ദമ്മാം: വനിതാ അഭയകേന്ദ്രത്തിലെ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം, തമിഴ്നാട്നാഗപ്പട്ടണം സ്വദേശിനി താജില മുസ്തഫയും, കര്‍ണ്ണാടക തെനാലി സ്വദേശിനി വഹീദ ഷെയ്ക്കും നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നാടണഞ്ഞു.
ദമ്മാമിൽ മൂന്ന് വർഷമായി വീട്ടു ജോലി ചെയ്തിരുന്ന വഹീദയെ, സ്പോന്‍സര്‍ ഒരിയ്ക്കല്‍ പോലും നാട്ടിൽ വെക്കേഷന് വിടാതെ കഠിന ജോലി ചെയ്യിച്ചു വരികയായിരുന്നു. സഹികെട്ട് ഒടുവില്‍ അവർ ആ വീട് വിട്ട് ദമ്മാം വനിതാ വെൽഫെയർ സെന്ററിൽ അഭയം തേടേണ്ടിവരുകയായിരുന്നു.
ഒരു വർഷം മുൻപ് വീട്ടുജോലിക്കാരി വിസയിലെത്തിയ താജിലക്ക്, ആറുമാസമായി ശമ്പളം ലഭിച്ചില്ല. ആകെ ദുരിതത്തിലായ അവര്‍ ശമ്പളം തരാത്തതിനെതിരെ പ്രതിഷേധിച്ചിട്ടും സ്പോന്‍സര്‍ കൂസാക്കിയില്ല. തുടര്‍ന്ന് അവര്‍ ആ വീടുവിട്ടു വനിതാ അഭയകേന്ദ്രത്തില്‍പോകുകയുമാണുണ്ടായത്.
വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം സന്നദ്ധ പ്രവർത്തക മഞ്ജു മണിക്കുട്ടൻ, രണ്ടുപേരുടെയും വിവരങ്ങള്‍ മനസ്സിലാക്കി കേസ് ഏറ്റെടുക്കുകയായിരുന്നു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും ഒത്തുതീര്‍പ്പിനായി രണ്ടു പേരുടെയും സ്‌പോൺസര്‍മാരെ വിളിച്ചു സംസാരിച്ചെങ്കിലും, അവര്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല.തുടര്‍ന്ന്‍ മഞ്ജു മണിക്കുട്ടന്‍ ഈ കേസുകള്‍ ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോർട്ട് ചെയ്തു. മഞ്ജു രണ്ടുപേര്‍ക്കും ഇന്ത്യൻ എംബസിയിൽ നിന്നും നാട്ടിലേക്കു പോകാൻ വേണ്ട ഔട്ട്‌പാസ്സ് ശരിയാക്കി നൽകുകയായിരുന്നു.മഞ്ജുവിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന്‍ വനിതാ അഭയകേന്ദ്രം അധികാരികള്‍ രണ്ടുപേര്‍ക്കും ഫൈനല്‍ എക്സിറ്റ് അടിച്ചു നല്‍കി. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കാത്ത ഒരു മലയാളി സന്നദ്ധ പ്രവർത്തകന്‍ ഇവർക്ക് വേണ്ട വിമാനടിക്കറ്റ് നൽകിയത്
നിയമനടപടികള്‍ പൂര്‍ത്തിയായി രണ്ടുപേരും നാട്ടിലേയ്ക്ക് മടങ്ങി.
Photo: താജിലയും,വഹീദയും മഞ്ജു മണിക്കുട്ടനൊപ്പം(centre)