Image

പതിനെട്ടിന്റെ പാഠങ്ങള്‍ തുടങ്ങുന്നു (മുരളി തുമ്മാരുകുടി)

Published on 30 September, 2018
പതിനെട്ടിന്റെ പാഠങ്ങള്‍ തുടങ്ങുന്നു (മുരളി തുമ്മാരുകുടി)
രണ്ടായിരത്തി പതിനെട്ട് കേരള ചരിത്രത്തില്‍ ദുരന്തത്തിന്റെ വര്‍ഷമായി സ്ഥാനം പിടിക്കാന്‍ പോവുകയാണ്. പക്ഷെ 1924 ലെ ദുരന്തം മറന്ന പോലെ ഈ ദുരന്തവും നമ്മള്‍ മറക്കും. വീണ്ടും അടുത്ത ദുരന്തം ഉണ്ടാകുന്നത് വരെ. കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്ത് അതിന് ഇനി നൂറു വര്ഷം വേണ്ടി വരില്ല.

ആദ്യമായി നമ്മള്‍ ഓര്‍ത്തിരിക്കേണ്ടത് പതിനെട്ടിലെ ദുരന്തം എന്നത് ആഗസ്റ്റിലെ പ്രളയം മാത്രം ആയിരുന്നില്ല എന്നതാണ്. ജൂണ്‍ മാസത്തില്‍ തുടങ്ങി സെപ്റ്റംബര്‍ വരെ നീണ്ട കുട്ടനാട്ടിലെ പ്രളയം ആണ് ഒന്നാമത്തേത്. മലനാട്ടില്‍ പെരുമഴക്കാലത്ത് ആയിരക്കണക്കിന് മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും നടന്നതാണ് ഏറ്റവും കൂടുതല്‍ ആളുകളെ കൊന്നൊടുക്കിയത്. പക്ഷെ ടി വി കാമറകള്‍ അവിടെ ഇല്ലാതിരുന്നതിനാല്‍ ഇതിന്റെ രൂക്ഷത ആളുകള്‍ക്ക് മനസ്സിലായില്ല. തുലാവര്‍ഷക്കാലത്തും മണ്ണിടിച്ചില്‍ ഉണ്ടാകും, മലനാട്ടിലെ ദുരിതം ഇനിയും അവസാനിച്ചിട്ടില്ല. ആഗസ്റ്റ് പത്തുമുതല്‍ ഇരുപത് വരെ കേരളത്തിന്റെ ഇടനാട്ടില്‍ ഉണ്ടായ പ്രളയമാണ് മൊത്തം കേരളത്തെ പിടിച്ചു കുലുക്കിയതും ലോക ശ്രദ്ധ ആകര്ഷിച്ചതും. ക്ലാരയും സൗന്ദര്യവും ആയിരുന്നു ഇത് വരെ മിക്കവാറും മലയാളികള്‍ക്ക് മഴയെങ്കില്‍ പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് ഇനി മഴ ആധിയാണ്. ഓരോ മഴക്കാലവും ആശങ്കയുടേതാണ്.

ഈ ദുരന്തങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍, മുന്നറിയിപ്പുകള്‍, ദുരന്തത്തിന് മുന്‍പ് സര്‍ക്കാരിന്റെയും ജനങ്ങളുടെയും തയ്യാറെടുപ്പുകള്‍, ദുരന്തം ഉണ്ടായതിന് ശേഷം സര്‍ക്കാരും ജനങ്ങളും പ്രതികരിച്ച രീതി, ദുരന്തത്തില്‍ നിന്നും പുനര്‍നിര്‍മ്മിക്കുന്ന കേരളത്തെ പറ്റിയുള്ള ചിന്തകള്‍ എല്ലാമാണ് പുതിയ സീരീസ് ആയി വരുന്നത്. ആരെയും കുറ്റപ്പെടുത്തുക ലേഖനത്തിന്റെ ലക്ഷ്യമല്ല. അതേ സമയം ഇക്കാര്യത്തില്‍ ഉണ്ടായ നല്ല മാതൃകകള്‍ മാത്രമല്ല എന്തൊക്കെ ശരിയായി നടന്നില്ല എന്നും പറഞ്ഞില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് പാഠങ്ങള്‍ പഠിക്കുക.

കുറച്ചു വിഷയങ്ങള്‍ ആദ്യമേ പറയാം,

1. എങ്ങനെയാണ് പ്രളയാനന്തര പാഠങ്ങള്‍ പഠിക്കുന്നത് ?
2. എങ്ങനെയാണ് ദുരന്തത്തിന്റെ നഷ്ടം അളക്കുന്നത് ?
3. ഡാമുകള്‍ ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചോ ?
4. ദുരന്തത്തിലെ മരണ സംഖ്യ എത്രയാണ് ?
5. എന്താണ് യു എന്‍ സഹായം ?
6. ദുരന്ത പുനര്‍ നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നത് എങ്ങനെ ?
7. ദുരന്ത പുനര്‍ നിര്‍മ്മാണത്തിന്റെ ചില ലോക മാതൃകകള്‍.
8. പരിസ്ഥിതി നാശവും ദുരന്തവും
9. കാലാവസ്ഥ വ്യതിയാനം, ദുരന്തം, തയ്യാറെടുപ്പുകള്‍
10. മുല്ലപ്പെരിയാറിന്റെ ഭാവി എന്താകാം ?
11. നാളത്തെ കുട്ടനാട്
12. ഭൂവിനിയോഗവും ദുരന്ത സാധ്യതകളും
13. ഉയരത്തിലേക്ക് വളരുന്ന കേരളം
14. യുവാക്കളുടെ പ്രാതിനിധ്യം, ദുരന്തത്തിലും ശേഷവും.
15. ദുരന്തവും ദുരന്ത ലഘൂകരണവും, സ്ത്രീകളുടെ പങ്ക്
16. സ്‌കൂള്‍, വിദ്യഭ്യാസം, ദുരന്ത ലഘൂകരണം
17. കേരളത്തിന് വിദേശ സഹായം ആവശ്യമാണോ ?

ഇതൊരു സാമ്പിള്‍ പറഞ്ഞു എന്നേ ഉള്ളൂ. ബാക്കി പതുക്കെ വരും. നിങ്ങള്‍ക്ക് ഏതെങ്കിലും വിഷയം ഞാന്‍ എഴുതണം എന്നുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി. ഒന്നും എഴുതി വക്കുന്ന രീതി ഇല്ല. അന്നന്നത്തെ മൂഡ് അനുസരിച്ച് എഴുതുകയാണ്, അതുകൊണ്ട് ഈ സീക്വന്‍സില്‍ തന്നെ ആയിരിക്കണം എന്നില്ല.

കുറച്ചു ഗ്രൗണ്ട് റൂള്‍സ് പറയട്ടെ.

1. ദുരന്തത്തിന് ശേഷം അനവധി ആളുകള്‍ 'ചേട്ടാ/സാര്‍ ഞങ്ങളുടെ പത്രത്തിന്/മാസികക്ക് ഒരു ലേഖനം എഴുതണം എന്ന് പറഞ്ഞു സമീപിക്കുന്നുണ്ട്. സമയ കുറവ് കാരണം ആര്‍ക്കും വേണ്ടി ഒന്നും പ്രത്യേകം എഴുതാന്‍ പറ്റുന്നില്ല, ക്ഷമിക്കുമല്ലോ.

2. അതേ സമയം ഞാന്‍ എഴുതുന്ന ലേഖനങ്ങള്‍ ഏതു വേണമെങ്കിലും എടുത്ത് നിങ്ങള്‍ക്ക് പുനഃ പ്രസിദ്ധീകരണം നടത്താം, എന്നോട് ചോദിക്കേണ്ടതില്ല. പ്രസിദ്ധീകരിച്ചതിന് ശേഷം ഒരു കോപ്പിയോ ലിങ്കോ അയച്ചു തന്നാല്‍ സന്തോഷം.

3. പതിവ് പോലെ ഓരോ ലേഖനവും മുന്‍പ് അഡ്ഡ്രസ്സ് അയച്ചു തന്ന എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും അയക്കുന്നതാണ്. ഇനിയും എന്റെ അഡ്ഡ്രസ്സ് ലിസ്റ്റില്‍ ഇല്ലാത്ത മാധ്യമ സുഹൃത്തുക്കളും വാട്ട്‌സ്ആപ്പ് അഡ്മിന്‍ മാരും thummarukudy@gmail.com എഴുതിയാല്‍ മതി.

4 . ഈ ലേഖനങ്ങള്‍ എല്ലാം ശ്രദ്ധിച്ചു വായിക്കും എന്ന് കരുതുന്നു. ഓരോ ലേഖനത്തിലേയും ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യാന്‍ സന്തോഷമേ ഉള്ളൂ. പക്ഷെ ഒരു ലേഖനം മാത്രമെടുത്ത് അത് 'സര്‍ക്കാരിനെ അനുകൂലിച്ചാണ്', 'എതിരായിട്ടാണ്' എന്നൊന്നും ആലോചിച്ചു സമയം കളയരുത്. ഞാന്‍ കേരളത്തിലെ ജനങ്ങളുടെ പക്ഷത്തു നിന്നാണ് കാര്യങ്ങള്‍ കാണുന്നത്. അവരുടെ ഭാവി, നമ്മുടെ മക്കളുടേയും കൊച്ചു മക്കളുടേയും ഭാവി, അവര്‍ക്ക് സുരക്ഷിതമായ ഒരു കേരളം എങ്ങനെ ബാക്കി വച്ചിട്ട് പോകാം എന്നതാണ് ഈ ലേഖന പരമ്പരയുടെ ഉദ്ദേശം,

5. ഓരോ പോസ്റ്റിന്റെയും എല്ലാ കമന്റും ഞാന്‍ വായിക്കും, അങ്ങനെയാണ് എന്റെ അറിവിന്റെ ചക്രവാളവും വികസിക്കുന്നത്. അതുകൊണ്ട് തീര്‍ച്ചയായും കമന്റുകള്‍ അയക്കണം.

6. സീരീസ് എഴുതുന്ന സമയത്ത് എന്റെ 'സഹിഷ്ണുത' നിലവാരം ഏറെ താഴെയാണ്. അത് കൊണ്ട് ചൊറിച്ചിലോ സര്‍ക്കാസമോ ആയി വരുന്നവരെ ഉടന്‍ തന്നെ ബ്ലോക്ക് ഓഫീസില്‍ ഇരുത്തും. അവിടെ ഇപ്പോള്‍ ബിരിയാണി ഒക്കെ ഉണ്ട്, സൊ കുഴപ്പമില്ല. പരമ്പര കഴിഞ്ഞാല്‍ തുറന്നു വിടും. അപ്പോള്‍ ഞാന്‍ എഴുതുന്ന കാര്യങ്ങള്‍ വായിക്കണം എന്ന് ആഗ്രഹം ഉള്ളവര്‍ ഇവിടെ ചൊറിച്ചിലും ആയി വരരുത്.

7. ദൂരെ എവിടെയെങ്കിലും മാറിയിരുന്ന് എന്നെ ചൊറിയുന്നതില്‍ കുഴപ്പം ഇല്ല. പക്ഷെ എന്റെ സുഹൃത്തുക്കള്‍ അവിടെ പോയി എന്നെ ടാഗ് ചെയ്യരുത്, ആ കാര്യം എന്നെ അറിയിക്കാന്‍ ഇന്‍ബോക്‌സില്‍ വരികയും ചെയ്യരുത്. അങ്ങനെ ചെയ്യുന്ന സുഹൃത്തുക്കളെയും ഞാന്‍ ബ്ലോക്കും. ബേസിക്കലി എഴുതുന്ന സമയത്ത് മൂഡ് കളയുന്ന പരിപാടികള്‍ ആരും നടത്തരുത്. നടത്തിയാല്‍ വെട്ടി നിരത്തും, ഒരു വിട്ടുവീഴ്ചയും ഇല്ല.

8. ദിവസം ഓരോ ലേഖനം എഴുതണം എന്നാണ് ആഗ്രഹം. പക്ഷെ നാട്ടില്‍ ആണ്, ഔദ്യോഗികമായ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്, യാത്ര ഉണ്ട്, പോരാത്തതിന് ഇന്‍ഡോനേഷ്യയിലെ സുനാമിയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലപ്പോള്‍ ഗ്യാപ്പ് വരും.

അപ്പോള്‍ എല്ലാം പറഞ്ഞ പോലെ, നാളെ ഹര്‍ത്താലാണെങ്കിലും അല്ലെങ്കിലും പരമ്പര തുടങ്ങും. ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും (പുരുഷന്മാര്‍ക്കും), വിവാഹിതര്‍ക്കും അല്ലാത്തവര്‍ക്കും ഒക്കെ വായിക്കാം. സുപ്രീം കോടതിയുടെ വിധി ഒന്നും ഇക്കാര്യത്തില്‍ ഇല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക