ്രശ്‌നങ്ങള്‍ തുറന്നുപറയാനുള്ള സംവിധാനം വേണം. ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സഭ നിശ്ശബ്ദത പാലിക്കരുത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ച് മുന്നോട്ടുപോകാതെ സഭ ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാകണം. സംഭവങ്ങള്‍ മൂടിവെക്കാതെ നടപടിയെടുക്കാന്‍ സഭ അധികൃതര്‍ ഇനിയെങ്കിലും തയാറാകണം.

-പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി

എന്റെ സഹോദരിക്ക് നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. കേരള ജനതയും മാധ്യമങ്ങളും ഒരുപോലെ ഏറ്റെടുത്തതോടെയാണ് സമരം വിജയിച്ചത്. ഒരു സ്ത്രീക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുത്. ഇത്തരം അതിക്രമങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയില്ല. എന്നാല്‍,അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ ഇനി തയാറാകും. ജീവന്‍മരണ പോരാട്ടത്തിനുതന്നെയാണ് ഞങ്ങള്‍ ഇറങ്ങിയത്. നീതിക്കുവേണ്ടി മരിക്കാന്‍ പോലും തയാറാണ്. അവസാനംവരെ പോരാട്ടം തുടരും. വരുന്ന തലമുറക്കെങ്കിലും തുറന്നുപറച്ചിലിനുള്ള ധൈര്യം ഇനിയെങ്കിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സഹോദരി പരാതി നല്‍കാന്‍ തയാറായത് കൂടുതല്‍ പേര്‍ക്ക് മുന്നോട്ടുവരാന്‍ ഊര്‍ജമായിട്ടുണ്ട്. അറസ്റ്റ് കൊണ്ട് നീതികിട്ടുമെന്ന് ഉറപ്പില്ല. ഫ്രാങ്കോക്ക് ശിക്ഷ ലഭിക്കണം.

-സിസ്റ്റര്‍ ജോസഫിന്‍

മറ്റൊരു അഭയ കേസ് ആവുമോ ഇതെന്ന ഭയമുണ്ട്.ബിഷപ് ഇനി ആ സ്ഥാനങ്ങളില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിയമപരമായ ശിക്ഷ കിട്ടുന്നതുവരെ പോരാട്ടം തുടരും.

-സിസ്റ്റര്‍ ഇമല്‍ഡ

വൈകിയാണെങ്കിലും അറസ്റ്റ് നടന്നതില്‍ സന്തോഷമുണ്ട്. എല്ലാവരും വെള്ളിയാഴ്ച അറസ്റ്റുണ്ടാവില്ലെന്ന് പറഞ്ഞെങ്കിലും അറസ്റ്റുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ തുടര്‍നടപടിയിലൂടെ ഫ്രാങ്കോ മുളയ്ക്കല്‍ രക്ഷപ്പെടുമോയെന്ന ഭയമുണ്ട്. ചെയ്ത തെറ്റിനുള്ള ശിക്ഷ ലഭിക്കണം. സമരത്തിന്റെ രണ്ടാം ദിനംമുതല്‍ സമരത്തിന് പിന്തുണയുമായി ഞാനുണ്ട്. ഇതിനിടെ സമരത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഭീഷണി സ്വരത്തില്‍ വിഡിയോ സന്ദേശം ലഭിച്ചിരുന്നു.

-കെ.എം. വര്‍ഗീസ് (സിസ്റ്റര്‍ അനുപമയുടെ പിതാവ്)

എന്തിനീ നാണംകെട്ട പണിക്കിറങ്ങി, മകളെയും വിളിച്ച് വീട്ടിലേക്ക് പൊയ്ക്കൂടെ എന്നായിരുന്നു സമരത്തിറങ്ങുമ്പോള്‍ നാട്ടുകാര്‍ ചോദിച്ചത്. അങ്ങനെ തിരിച്ചുപോകാന്‍ വന്നവരല്ല ഞങ്ങള്‍. താല്‍ക്കാലികമായെങ്കിലും ചുമതലയൊഴിഞ്ഞത് അശ്വാസംപകരുന്നു. അതുകൊണ്ട് പ്രതികാര നടപടി ഉണ്ടാകില്ലെന്നാണ് കരുതുന്നത്. സഭയില്‍ ഇത്തരം പീഡനങ്ങളുണ്ടായാല്‍ അത് പുറത്തുവരണം. സഭ മേലധ്യക്ഷന്മാരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസിനെ അറിയിക്കണം. ഇനി ഇങ്ങനെയുള്ള കശ്മലന്മാര്‍ സഭയില്‍ ഉണ്ടാകരുത്. ഒരാള്‍ക്കെതിരെ നടപടി ഉണ്ടായാലേ മറ്റുള്ളവര്‍ക്കും താക്കീതാകൂ.

2013ല്‍ ബിഷപ് ഫ്രാങ്കോ ചുമതലയേറ്റപ്പോള്‍ മുതലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. വത്തിക്കാനില്‍ സ്വാധീനം ചെലുത്തിയാണ് ജലന്ധര്‍ രൂപതയുടെ ബിഷപ്പായത്. നടപടി വൈകിയതുപോലും വത്തിക്കാനിലുള്ള സ്വധീനംകൊണ്ടാണ്.

-സ്റ്റീഫന്‍ മാത്യു (14 ദിവസമായി നിരാഹാരത്തില്‍)

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരമാണ്. സാങ്കേതികമായ അറസ്റ്റ് ഉണ്ടായെങ്കിലും നിയന്ത്രണം ഇപ്പോഴും ഫ്രാങ്കോയുടെ കൈയിലാണ്. ബിഷപ് സ്ഥാനത്തുനിന്ന് മാറാത്തിടത്തോളം കന്യാസ്ത്രീകളുടെ അവസ്ഥ ഊഹിക്കുന്നതാണ്. അവരുടെ മുന്നോട്ടുള്ള കാര്യത്തില്‍ ഞങ്ങള്‍ ഇപ്പോഴും ആശങ്കാകുലരാണ്. അറസ്റ്റിന് ശേഷമുള്ള കാര്യത്തില്‍ പ്രയോഗിക നടപടികളെക്കുറിച്ച് സമരസമിതി അലോചിക്കുന്നുണ്ട്.ജനത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ് സര്‍ക്കാര്‍. കസേര നഷ്ടപ്പെടുമോ എന്ന പേടിയാണ് മുഖ്യമന്ത്രിയെ അറസ്റ്റിന് പ്രേരിപ്പിച്ചത്. ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ട പ്രകാരമാണ് ഫ്രാങ്കോ ഹാജരായതും അറസ്റ്റിന് തയാറായതും. അറസ്റ്റ് വിജയമല്ല. നീതിക്കുവേണ്ടി അവസാനംവരെ സമരവുമായി മുന്നോട്ടുപോകും. വേണ്ടിവന്നാല്‍ ഇനിയും നിരാഹാരം കിടക്കും.
മാധ്യമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക