Image

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര: അവസാന ഓവറുകള്‍ നിറഞ്ഞു കളിച്ച ന്യൂസ് മേക്കര്‍ ന്യായാധിപന്‍ (ബാലഗോപാല്‍ ബി. നായര്‍)

ബാലഗോപാല്‍ ബി. നായര്‍ Published on 02 October, 2018
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര: അവസാന ഓവറുകള്‍ നിറഞ്ഞു കളിച്ച  ന്യൂസ് മേക്കര്‍ ന്യായാധിപന്‍ (ബാലഗോപാല്‍ ബി. നായര്‍)
രാജ്യത്തെ 45 ആമത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കും. 46 ആമത്തെ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നാളെ ചുമതല ഏല്‍ക്കും. 2017 ആഗസ്റ്റ് 28 ന് രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റ ദിവസം മുതല്‍ ഇന്ത്യയിലെ ന്യൂസ് മേക്കര്‍ ന്യായാധിപന്‍ ആയിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കഴിഞ്ഞ പതിമൂന്ന് മാസങ്ങളില്‍ ദേശിയ പ്രാദേശിക ദിനപത്രങ്ങളിലെ ആദ്യ പേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനെ കാളും കൂടുതല്‍ തവണ പ്രസിദ്ധീകരിക്കപ്പെട്ട പേര് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേത് ആകും. ദൃശ മാധ്യമങ്ങളുടെ തലക്കെട്ട് പരിശോധിച്ചാലും സ്ഥിതി വ്യത്യസ്ഥം ആകാന്‍ സാധ്യത ഇല്ല.

പതിമൂന്ന് മാസങ്ങളും സംഭവബഹുലം ആയിരുന്നു എങ്കിലും, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അവസാന രണ്ട് ആഴ്ചകള്‍ 20 : 20 ക്രിക്കറ്റില്‍ ക്രിസ് ഗെയിലിന്റെ ബാറ്റിംഗ് പോലെ ഹരം പിടിപ്പിക്കുന്നത് ആയിരുന്നു. മികച്ച ഫോമില്‍ ആയ ദിവസം തലങ്ങും വെലങ്ങും സിക്‌സറുകളും ഫോറുകളും അടിച്ച് ഗാലറിയെ ത്രസിപ്പിക്കുന്ന ഗെയിലിനെ പോലെ അവസാന രണ്ട് ആഴ്ച്ച ഇരുപതോളം വിധികള്‍ ഇറക്കി ജസ്റ്റിസ് ദീപക് മിശ്ര ഇന്ത്യയെ അകെ ത്രസിപ്പിച്ചു. ആഴത്തില്‍ പരിശോധിക്കുമ്പോള്‍ ജസ്റ്റിസ് മിശ്ര ഈ ദിവസങ്ങളില്‍ ഇറക്കിയ ചില വിധികളോട് ശക്തമായ വിയോജിപ്പ് ഉണ്ടെങ്കിലും, അതിനെ ഒക്കെ ചരിത്രപരം എന്ന് വിശേഷിപ്പിക്കാതെ തരം ഇല്ല.

സുപ്രീം കോടതി ന്യായാധിപന്‍ എന്ന നിലയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ത്യന്‍ ജുഡീഷ്യറിക്ക് നല്‍കിയ സേവനം പോസ്റ്റിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് വിലയിരുത്തനോ, അദ്ദേഹത്തിന്റെ വിധി ന്യായങ്ങളെ സൂക്ഷമമായി വിശകലനം ചെയ്യാനോ അല്ല ഈ എഴുത്ത്. നിയമത്തിലും കോടതിയിലും നല്ല അറിവ് ഉള്ള നിരവധി പേര് ചീഫ് ജസ്റ്റിസ് മിശ്രയെ കുറിച്ചും, അദ്ദേഹത്തിന്റെ വിധികളെ കുറിച്ചും എഴുതിയിട്ടുണ്ട്. എന്നാല്‍ അധികം ആരും അധികം എഴുതിയിട്ടില്ലാത്ത ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറിച്ച് ആണ് ഈ എഴുത്ത്. പാബ്ലോ നെരൂദയുടെയുടേം എറിക് സെഗാളിന്റെയും വരികളെ പ്രണയിക്കുന്ന ന്യായാധിപന്റെ ചില സ്വകാര്യ താത്പര്യങ്ങളെ കുറിച്ച്. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ അവസാനമായി മാധ്യമ പ്രവര്‍ത്തകരോട് നടത്തിയ കുശല സംഭാഷണത്തിലെ ചില രസകരം ആയ മുഹൂര്‍ത്തങ്ങളെ കുറിച്ചാണ് ഈ എഴുത്ത്.


അഭിഭാഷകനോ, ന്യായാധിപന്‍ ആയില്ലായിരുന്നു എങ്കില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആരാകുമായിരുന്നു? നിസംശയം പറയാം. ഇന്ത്യയിലെയോ വിദേശത്തെയോ ഏതെങ്കിലും ഒരു സര്‍വ്വകലാശാലയിലെയോ, കോളേജിലോ ഇംഗ്ലീഷ് അധ്യാപകന്‍ ആയേനെ. ഒപ്പം മികച്ച ഒരു എഴുത്തുകാരനും. സാഹിത്യത്തോടും എഴുത്തിനോടും അത്രയ്ക്ക് അഭിനിവേശം ആണ് ജസ്റ്റിസ് മിശ്രയ്ക്ക്. കട്ടക്കിലെ റവന്‍ഷാ കോളേജിലെ പഠന കാലത്ത് ആണ് സാഹിത്യ ലോകത്തേക്ക് ഉള്ള ഗൗരവ്വം ഏറിയ ചുവട് വയ്പ്പ്. അക്കാലത്ത് കോളേജ് കേന്ദ്രീകരിച്ച് സഫയര്‍ (Zephyr) എന്ന മാഗസിന്‍ ജസ്റ്റിസ് മിശ്ര ആരംഭിച്ചിരുന്നു. ഇംഗ്ലീഷ് സാഹിത്യം ആണ് പഠിച്ചത് എന്ന് പറഞ്ഞാല്‍ പഠന കാലത്തേ സിലബസ് മിശ്ര ചോദിക്കുന്നത് കേട്ടിട്ടുണ്ട്.

കട്ടക്ക് മധുസൂദന്‍ ലോ കോളേജിലെ വിദ്യാഭ്യാസകാലത്ത് ജസ്റ്റിസ് മിശ്ര നാടകങ്ങള്‍ എഴുതുകയും അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ചില ന്യായാധിപന്‍ മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അഭിനയത്തെക്കാളും ജസ്റ്റിസ് മിശ്ര ശോഭിച്ചത് തിരക്കഥാകൃത്ത് എന്ന നിലയില്‍ ആയിരുന്നു. വിദ്യാര്‍ത്ഥികളുടെ കൈയ്യടി കിട്ടുന്ന കുറിക്ക് കൊള്ളുന്ന ഡയലോഗുകള്‍ ആയിരുന്നു ജസ്റ്റിസ് മിശ്രയുടെ മാസ്റ്റര്‍ പീസ്. ന്യായാധിപ ജീവിതത്തിലേക്ക് കടന്നപ്പോള്‍ നാടകവും അഭിനയവും ഒക്കെ കൈവിട്ടു എങ്കിലും, കൈയടി നേടുന്ന ഡയലോഗുകള്‍ സൃഷ്ടിക്കുന്ന സ്വഭാവം അദ്ദേഹത്തോട് ഒപ്പം തുടര്‍ന്നു. ആ ഡയലോഗുകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മാധ്യമ പ്രവര്‍ത്തകര്‍ ആയിരുന്നു. ചീഫ് ജസ്റ്റിസ് കോടതിയിലെ അവസാന ദിവസം പോലും കാച്ചി കുറുക്കിയ ഡയലോഗിലൂടെ അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ആയി നടത്തിയ കൂടി കാഴ്ചകളുടെ എണ്ണം വിരലില്‍ എണ്ണാവുന്നത് ആണെങ്കിലും, ഓരോ കൂടിക്കാഴ്ചയും മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ആണ്. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് മാര്‍ മാധ്യമ പ്രവര്‍ത്തകരേ കാണുന്നത് സാധാരണ ജഡ്ജസ് ലോഞ്ചില്‍ വച്ചാണ്. എന്നാല്‍ വിരമിക്കല്‍ ദിവസം ചീഫ് ജസ്റ്റിസ് മിശ്ര മാധ്യമ പ്രവര്‍ത്തകരെ കണ്ടത് സുപ്രീം കോടതിയിലെ മീഡിയ റൂമില്‍ വച്ചാണ്. ആദ്യം അക്രിഡിറ്റേഡ് ജേര്‍ണലിസ്റ്റുകളുടെ മീഡിയ റൂമില്‍, പിന്നീട് നോണ്‍ അക്രിഡിറ്റേഡ് ജേര്‍ണലിസ്റ്റുകളുടെ മീഡിയ റൂമില്‍ വച്ച്. രണ്ട് മീഡിയ റൂമുകളും നവീകരിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലഘട്ടത്തില്‍ ആയിരുന്നു. കൂടിക്കാഴ്ച്ചയില്‍ അര്‍ത്ഥം വച്ചുള്ള ഡയലോഗുകള്‍ക്ക് ഒരു കുറവും ഉണ്ടായില്ല.

കൂടിക്കാഴ്ചയില്‍ സംഭാഷണം ആരംഭിച്ചത് ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ ഈ അഭിപ്രായ പ്രകടനത്തോടെ ആണ്. 'ഞങ്ങള്‍ അങ്ങയുടെ ആരാധകര്‍ (admirer) ആണ്'. മീഡിയ റൂമിലെ ഫാന്‍ (fan) ചൂണ്ടി ഉടന്‍ വന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ആ ഫാന്‍ ഓഫ് ചെയ്യൂ. എനിക്ക് ഫാനിനോട് അലര്‍ജി ആണ്. ഫാന്‍ കറങ്ങുമ്പോള്‍ ഉണ്ടാകുന്ന ശബ്ദ്ദം കാരണം ഞാന്‍ പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കുമോ എന്ന ആശങ്ക ഉണ്ട്. അങ്ങ് ഏത് ഫാനിനെ കുറിച്ച് ആണ് പറയുന്നത് എന്നായി മാധ്യമ പ്രവര്‍ത്തകരുടെ സംശയം ചുമരിലെ ഫാനോ (പങ്ക) അതോ ഇംഗ്ലീഷ് ഭാഷയിലെ fan ഓ ( ആരാധകന്‍ എന്ന അര്‍ത്ഥമോ) ? കണ്ണ് ഇറുക്കി ഉള്ള ചിരി ആയിരുന്നു മറുപടി.

ആരോടെങ്കിലും പരാതിയോ പരിഭവമോ ഉണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ചീഫ് ജസ്റ്റിസിന്റെ മറുപടി ഒരു മറു ചോദ്യം ആയിരുന്നു. എറിക്ക് സെഗാളിന്റെ ലവ് സ്റ്റോറിയിലെ പ്രസിദ്ധമായ വരി ഏതാണ്? ഒരു മാധ്യമ സുഹൃത്ത് മറുപടി നല്‍കി 'Love means never having to say you're sorry'. അതെ എന്ന മറുപടി നല്‍കി ചീഫ് ജസ്റ്റിസ് ആദ്യ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറി.

അടുത്ത ചോദ്യം, ക്രിക്കറ്റിലെ സ്ലോഗ് ഓവറുകളെ പോലെ സംഭവ ബഹുലം ആയിരുന്നെല്ലോ കഴിഞ്ഞ രണ്ട് ആഴ്ച്ച. ചീഫ് ജസ്റ്റിസ് ഈ ദിവസങ്ങളില്‍ എത്ര മണിക്കൂര്‍ ഉറങ്ങി ? 'ഉറക്കം ഇല്ലായ്മയും (Insomnia), കഠിന പ്രയത്‌നവും വ്യത്യസ്തമായി കാണണം എന്ന് മറുപടി. ജീവിതത്തില്‍ എല്ലാ സമയത്തും ഞാന്‍ കഠിനമായി പ്രയത്‌നിക്കും ആയിരുന്നു. എന്നാല്‍ എനിക്ക് Insomnia ഇല്ലായിരുന്നു' ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒപ്പം ഒരു ഉപദേശവും ബോളിവുഡ് ഹിറ്റ് ആയ Insomnia തന്റെ ഇഷ്ട സിനിമകളില്‍ ഒന്നായിരുന്നു.

സുപ്രീം കോടതിയിലെ സഹജഡ്ജിമാരും ആയി എന്നും രാവിലെ നടക്കുന്ന പതിവ് ചായ സല്‍ക്കാരത്തില്‍ ഇംഗ്ലീഷ് സാഹത്യത്തെ കുറിച്ച് സംസാരിക്കുമായിരുന്നോ എന്ന ചോദ്യത്തിന് ആണ് ഷേക്ക്‌സ്പീയര്‍, വില്യം ബ്ലേക്ക്, ജോണ്‍ ഡോണ്‍ എന്നിവരുടെ എഴുത്തുകളോട് ഉള്ള ഇഷ്ടം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വെളുപ്പെടുത്തിയത്. പക്ഷേ ചീഫ് ജസ്റ്റിസിന് പ്രണയം തോന്നിയിട്ടുള്ളത് പാബ്ലോ നെരൂദയുദയുടെയും എറിക് സെഗാളിന്റെയും വരികളോട്. നെരൂദയുടെ Twenty love poems and a song of despair എന്ന പുസ്തകം തന്റെ എക്കാലത്തെയും പ്രീയപ്പെട്ട പുസ്തകം ആണ്.

ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരുടെ വരികളോട് പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു എങ്കിലും ഇഷ്ടപെട്ട എഴുത്തുകാരില്‍ പ്രമുഖന്‍ ബ്രിട്ടീഷ് ചിന്തകനും പൊളിറ്റിക്കല്‍ എക്കണോമിസ്റ്റും ആയ ജോണ്‍ സ്റ്റുവേര്‍ട്ട് മില്ലും ബ്രിട്ടീഷ് ജൂറിസ്റ്റ് ജെര്‍മി ബെന്‍താമും. ചീഫ് ജസ്റ്റിസിന്റെ അവസാന വിധികളില്‍ പലതിലും ജോണ്‍ സ്റ്റുവര്‍ട്ട് മില്ലിന്റെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു.

സുപ്രീം കോടതി യിലെ കാലഘട്ടത്തില്‍ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തം ഏത് എന്ന ചോദ്യത്തിന്, മറുപടി ഇങ്ങനെ. 'ക്ഷമിക്കണം, എനിക്ക് നിങ്ങളെ നിരാശപ്പെടുത്തേണ്ടി വരും. നാളത്തെ തലക്കെട്ട് എന്റെ ആ വാചകം ആയിരിക്കില്ല'. അടുത്ത ചോദ്യം ഭാവി പരിപാടികള്‍ എന്തൊക്കെ ? ചീഫ് ജസ്റ്റിസ് ന്റെ ഉത്തരം ഉത്തരം ' ഞാന്‍ ജ്യോല്‍സ്യന്‍ അല്ല'.

രാഷ്ട്രീയ പ്രാധാന്യം ഉള്ളത് ആയിരുന്നു അടുത്ത ചോദ്യം, 'ഇന്ത്യയിലെ ലിബറല്‍ സമൂഹത്തിന്റെ പുതിയ ഡാര്‍ലിംഗ് ആണെല്ലോ അങ്ങ് ഇപ്പോള്‍ . എങ്ങനെ തോന്നുന്നു ? ചീഫ് ജസ്റ്റിസിന്റെ മറുപടി ഇങ്ങനെ ' സ്‌നേഹം സ്ഥായി അല്ല'.

ചീഫ് ജസ്റ്റിസിന്റെ വക ആയിരുന്നു അടുത്ത ചോദ്യം 'എന്നോട് സംസാരിക്കുന്നതില്‍ നിങ്ങള്‍ ആനന്ദം കണ്ട് എത്തുന്നില്ലേ ? ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉടന്‍ മറുചോദ്യത്തിലൂടെ അതിന് മറുപടി നല്‍കി ' എന്തേ അങ്ങേയ്ക്ക് അതില്‍ സംശയം ഉണ്ടോ?'. ചീഫ് ജസ്റ്റിസിന്റെ മറുപടി ഇങ്ങനെ ' ഇല്ല, എനിക്ക് സംശയം ഇല്ല. A conceptual doubter won't grow. നിങ്ങള്‍ ആരും ആ വിഭാഗത്തില്‍ പെടുന്നവര്‍ അല്ല. വലിയ അര്‍ത്ഥതലം ഉള്ള പരാമര്‍ശം ആയിരുന്നു ചീഫ് ജസ്റ്റിസ് ന്റേത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നല്‍കിയ ഉപദേശം. 'എല്ലാ വിഷയങ്ങളെ കുറിച്ചും അറിവ് വേണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ ശാസ്ത്ര വിഷയങ്ങളില്‍ നിന്ന് ഉള്ള പ്രസിദ്ധമായ പ്രയോഗങ്ങള്‍ പോലും അറിഞ്ഞിരിക്കണം. ഇത് സാഹചര്യത്തിന് അനുസരിച്ച് ഉപയോഗിക്കാന്‍ സാധിക്കുമ്പോള്‍ ആണ് മികച്ച എഴുത്തുകള്‍ ഉണ്ടാകുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ആയുള്ള ആ സംഭാഷണം ഏതാണ്ട് 40 മിനുട്ടോളം നീണ്ടു നിന്നു. ഒടുവില്‍ എല്ലാവരോടും നന്ദി പറഞ്ഞ് അദ്ദേഹം ചീഫ് ജസ്റ്റിസ് ചേമ്പറിലേക്ക് മടങ്ങി. മാധ്യമ പ്രവര്‍ത്തകരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്ന ചീഫ് ജസ്റ്റിസ് ആയിരുന്നു ദീപക് മിശ്ര. അതേ കുറിച്ച് കൂടി എഴുതി നിറുത്താം .

ഏതാണ്ട് ആറ് മാസം മുമ്പ് വരെ അഭിഭാഷകര്‍ക്ക് മാത്രം ആയിരുന്നു കോടതി മുറികളിലേക്ക് ഫോണ്‍ കൊണ്ട് പോകാന്‍ അനുമതി. കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കോടതി മുറിക്കുള്ളില്‍ നില്‍ക്കുമ്പോള്‍ അഭിഭാഷകര്‍ കോടതി മുറിക്ക് ഉള്ളില്‍ നിന്ന് ട്വീറ്റ് ചെയ്യും ആയിരുന്നു. ഇത് പ്രയാസം സൃഷ്ടിക്കുന്നു എന്ന് അറിയിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ആദ്യം അക്രിഡിറ്റേഡ് ജേര്‍ണലിസ്റ്റുകള്‍ക്കും പിന്നീട് നോണ്‍ അക്രിഡിറ്റേഡ് ജേര്‍ണലിസ്റ്റുകള്‍ക്കും കോടതി മുറിക്കുള്ളില്‍ ഫോണ്‍ കൊണ്ട് പോകാന്‍ അനുമതി നല്‍കി. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യത അങ്ങനെ ചീഫ് ജസ്റ്റിസ് കോടതി മുറിക്ക് ഉള്ളില്‍ ഉറപ്പാക്കി. ഇന്ന് കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ തത്സമയം ജനങ്ങളില്‍ എത്തിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കാരണം ആണ്. നിയമ ബിരുദം ഇല്ലാത്തവര്‍ക്കും അക്രിഡിറ്റേഷന്‍ നല്‍കാന്‍ ഉള്ള ചീഫ് ജസ്റ്റിസിന്റെ തീരുമാനം വിപ്ലവകരം എന്ന് പറയാതെ വയ്യ.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വ്യക്തിപരമായി അടുത്ത് അറിയാന്‍ സാധിച്ചത് കേരളത്തിലെ പ്രളയക്കെടുതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനവും ആയി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗം ആയാണ്. അദ്ദേഹത്തിന്റെ സഹായവും സഹകരണവും ഉണ്ടായിരുന്നില്ല എങ്കില്‍, ജഡ്ജിമാരെ കൂടി ഉള്‍പ്പെടുത്തി കൊണ്ട് ഒരു ധനസമാഹരണ പരിപാടി സംഘടിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. കേരളത്തോട് ജസ്റ്റിസ് മിശ്രയ്ക്ക് ഒരു പ്രത്യേക താത്പര്യം ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്.

ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ട വ്യക്തി ആണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി ആണ് ആ ആരോപണങ്ങള്‍ക്ക് വഴി വച്ചത് എന്ന് പറയുന്നവര്‍ ഉണ്ട്. അതിന്റെ നിജസ്ഥിതി കാലം തെളിയിക്കട്ടെ. ഏതായാലും ജസ്റ്റിസ് മിശ്രക്ക് നല്ലൊരു ഭാവി ജീവിതം ആശംസിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക