Image

ജനീവയിലെ ചര്‍ച്ചകള്‍...മീ ടൂ, ശബരിമല (മുരളി തുമ്മാരുകുടി)

Published on 21 October, 2018
ജനീവയിലെ ചര്‍ച്ചകള്‍...മീ ടൂ, ശബരിമല (മുരളി തുമ്മാരുകുടി)
ഇന്നലെ ജനീവയില്‍ പുതിയതായി വന്ന കുട്ടികളുമായുള്ള സംവാദം ആയിരുന്നു. വളരെ ചിലവുള്ള നഗരമാണ് ജനീവ, അതുകൊണ്ടു തന്നെ അധികം കുട്ടികള്‍ ഇവിടെ പഠിക്കാന്‍ വരാറില്ല, പക്ഷെ ഓരോ വര്‍ഷവും വരുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്, സന്തോഷം.

പ്രളയം, ശബരിമല, @metoo ഇതൊക്കെയായിരുന്നു വിഷയം. പ്രളയത്തില്‍ അകപ്പെട്ടവര്‍ മുതല്‍ പ്രളയകാലത്ത് മറ്റുള്ളവര്‍ക്ക് സഹായത്തിന് മുന്നിട്ടിറങ്ങിയവര്‍ വരെ ഉണ്ട് പുതിയ കുട്ടികളില്‍. എല്ലാവരും ആ ദിവസത്തെ പറ്റി ഏറെ അഭിമാനത്തോടെ, ആ ഒത്തൊരുമയെ പറ്റി സന്തോഷത്തോടെ ആണ് സംസാരിച്ചത്. അടുത്ത വര്‍ഷം ദുരന്തങ്ങളെ പറ്റിയുള്ള അന്താരാഷ്ട്ര സമ്മേളനം ജനീവയില്‍ ആണ്. പുനര്‌നിര്മ്മാണത്തെ പറ്റിയുള്ള കോണ്‍ഫറന്‍സും. ഇതില്‍ രണ്ടിലും കേരളത്തിലെ പാഠങ്ങള്‍ എങ്ങനെ എത്തിക്കാം, പ്രത്യേകിച്ചും യുവാക്കളുടെ പങ്ക്, പ്രവാസികളുടെ പ്രത്യേക പ്രശ്‌നങ്ങള്‍ ഇവയൊക്കെ ചര്‍ച്ചയില്‍ വന്നു.

ഇന്ത്യയിലെ #metoo പതുക്കെയാണെങ്കിലും കൂടുതല്‍ പേര്‍ അവരുടെ കഥകളും ആയി മുന്നോട്ടുവരുന്നത് എല്ലാവര്‍ക്കും സന്തോഷം ഉണ്ടാക്കുന്ന ഒന്നാണ്. പൊതുസ്ഥലത്തോ തൊഴിലിടത്തിലോ കുടുംബത്തിലോ ഒന്നും ഒരു സ്ത്രീയും (പുരുഷനും) ലൈംഗികമായി അപമാനിക്കപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്യരുത്. കാലാകാലമായി 'സാധാരണം' എന്ന് കരുതിയിരുന്ന ഇത്തരം കടന്നു കയറ്റങ്ങളെ ആണ് പുതിയ തലമുറ ചോദ്യം ചെയ്യുന്നത്. നമ്മള്‍ അറിയുന്നതിലും ചിന്തിക്കുന്നതിലും എത്രയോ ഇരട്ടി സ്ത്രീകള്‍ #metoo കഥകളുമായി ജീവിക്കുന്നുണ്ട്. അവര്‍ക്കും അവരുടെ കഥകള്‍ തുറന്നു പറഞ്ഞു ആ വിഷയത്തിന് ഒരു 'ക്ലൊഷര്‍' ഉണ്ടാകണം. പറ്റുമ്പോള്‍ ഒക്കെ നീതി ലഭിക്കണം, ചുരുങ്ങിയത് പുതിയ തലമുറക്കെങ്കിലും ഇത്തരം വേട്ടക്കാരില്‍ നിന്നും അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കണം. സിനിമാ മാധ്യമ രംഗങ്ങളില്‍ നിന്നാണ് വടക്കേ ഇന്ത്യയില്‍ കൂടുതല്‍ കഥകള്‍ വന്നത്. ഏതൊക്കെ രംഗത്താണ് കേരളത്തില്‍ സിനിമയില്‍ #metoo കഥകള്‍ വന്നു കഴിഞ്ഞു, രാഷ്ട്രീയത്തില്‍ കഥകള്‍ ഇപ്പോഴേ ഉണ്ട്, ഇനി ഏതൊക്കെ രംഗത്ത് നിന്നായിരിക്കും കഥകള്‍ വരാന്‍ പോകുന്നത് ?. ഏറെ സ്ത്രീകള്‍ ജോലി ചെയ്യുകയും തൊഴില്‍ സുരക്ഷ ഇല്ലാത്തതും പുരുഷന്മാര്‍ നിയന്ത്രിക്കുകയും ചെയ്യുന്ന ആയ സ്വകാര്യ ആശുപത്രികള്‍, നവമാധ്യമങ്ങള്‍, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ കച്ചവട ഒക്കെ ഇത്തരം ചൂഷണങ്ങള്‍ സാധ്യത ഉള്ള സ്ഥലങ്ങള്‍ ആണ്. ജാഗ്രത ഇപ്പോഴേ വേണം. തൊഴില്‍ രംഗത്തെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ നിയമങ്ങള്‍ ഉണ്ട്, അതിനെ പറ്റി കൂടുതല്‍ അവബോധം എല്ലാവര്‍ക്കും ഉണ്ടാകണം. പരാതിപ്പെടാനുള്ള സംവിധാനങ്ങള്‍ ശക്തമാക്കണം.

വിഷയം ശബരിമലയില്‍ എത്തിയപ്പോള്‍ ചൂട് പിടിച്ചു. നാട്ടിലെപ്പോലെ തന്നെ വിവിധ അഭിപ്രായങ്ങള്‍ ഇവിടെയും ഉണ്ട്. ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത് എന്നത് ഒരു പക്ഷം, വിവേചനങ്ങള്‍ മാറ്റാന്‍ സമയമായി എന്നത് മറ്റൊരു പക്ഷം, റൂള്‍ ഓഫ് ലോ വേണമെന്ന് മൂന്നാമതൊരു പക്ഷം. രണ്ടു കാര്യങ്ങള്‍ ആണ് ഞാന്‍ പറഞ്ഞത്. ഒന്ന് കേരളത്തില്‍ മതവിശ്വാസങ്ങളുടെ വളര്‍ച്ചയെ വിദ്യാഭ്യാസം കൊണ്ട് മാറ്റിയെടുക്കാന്‍ പറ്റില്ല എന്നത് ഉറപ്പാണ്. പക്ഷെ വ്യക്തിജീവിതത്തില്‍ സമൂഹ സുരക്ഷ കൂടി വരുന്ന കാലത്, അതായത് സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം, വയസ്സുകാലത്തെ സംരക്ഷണം കുട്ടികളുടെ വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്ല തൊഴില്‍ കിട്ടാനുള്ള സാധ്യത ഇവയൊക്കെ ഉണ്ടാകുമ്പോള്‍ സമൂഹത്തില്‍ വിശ്വാസത്തിനും ദൈവത്തിനും ഒക്കെ റോള്‍ കുറഞ്ഞു വരും. കേരളത്തില്‍ അങ്ങോളം ഇങ്ങോളം വഴിയാത്രക്കാരെ തടഞ്ഞു രക്തം കുടിച്ചിരുന്ന യക്ഷികള്‍ ഒക്കെ കെ എസ് ഇ ബി വൈദ്യുതിയും കെ എസ് ആര്‍ ടി സി യാത്രാ സൗകര്യവും ഒരുക്കിയ കാലത്ത് എങ്ങനെ അപ്രത്യക്ഷമായോ അതുപോലെ.

രണ്ടാമത്തെ വിഷയമാണ് കൂടുതല്‍ വിഷമിപ്പിക്കുന്നത്. ശബരിമലയിലെ സ്ഥിതി ശരിക്കും സ്‌ഫോടനാത്മകം ആണ്. പോലീസും ആളുകളും നേര്‍ക്ക് നേര്‍ നില്‍ക്കുന്നു. ഓരോ ദിവസവും പ്രകോപനങ്ങള്‍ ഉണ്ടാകുന്നു. കല്ലേറും ലാത്തി വീശലും ഉണ്ടായിക്കഴിഞ്ഞു. ഇതൊക്കെ കൂടുതല്‍ വഷളായിഒന്നോ അതില്‍ കൂടുതലോ പേരുടെ മരണത്തില്‍ കലാശിക്കാന്‍ ഒരു മിനുട്ട് മതി. തിരക്കുള്ള സമയത്ത് ഒരു 'നുണ ബോംബ്' പൊട്ടിച്ചാല്‍ പോലും തിരക്കുണ്ടാക്കി ആളുകള്‍ മരണപ്പെടാം (ഇറക്കിലൊക്കെ ആയിരങ്ങള്‍ തിരക്കില്‍ പെട്ട് മരിച്ചത് ഇത്തരംനുണ കേട്ട് ഓടിയിട്ടാണ്). ദൂരെ നിന്ന് നോക്കുമ്പോള്‍ ശബരിമലയില്‍ ഇപ്പോള്‍ അത്തരം ഒരു സാഹചര്യം ആണ്. അത് സംഭവിക്കല്ലേ എന്ന് ആഗ്രഹിക്കുമ്പോഴും ഒരു സുരക്ഷാ വിദഗ്ദ്ധന്‍ എന്ന നിലയില്‍ അതിനുള്ള സാധ്യതയാണ് കാണുന്നത്.

തല്‍ക്കാലം ഇന്ന് കൂടി കഴിഞ്ഞാല്‍ ഈ മാസത്തെ നടയടക്കുകയാണ് എന്ന് തോന്നുന്നു. അപ്പോള്‍ ഒരു ടൈം ഔട്ട് പോലെ എടുക്കാം. വിവിധ വിഭാഗങ്ങളുടെ ഈ വിഷയത്തിലെ സ്റ്റാന്‍ഡ് എന്താണെങ്കിലും മണ്ഡലകാലം തുടങ്ങുന്നതിന് മുന്‍പ് സുരക്ഷാ വിഷയത്തില്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തണം. ഓരോ മണ്ഡലകാലത്തും റോഡപകടത്തില്‍ ഡസന്‍ കണക്കിന് തീര്‍ത്ഥാടകര്‍ മരിക്കുന്നുണ്ട്, മലകയറുമ്പോള്‍ ഹൃദയസംബന്ധിയായ അസുഖം കൂടി കുറേ പേര്‍ വേറെയും. അതിന്റെ കൂടെ അനാവശ്യമായ മരണങ്ങള്‍ എങ്കിലും
ഒഴിവാക്കാന്‍ ശ്രമിക്കാം.

ജനീവയിലെ തൊഴില്‍ സാദ്ധ്യതകള്‍ തൊട്ട് വരാന്‍ പോകുന്ന വിന്ററിന്റെ പറ്റി വരെ ചര്‍ച്ച ഉണ്ടായി !. അന്താരാഷ്ട്ര വിഷയങ്ങള്‍ ഒക്കെ അടുത്ത അജണ്ടയിലേക്ക് മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക