Image

അഭയകേന്ദ്രത്തില്‍ 4 മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് അഞ്ജനമ്മ നാട്ടിലേയ്ക്ക് മടങ്ങി.

Published on 25 September, 2018
അഭയകേന്ദ്രത്തില്‍ 4 മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് അഞ്ജനമ്മ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: അനിശ്ചിതങ്ങള്‍ നിറഞ്ഞ സൗദി പ്രവാസം അവസാനിപ്പിച്ച്, നവയുഗം സാംസ്‌ക്കാരികവേദിയുടെ സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി അഭയകേന്ദ്രത്തില്‍ നിന്നും ഇന്ത്യന്‍ വനിത നാട്ടിലേയ്ക്ക് മടങ്ങി.

തെലുങ്കാന ഹൈദരാബാദ് സ്വദേശിനിയായ അഞ്ജനമ്മയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ഒരു വര്‍ഷം മുന്‍പാണ് ഒരു ഏജന്റ് വഴി അഞ്ജനമ്മ സൗദി അറേബ്യയില്‍ പ്രവാസിയായി എത്തിയത്.  ഏജന്റ് അവരെ ഒരു സൗദിയുടെ വീട്ടില്‍ ജോലിയ്ക്ക് കൊണ്ടാക്കി. അഞ്ചു മാസം ആ വീട്ടില്‍ യാതൊരു പ്രശ്‌നവുമില്ലാതെ, ജോലി ചെയ്തു. അപ്പോഴേയ്ക്കും ഏജന്റ് വന്ന് അവരെ കൂട്ടികൊണ്ടു പോയി മറ്റൊരു സൗദി ഭവനത്തില്‍ ജോലിയ്ക്ക് കൊണ്ടാക്കി. പുതിയ വീട്ടിലെ ജോലി ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. ഏജന്റിനോട് പരാതി പറഞ്ഞപ്പോള്‍, രണ്ടു മാസത്തിനു ശേഷം നാട്ടിലേയ്ക്ക് കയറ്റിവിടാം എന്നയാള്‍ വാക്കു നല്‍കി. എന്നാല്‍ മൂന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഏജന്റ് വന്നില്ല എന്ന് മാത്രമല്ല ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയുമായി. ഒടുവില്‍ ജോലിസ്ഥലത്തെ ദുരിതങ്ങള്‍ സഹിയ്ക്കാനാകാതെ അഞ്ജനമ്മ ആ വീട്ടില്‍ നിന്നും പുറത്തു കടന്ന്, ദമ്മാം ഇന്ത്യന്‍ എംബസ്സി ഹെല്‍പ്പ് ഡെസ്‌ക്കില്‍ എത്തി പരാതി പറഞ്ഞു. ഹെല്‍പ്പ് ഡെസ്‌ക്കില്‍ നിന്നും അറിയിച്ചത് അനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, അഞ്ജനമ്മയോട് സംസാരിച്ച് വിവരങ്ങള്‍ മനസ്സിലാക്കുകയും, പോലീസിന്റെ സഹായത്തോടെ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ്ക്കുകയും ചെയ്തു. 

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ അഞ്ജനമ്മയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍, ആ ഏജന്റ് തന്റെ കൈയ്യില്‍ നിന്നും വീട്ടുജോലിക്കാരിയുടെ വിസയ്ക്കായി പതിനയ്യായിരം റിയാല്‍ വാങ്ങിയിട്ടുണ്ടെന്നും, ആ പണം തിരികെ കിട്ടാതെ അഞ്ജനമ്മയ്ക്ക് എക്‌സിറ്റ് നല്‍കില്ലെന്നും അയാള്‍ ഉറപ്പിച്ചു പറഞ്ഞു. മാത്രമല്ല, സ്‌പോണ്‍സര്‍ ലേബര്‍ കോടതിയില്‍ കേസും ഫയല്‍ ചെയ്തു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ കോടതിയില്‍ തന്റെ വാദങ്ങള്‍ അഞ്ജനമ്മയ്ക്ക്  അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞു.

സത്യാവസ്ഥ ബോധ്യമായ കോടതി സ്‌പോണ്‍സറുടെ കേസ് തള്ളി. സ്‌പോണ്‍സര്‍ പണം നല്‍കിയത് ഏജന്റിന് ആയതിനാല്‍, അത് തിരികെ നല്‍കാനുള്ള ബാധ്യത അഞ്ജനമ്മയ്ക്ക് ഇല്ല എന്നായിരുന്നു കോടതിയുടെ തീര്‍പ്പ്. അഞ്ജനമ്മയെ തിരികെ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ കോടതി സ്‌പോണ്‍സറോട് നിര്‍ദ്ദേശിച്ചു. 

മഞ്ജു മണിക്കുട്ടന്റെ അഭ്യര്‍ത്ഥന മാനിച്ച്, ഹൈദരാബാദ് സാമൂഹ്യപ്രവര്‍ത്തകനായ ധര്‍മ്മപുരി നരസായ,  അഞ്ജനമ്മയ്ക്ക് വിമാനടിക്കറ്റ് എടുത്തു കൊടുത്തു. നിയമനടപടികള്‍ വേഗം പൂര്‍ത്തിയാക്കി അഞ്ജനമ്മ നാട്ടിലേയ്ക്ക് മടങ്ങി, 


അഭയകേന്ദ്രത്തില്‍ 4 മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് അഞ്ജനമ്മ നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക