ഈശ്വരാ നിന്‍ രക്ഷയൊന്നുമാത്രം-
മര്‍ത്യരാം ഞങ്ങള്‍ തന്‍ ലക്ഷ്യമെന്നും.
ദൈവാവകാശസംരക്ഷകരായ് ,ഞങ്ങള്‍-
സ്വയമവരോധിച്ചിരിക്കയല്ലേ.
ദര്‍ശനമാര്‍ക്കൊക്കെ നല്‍കിടേണം-
നിന്‍ വരമാരിലേക്കെത്തിടേണം
നിശ്ചയിക്കാന്‍ ഞങ്ങളുണ്ടിവിടെ-
നിശ്ചലനായ് നീയിരുന്നാല്‍ മതി.
നിന്നാലയത്തിനു കാവല്‍ നില്‍ക്കാം-
കീഴാളര്‍ നിന്നെ തീണ്ടാതിരിക്കാന്‍.
നാരികള്‍ നിന്നെയശുദ്ധനാക്കാന്‍
ഈ വഴിക്കെങ്ങോ വരുന്നുവത്രെ.
ഒരുവേള നീയൊന്നൊളിച്ചു നില്‍ക്കൂ
ഞങ്ങളൊന്നവരെ തുരത്തിടട്ടെ.
വിശ്വാസരക്ഷകരായ ഞങ്ങള്‍ -
ആശ്വാസനിധിയും സ്വരൂപിച്ചിടാം.
ദുരിതങ്ങളാല്‍ നീ വലഞ്ഞിടുമ്പോള്‍-
കരുതലുകളിന്നേ തുടങ്ങിവക്കാം.
മൂഢനാം മര്‍ത്യന്റെചിന്തയില്‍ പോലുമീ-
ധിക്കാരഭാവം സ്ഫുരിച്ചിടുന്നു.
മനസ്സില്‍ മതങ്ങളാല്‍ മതിലുകെട്ടി-
അതില്‍ പലജാതിയാല്‍ വേലികെട്ടി,
കഥകളനേകം മെനഞ്ഞുകൂട്ടി-
സംശയമില്ലാതെയതു വിഴുങ്ങി.
ദൈവത്തെ ഡമ്മിയായ് നിര്‍ത്തി മുന്നില്‍-
മനുഷ്യരെ പലതായ് തരംതിരിച്ചു.
ചരാചര രക്ഷകനാം വിഭുവിന്‍-
വൈഭവമെന്തെന്നറിഞ്ഞിടാത്തോര്‍,
വാശിക്കു വിശ്വാസം മുതലെടുത്തിന്നിതാ-
വിശ്വത്തിന്‍ സൈ്വര്യം ഹനിച്ചിടുന്നൂ.
ഇനിയെത്രയെന്തു പഠിച്ചിടേണം-
ഭക്തിയെ സ്‌നേഹമെന്നൊന്നറിയാന്‍.