ലൈംഗിക പീഡന ആരോപണ വിധേയനായ കേന്ദ്ര വിദേശ സഹമന്ത്രിയും മുന്‍ മാധ്യമ
പ്രവര്‍ത്തകനുമായ എം.ജെ. അക്‌ബറിനെതിരെ അന്വേഷണം ആവശ്യമാണെന്ന് വനിതാ ശിശുക്ഷേമ
മന്ത്രി മനേക ഗാന്ധി.
`മി ടൂ' കാമ്പയിനില്‍ പുറത്തുവന്നിട്ടുള്ള വിഷയത്തില്‍
അന്വേഷണം ആവശ്യമാണ്. അധികാരമുള്ള പുരുഷന്‍മാര്‍ പലപ്പോഴും സ്‌ത്രീകളെ ലൈംഗികമായി
പീഡിപ്പിക്കുന്നു. മാധ്യമ രംഗത്ത്, രാഷ്ട്രീയ രംഗത്ത്, കമ്പനികളിലെ മുതിര്‍ന്ന
ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലായിടങ്ങളിലും ഈ പീഡനം നിലനില്‍ക്കുന്നു. ഇപ്പോള്‍
സ്‌ത്രീകള്‍ അത് തുറന്നു പറയാന്‍ തയ്യാറായിട്ടുണ്ട്. നാം അത് ഗൗരവമായി
എടുക്കണമെന്നും മനേക ഗാന്ധി പറഞ്ഞു.
പരാതി പറഞ്ഞാല്‍ സമൂഹം തങ്ങളെ കുറിച്ച്
എന്തു കരുതും എന്ന് ചിന്തിച്ച് ഇതുവരെ സഹിക്കുകയായിരുന്നു സ്‌ത്രീകള്‍. ഇപ്പോള്‍
അവര്‍ തുറന്നു പറയാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ ആരോപണങ്ങളും അന്വേഷിച്ച് കൃത്യമായ
നടപടി സ്വീകരിക്കണമെന്നും മനേക ആവശ്യപ്പെട്ടു.
അതേസമയം ഇന്നലെ എം.ജെ
അക്‌ബറിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ പ്രതികരിക്കാതെ വിദേശകാര്യ മന്ത്രി സുഷമ
സ്വരാജ് തടിതപ്പിയിരുന്നു. അക്‌ബറിനെതിരെ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന് സുഷമ
പ്രതികരിച്ചില്ല.
''ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളാണിത്. നിങ്ങള്‍ ഒരു
വനിതാ മന്ത്രിയാണ്. ആരോപണങ്ങളില്‍ ഒരു അന്വേഷണം നടത്തുമോ''യെന്ന് ട്രിബ്യൂണ്‍
റിപ്പോര്‍ട്ടര്‍ സ്‌മിത ശര്‍മയുടെ ചോദ്യത്തിന് മറുപടി പറയാതെ മന്ത്രി നടന്നു
നീങ്ങുകയായിരുന്നു
ലൈവ്‌മിന്റ് നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ
രമണിയാണ് അക്‌ബറിനെതിരെ ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചത്. 1997ല്‍ നടന്ന
സംഭവമാണ് പ്രിയ രമണി ഓര്‍ത്തെടുത്തത്.
ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റര്‍ കൂടിയായ
അക്‌ബര്‍ മാധ്യമ മേഖലയില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് ആ മേഖലയില്‍
പുതുമുഖമായിരുന്ന പ്രിയ, അക്‌ബര്‍ വിളിച്ചതു പ്രകാരം മുംബൈയിലെ ഹോട്ടലില്‍ രാത്രി ഏഴ് മണിക്ക്
ചെന്നിരുന്നു. അഭിമുഖത്തിനെന്ന് പറഞ്ഞായിരുന്നു 23കാരിയായ പ്രിയയെ അയാള്‍
വിളിച്ചത്. എന്നാല്‍ അയാളില്‍ നിന്നും മോശമായ അനുഭവമാണ് ഉണ്ടായതെന്നും തനിക്ക്
മദ്യം വാഗ്‌ദാനം ചെയ്‌തെന്നും പ്രിയ ആരോപിച്ചിരുന്നു