Image

എങ്ങനെയാണ് പോലീസിന്റെ മനോവീര്യം കാത്തുസൂക്ഷിക്കേണ്ടത് ? (മുരളി തുമ്മാരുകുടി)

Published on 10 November, 2018
എങ്ങനെയാണ് പോലീസിന്റെ മനോവീര്യം കാത്തുസൂക്ഷിക്കേണ്ടത് ? (മുരളി തുമ്മാരുകുടി)
പ്രളയാനന്തരം കേരളത്തിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ആറന്മുളയിലെ വല്ലനയില്‍ എത്തിയതായിരുന്നു ഞങ്ങള്‍. ഏതാണ്ട് ആയിരത്തോളം വീടുകളുള്ള ഒരു കോളനിയാണത്. മിക്കവാറും ആളുകള്‍ സാന്പ ത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതിനാല്‍ ബഹുഭൂരിപക്ഷം വീടുകളും ഒറ്റ നിലയാണ്. അതില്‍ മുക്കാല്‍ ഭാഗത്തിലും വെള്ളം കയറി വസ്തുവകകള്‍ ഒക്കെ നശിച്ച് വീടിനകം മുഴുവന്‍ ചെളിയാണ്.

ഞങ്ങള്‍ അവിടെ ചെല്ലുന്‌പോള്‍ നൂറുകണക്കിന് ആളുകള്‍ സ്ത്രീകളും പുരുഷന്മാരും വീടുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പോലീസിന്റെ കുറേ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിട്ടുള്ളതിനാല്‍ അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നൊന്ന് ശങ്കിച്ചു.

ഇല്ല, പ്രശ്‌നം ഒന്നുമില്ല. വീടുകള്‍ വൃത്തിയാക്കാന്‍ അഞ്ഞൂറോളം പോലീസുകാര്‍ രാവിലെ എത്തിയിരിക്കുകയാണ് വിവിധ പോലീസ് സംഘടനകളുടെ നേതൃത്വത്തില്‍. ഞങ്ങള്‍ ചെല്ലുന്‌പോള്‍ വൈകുന്നേരമായി. അപ്പോഴും അവര്‍ പണിയില്‍ മുഴുകിയിരിക്കുന്നു. വീട് വൃത്തിയാക്കല്‍ മാത്രമല്ല, വീട്ടിലുള്ളവര്‍ക്ക് അത്യാവശ്യ വസ്തുക്കളുമായിട്ടാണ് അവര്‍ വന്നത്.

"സാര്‍, ഞങ്ങള്‍ കുറെ ദിവസങ്ങളായി ഇവിടെയുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ഊഴംവെച്ച് വരികയാണ്. ദുരന്തത്തിന് ശേഷം സ്‌റ്റേഷനുകളില്‍ കുറ്റകൃത്യങ്ങളില്‍ കുറവുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് ഇവിടെ വരാനും സാധിക്കുന്നു.” അസോസിയേഷന്‍റെ പ്രസിഡന്റ് ശ്രീ ഇന്ദ്രജിത്ത് പറഞ്ഞു.

എനിക്ക് സത്യത്തില്‍ രോമാഞ്ചം വന്നു. ലോകത്ത് എത്രയോ ഇടങ്ങളില്‍ ദുരന്താനന്തരം സഞ്ചരിച്ചിരിക്കുന്നു. ഏറെ സ്ഥലങ്ങളിലും ദുരന്തം കഴിയുന്‌പോള്‍ അക്രമം കൂടുകയാണ് പതിവ്. ചിലയിടത്തൊക്കെ ദുരിതാശ്വാസവുമായി ചെല്ലാന്‍ തന്നെ പോലീസിന്റെയും ചിലപ്പോള്‍ മിലിട്ടറിയുടേയും സഹായം വേണം. ഇവിടെ, എന്റെ നാട്ടില്‍, കുറ്റകൃത്യങ്ങള്‍ കുറയുന്നു, പോലീസുകാര്‍ ദുരിതാശ്വാസവുമായി നാട്ടുകാരെ സഹായിക്കുന്നു. ‘കേരളമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതം ആകണം അന്തരംഗം’ എന്നൊക്കെ പാടിയിട്ടുണ്ടെങ്കിലും ആ ദിവസങ്ങളിലാണ് അതിന്‍റെ അര്‍ത്ഥം അറിഞ്ഞാസ്വദിച്ചത്.

സാധാരണഗതിയില്‍ പോലീസിന്റെ ഇങ്ങനൊരു മുഖം നാം കാണാറില്ല. വൈപ്പിനില്‍ നിരപരാധിയെ ചവിട്ടിക്കൊല്ലുന്ന പോലീസ്, കോട്ടയത്ത് നിരപരാധിയെ കൊലയിലേക്ക് തള്ളിവിടാന്‍ കൈക്കൂലി മേടിച്ച പോലീസ് ഇതൊക്കെയാണ് നമുക്ക് കൂടുതല്‍ പരിചയം. പൊതുവില്‍ നമ്മള്‍ അധികം പോലീസുമായി ഇടപഴകാത്തത് കൊണ്ട് സിനിമയിലെ പോലീസ് കഴിഞ്ഞാല്‍ പിന്നെ ഇതുപോലെ അക്രമങ്ങള്‍ ഉണ്ടാകുന്‌പോള്‍ പത്രത്തില്‍ വരുന്ന പോലീസിനെ മാത്രമേ നാം കാണുന്നുള്ളൂ. എന്നാലിത് ഇന്നത്തെ കേരളത്തിലെ പോലീസിന്റെ ശരാശരി മുഖമല്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഞാന്‍ ജീവിച്ചിട്ടുണ്ട്. എന്‍റെ ഏറെ സുഹൃത്തുക്കള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നുണ്ട്. നേരിട്ട് കണ്ടതും അവര്‍ പറഞ്ഞതുമായ കാര്യങ്ങളില്‍ നിന്നും നമ്മുടെ പോലീസ് സേന അതിലൊക്കെ എത്രയോ മുന്നിലാണ് എന്നതില്‍ എനിക്ക് ഒരു സംശയവും ഇല്ല. കേരളത്തില്‍ തന്നെ എന്‍റെ ചെറുപ്പകാലത്ത് പോലീസിനോടുണ്ടായിരുന്ന പേടിയും വിധേയത്വവും ഒന്നും ഇപ്പോള്‍ നമുക്കില്ല. ജനാധിപത്യം ആഴത്തില്‍ വേരൂന്നിയത്, നമ്മുടെ പൗരാവകാശത്തെപ്പറ്റിയുള്ള ധാരണ വര്‍ദ്ധിച്ചത് എല്ലാം ഇതിന് കാരണമാണ്. വിദ്യാഭാസമുള്ള പുതിയ തലമുറ പോലീസില്‍ വരുന്നതും പോലീസിന്റെ സംസ്കാരത്തില്‍ വലിയ മാറ്റം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസം രണ്ടു പോലീസുകാരുമായി ഞാന്‍ തിരുവനന്തപുരം തൊട്ട് എറണാകുളം വരെ യാത്ര ചെയ്തു. യാത്രയില്‍ ഒരിക്കല്‍ പോലും അവര്‍ ഒരു ട്രാഫിക്ക് നിയമവും ലംഘിച്ചില്ല എന്ന് മാത്രമല്ല, വാഹനത്തിലെ ചര്‍ച്ചകള്‍ മുഴുവന്‍ ചരിത്രവും സാഹിത്യവും ആയിരുന്നു. ‘കാക്കിക്കുള്ളിലെ കലാഹൃദയം’ എന്നത് ശ്രീനിവാസന്‍ സിനിമ മാത്രമല്ല. ഈ നല്ല മാറ്റങ്ങളെ നമ്മള്‍ അറിയണം, അവയേയും അവരേയും പ്രോത്സാഹിപ്പിക്കണം.

ഇതിനിടയ്ക്കാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ ഉണ്ടായതു പോലെ അധികാരത്തിന്റെ ഹുങ്കില്‍ ഒരു മനുഷ്യനെ തല്ലാനും വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാനും മടിക്കാത്ത പോലീസുകാരുടെ കഥ വരുന്നത്. സാധാരണ ഗതിയില്‍ പോലീസുകാര്‍ക്കെതിരെ കേസുകള്‍ വരുന്‌പോള്‍ അതൊക്കെ അല്പം ദുര്‍ബലമാക്കി രക്ഷപ്പെടുത്തുകയാണ് രീതി, അല്ലെങ്കില്‍ അങ്ങനെ ആണെന്ന് ബഹുഭൂരിപക്ഷം മലയാളികളും വിശ്വസിക്കുന്നു. അത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായാലും അല്ലെങ്കിലും. വ്യക്തിപരം ആകുന്‌പോള്‍ മറ്റു പോലീസുകാര്‍ അല്പം വര്‍ഗ്ഗ സ്‌നേഹം കാണിക്കുന്നതാകും, ഔദ്യോഗികം ആകുന്‌പോള്‍‘പോലീസിന്റെ മനോവീര്യം കെടുത്താതിരിക്കാനാണ്’ എന്നൊക്കെ ചിലപ്പോള്‍ പറയും. പക്ഷെ പുതിയ തലമുറയിലെ ബഹുഭൂരിപക്ഷം പോലീസുകാരും നിയമം അനുസരിക്കുന്നവരും പുതിയ ലോകത്തിനൊത്ത് പോലീസിങ് വേണം എന്ന് ആഗ്രഹിക്കുന്നവരും ആകുന്‌പോള്‍ അവരുടെ മനോവീര്യം കെടുന്നത് കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കുന്‌പോള്‍ ആണ്. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് ആദ്യം അറിയേണ്ടത് നിയമപാലകര്‍ തന്നെയാണ്. മൂന്നാം മുറയൊന്നും വേണ്ടാത്ത ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്രമസമാധാന പാലനവും കുറ്റാന്വേഷണവും നടത്താന്‍ പറ്റുന്ന പരിശീലനവും, ഉപകരണങ്ങളും, സാഹചര്യവും ഒരുക്കിക്കൊടുത്താണ് നമ്മുടെ പുതിയ പോലീസുകാര്‍ക്ക് മനോവീര്യം ഉണ്ടാക്കിക്കൊടുക്കേണ്ടത്.

കേരളത്തിലെ എല്ലാ പോലീസുകാരും ‘ഒന്നാം തരം’ ആന്നെന്നോ, നമ്മുടെ മൊത്തം പൊലീസിങ് സംസ്കാരം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക പൊലീസിങ് പോലെ ആയിട്ടുണ്ടെന്നോ എനിക്ക് അഭിപ്രായമില്ല. അത് പോലീസുകാരുടെ മാത്രം കുറ്റവും അല്ല. നമ്മുടെ സമൂഹത്തില്‍ നിന്നാണ് പോലീസുകാരും ഉണ്ടാകുന്നത്. അഴിമതിയും അക്രമവും നിലനില്‍ക്കുന്ന സമൂഹത്തിലെ പോലീസിലും അഴിമതിയും അക്രമ വാസനയും ഉണ്ടാകും. പക്ഷെ മറ്റെവിടത്തെക്കാളും കൂടുതല്‍ വിദ്യാഭ്യാസമുള്ള മിടുക്കരായ പോലീസുകാര്‍ ഉള്ള ഒരു സംസ്ഥാനമാണ് കേരളം. കൊലപാതകം പോലുള്ള വലിയ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ ഓരോ വര്‍ഷവും കുറയുകയാണെന്ന് ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ നമ്മുടെ പൊലീസുകാരെ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കണം. അതിന് വേണ്ടിത്തന്നെ പൊലീസിന് കളങ്കം ഉണ്ടാക്കുന്നവരെ പുറത്തുകളയുകയും വേണം. കെവിന്‍ വധക്കേസില്‍ കൈക്കൂലി വാങ്ങിയ എ എസ് ഐ യെ പിരിച്ചു വിട്ടത് നല്ല തുടക്കമാണ്. അധികാരം തെറ്റായി ഉപയോഗിക്കുന്ന പോലീസുകാര്‍ക്ക് ഒരു പാഠമാണ്. ബഹുഭൂരിപക്ഷം വരുന്ന യുവാക്കളായ നല്ല പോലീസുകാര്‍ക്ക് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക