Image

ഗ്വാളിയോറിലെ ഷെല്‍ട്ടര്‍ ഹോമില്‍ ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്‌തു; ഗര്‍ഭസ്ഥ ശിശുവിനെ കത്തിച്ചു

Published on 22 September, 2018
ഗ്വാളിയോറിലെ ഷെല്‍ട്ടര്‍ ഹോമില്‍ ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്‌തു; ഗര്‍ഭസ്ഥ ശിശുവിനെ കത്തിച്ചു


ഗ്വാളിയോര്‍: ഗ്വാളിയോറിലെ ഷെല്‍ട്ടര്‍ ഹോമില്‍ 24 വയസുള്ള ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിന്‌ ഇരയായി. ഷെല്‍ട്ടര്‍ ഹോമിലെ വാച്ച്‌മാനാണ്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌.

പെണ്‍കുട്ടി ഗര്‍ഭിണിയായതിന്‌ പിന്നാലെ ആശുപത്രിയിലെത്തി അബോര്‍ഷന്‍ നടത്തുകയും ഗര്‍ഭസ്ഥശിശുവിനെ കത്തിച്ചുകളഞ്ഞെന്നും പൊലീസ്‌ പറയുന്നു. സംഭവത്തില്‍ നാല്‌ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പത്‌ പേര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തതായി പൊലീസ്‌ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട്‌ പ്രതിയുടേയും മൂന്ന്‌ ഡോക്ടര്‍മാരുടേയും അറസ്റ്റ്‌ രേഖപ്പെടുത്തിയായി ബിലൗവ പൊലീസ്‌ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അമിത്‌ ബദോരിയ വ്യക്തമാക്കി.

മധ്യപ്രദേശിലെ വുമണ്‍ ആന്‍ഡ്‌ ചൈല്‍ഡ്‌ ഡിപാര്‍ട്‌മെന്റിന്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പീഡന വിവരം പുറത്തുവരുന്നത്‌.

വിദേശ ഫണ്ട്‌ മുഖേന പ്രവര്‍ത്തിക്കുന്ന ഗ്വാളിയോറിലെ സ്‌നേഹലയ എന്ന ഷെല്‍ട്ടര്‍ ഹോമിലായിരുന്നു സംഭവം. കാഴ്‌ചയും കേള്‍വിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്‌ പീഡനത്തിന്‌ ഇരയായത്‌.

രണ്ട്‌ മാസം തുടര്‍ച്ചായി പെണ്‍കുട്ടിയെ വാച്ച്‌മാനായ സാഹബ്‌ സിങ്‌ ഗുര്‍ജാര്‍ പീഡനത്തിന്‌ ഇരയാക്കിയതായി പൊലീസ്‌ പറയുന്നു.

പെണ്‍കുട്ടി ഗര്‍ഭിണിയായതിന്‌ പിന്നാലെ ഷെല്‍ട്ടര്‍ ഹോം ഡയരക്ടറായ ഡോ. ബി.കെ ശര്‍മ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ ആശുപത്രിയില്‍ എത്തിച്ച്‌ അബോര്‍ഷന്‌ വിധേയയാക്കുകയായിരുന്നു. തെളിവ്‌ നശിപ്പിക്കാനായി ഗര്‍ഭസ്ഥശിശുവിനെ കത്തിച്ചുകളഞ്ഞെന്നും പൊലീസ്‌ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട ശര്‍മ, അദ്ദേഹത്തിന്റെ ഭാര്യ ഡോ. ഭാവന, ഷെല്‍ട്ടര്‍ ഹോം മാനേജര്‍ ജയ്‌പ്രകാശ്‌ ശര്‍മ,ഡോ.വിവേക്‌ സാഹു,ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍ രവി വാത്മീകി, വാര്‍ഡന്‍ ഗിരിരാജ്‌ ബാഗെല്‍ എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക