തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ്.നായരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചത് 2012ല്‍ ഔദ്യോഗിക വസതിയില്‍ വച്ചാണെന്ന് എഫ്.ഐ.ആര്‍. ഒരു ഹര്‍ത്താല്‍ ദിവസം ഉമ്മന്‍ചാണ്ടി സരിതയെ ക്‌ളിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
കെ.സി.വേണുഗോപാല്‍ എം.പി കേന്ദ്ര മന്ത്രിയായിരിക്കെ സരിതയെ പീഡിപ്പിച്ചത് ഗസ്റ്റ് ഹൗസില്‍ വച്ചാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
ഇന്നലെയാണ് ഇരുവര്‍ക്കുമെതിരെ പ്രകൃതിവിരുദ്ധ പീഡനം അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തത്.
രണ്ടാഴ്‌ചമുമ്‌ബ് സരിത പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഉമ്മന്‍ചാണ്ടിക്കെതിരെ 377ആം വകുപ്പും കെ.സിവേണുഗോപാലിനെതിരെ 376 ആം വകുപ്പും ചുമത്തിയിട്ടുണ്ട്.
പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ സരിതയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് മന്ത്രിസഭയിലെ മുന്‍ മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പീഡനാരോപണം ഉന്നയിച്ച് സരിത നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുകയും സരിതയുടെ മൊഴിയും രേഖപ്പെടുത്തുകയും ചെയ്‌തു.
എന്നാല്‍, ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡി.ജി.പി രാജേഷ് ധവാനും അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപും നിലപാടെടുത്തു. തുടര്‍ന്ന് കേസെടുത്തിരുന്നില്ല.
ക്രൈംബ്രാഞ്ച് എസ്.പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോഴത്തെ പരാതിയെ കുറിച്ച് അന്വേഷിക്കുക.