Image

സിവില്‍ സര്‍വീസിനെ ഉടച്ചു വാര്‍ക്കുമ്പോള്‍ (മുരളി തുമ്മാരുകുടി)

മുരളി തുമ്മാരുകുടി Published on 13 November, 2018
സിവില്‍ സര്‍വീസിനെ ഉടച്ചു വാര്‍ക്കുമ്പോള്‍  (മുരളി തുമ്മാരുകുടി)
മൂന്നു മാസം മുന്‍പ് എഴുതിയ ലേഖനമാണ്. പ്രസിദ്ധീകരിക്കണം എന്ന് കരുതിയ അന്നാണ് ഹനാന്‍ വിവാദം ഉണ്ടായത്. ഫേസ്ബുക്കില്‍ കേരളത്തിലെ എന്തെങ്കിലും വിവാദമുള്ള സമയത്ത് വേറൊരു വിഷയം എടുത്തിട്ടാല്‍ ഒരു റീച്ചും കിട്ടില്ല, അതുകൊണ്ട് മാറ്റിവെച്ചു. ഹനാന്റെ പുറകെ ആലപ്പുഴയിലെ വെള്ളപ്പൊക്കം വന്നു, പിന്നെ മഴയായി, മണ്ണിടിച്ചിലായി, പ്രളയമായി, അവസാനം ശബരിമലയും. 

പത്ത് ജോയിന്റ് സെക്രട്ടറിമാരെ പുറമെനിന്ന് നേരിട്ട് നിയമിക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനം ഉണ്ടായിരുന്നല്ലോ. അതിനെ എതിര്‍ത്താണ് വാര്‍ത്ത വന്നപ്പോള്‍ ഭൂരിഭാഗം പേരും എഴുതിക്കണ്ടത്. പതിവുപോലെ അടുത്ത വിഷയം വന്നപ്പോള്‍ ആളുകള്‍ അതിന്റെ പുറകേ പോയി. ഈ വിഷയത്തില്‍ ഒരു നല്ല ചര്‍ച്ച പോലും കേരളത്തില്‍ ഉണ്ടാകാത്തത് കഷ്ടമാണ്. ഇന്ത്യയുടെ ഭരണത്തിന്റെ അടിസ്ഥാനമായ സിവില്‍ സര്‍വീസ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ചേര്‍ന്നതാണോ എന്ന ചര്‍ച്ചകള്‍ ആവശ്യമാണ്, അതിനുള്ള ഒരു അവസരമാണ് കളഞ്ഞു കുളിച്ചത്. 

വാസ്തവത്തില്‍ നമ്മുടെ ഇപ്പോഴത്തെ സിവില്‍ സര്‍വീസ് അടിമുടി ഉടച്ചുവാര്‍ക്കണം എന്ന ചിന്തയുള്ളയാളാണ് ഞാന്‍. പത്തു പേരെ അല്ല ഒരു പത്തായിരം പേരെ എങ്കിലും ഉയര്‍ന്ന തലത്തില്‍ ഇന്ത്യയിലെ സിവില്‍ സര്‍വീസിലേക്ക് എടുക്കണമെന്നാണ് എന്റെ അഭിപ്രായം.  ഒരാളുടെ ഇരുപതുകളില്‍ പാസ്സായ ഒരു പ്രവേശനപ്പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തില്‍ ജോലിക്ക് തിരഞ്ഞെടുത്ത് അടുത്ത മുപ്പത് വര്‍ഷം നമ്മുടെ ഭരണത്തിന്റെ നട്ടെല്ലും തലച്ചോറുമാക്കി നിലനിര്‍ത്തുന്നത് ആധുനികമായ ഒരു രാജ്യമുണ്ടാകാന്‍ തടസ്സമായി നില്‍ക്കുന്ന ഒന്നാണ്. ലോകത്തൊരിടത്തും ഇങ്ങനൊരു സംവിധാനം ഇപ്പോഴില്ല. കോളനി ഭരണത്തിന്റെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടന്‍ ഉണ്ടാക്കിയ സംവിധാനമാണിത്. ഇപ്പോള്‍ ഇത് ബ്രിട്ടനില്‍ പോലുമില്ല. കൊളോണിയല്‍ കാലത്തെ അനവധി നിയമങ്ങളെയും ആചാരങ്ങളെയും പോലെ നമ്മള്‍ അതിപ്പോഴും കൊണ്ടുനടക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യക്ക് നേതൃത്വം നല്‍കേണ്ടത് മുപ്പത് വര്‍ഷം മുന്‍പത്തെ ഒരു പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തില്‍ പടിപടിയായി മുന്നോട്ടു പോകുന്ന പഴഞ്ചന്‍ സിവില്‍ സര്‍വീസ് അല്ല. വിവിധ രംഗങ്ങളില്‍ ചെറുപ്പകാലത്തേ കഴിവ് തെളിയിച്ച യുവത്വം തുളുന്പുന്ന പുതിയ ഇന്ത്യയുടെ പ്രതീകവും പ്രതിനിധികളും ആയവര്‍ ഉള്ള  സിവില്‍ സര്‍വീസ് ആയിരിക്കണം.

 അര്‍ത്ഥശൂന്യമായ സിവില്‍ സര്‍വീസ്  തിരഞ്ഞെടുപ്പ്: ഇന്ത്യയില്‍ ഡിഗ്രി പാസായിട്ടുള്ള മിക്കവരും എന്താണ് സിവില്‍ സര്‍വീസ് പരീക്ഷയുടെ ഘടന എന്ന് ഒരിക്കലെങ്കിലും നോക്കിയിട്ടുണ്ടാകും. എന്നാലും ചുരുക്കിപ്പറയാം. ഏതാണ്ട് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മൂന്ന് ഘട്ടങ്ങളായുള്ള ഒരു  തിരഞ്ഞെടുപ്പ് സംവിധാനമാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റേത്. യുണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആണ് പരീക്ഷ നടത്തുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് മുതല്‍ ഇന്ത്യന്‍ ട്രേഡ് സര്‍വീസ് വരെ അനവധി സിവില്‍ സര്‍വീസ് വിഭാഗങ്ങളിലേക്ക് ഏകീകൃത തിരഞ്ഞെടുപ്പ് പ്രക്രിയയാണ്.  പ്രിലിമിനറി പരീക്ഷ (ആപ്റ്റിട്യൂട് ടെസ്റ്റ്), മെയിന്‍ പരീക്ഷ,  പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ്.  മെയിന്‍ പരീക്ഷയുടെ മാര്‍ക്കിനോട് പേഴ്‌സണാലിറ്റി ടെസ്റ്റിന്റെ മാര്‍ക്ക് കൂട്ടി മൊത്തത്തില്‍ ആണ് റാങ്ക് ലിസ്റ്റ് ഉണ്ടാക്കുന്നത്. അതുകൊണ്ട് രണ്ട് ഘട്ടം എന്നും വേണമെങ്കില്‍ പറയാം. വാസ്തവത്തില്‍ ഈ മൂന്നു ഘട്ടങ്ങള്‍ മാസങ്ങളോളം നീളുമെങ്കിലും മൊത്തം അഞ്ചു ദിവസത്തെ 'പരീക്ഷണങ്ങളേ' ഉള്ളൂ. ഓരോ പരീക്ഷയുടേയും ഉത്തരം നോക്കാനും റാങ്ക് ലിസ്റ്റ് ഉണ്ടാക്കാനും ആണ് കൂടുതല്‍ സമയം ആകുന്നത്.     
സത്യം പറഞ്ഞാല്‍  സിവില്‍ സര്‍വീസ് പരീക്ഷ ഒരു തിരഞ്ഞെടുക്കല്‍ പരീക്ഷ അല്ല, ഒഴിവാക്കല്‍ പരീക്ഷയാണ്.  ഏകദേശം ആയിരം ഒഴിവുകളാണ് ഓരോ വര്‍ഷവും സിവില്‍ സര്‍വീസില്‍ ഉണ്ടാകുന്നത്. ഡിഗ്രി മാത്രം അടിസ്ഥാന യോഗ്യത ആയതിനാല്‍ പത്തുലക്ഷം പേരാണ് ഓരോ വര്‍ഷവും അപേക്ഷിക്കുന്നത്. അപേക്ഷിക്കുന്നവരില്‍ 99  ശതമാനം ആളുകളെയും പുറത്താക്കിയേ പറ്റൂ. പത്തുലക്ഷത്തിലേറെ പേര്‍ അപേക്ഷിക്കുമെങ്കിലും പകുതിപ്പേരും പ്രിലിമിനറി പരീക്ഷ എഴുതാറില്ല. ബാക്കിയുള്ള  പരീക്ഷ എഴുതിയ അഞ്ചു ലക്ഷം  ആളുകളില്‍ നിന്നും പതിനായിരത്തിനടുത്ത് ആളുകളെ മെയിന്‍ പരീക്ഷക്ക് വിളിക്കുന്നു. അവിടെ എണ്‍പത് ശതമാനത്തെ ഒഴിവാക്കി ബാക്കിയുള്ളവരെ പേഴ്‌സണാലിറ്റി ടെസ്റ്റിന് വിളിക്കുന്നു. മെയിന്‍ പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും മാര്‍ക്ക് കൂട്ടി നോക്കി ആയിരം പേരെ തിരഞ്ഞെടുത്ത് അവസാന റാങ്ക് ലിസ്റ്റ് ഉണ്ടാക്കുന്നു. അതില്‍ ഓരോ ഉദ്യോഗാര്‍ത്ഥിയുടെയും റാങ്കും ചോയ്‌സും അനുസരിച്ച് വിവിധ സര്‍വീസുകളിലേക്ക് വിടുന്നു. ഓരോ വര്‍ഷവും ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുമെങ്കിലും ഇതാണ് ശരാശരി രീതിയും എണ്ണവും.

 ഒരു ഉദ്യോഗാര്‍ത്ഥിയുടെ റാങ്കിന്റെ അടിസ്ഥാനത്തില്‍ ആണ്  അവര്‍ വ്യത്യസ്ത സര്‍വീസുകളില്‍ എത്തുന്നത് . അതായത്  ഒരാള്‍ വിദേശകാര്യത്തിലാണോ പോലീസ് വകുപ്പിലാണോ നിയമിക്കപ്പെടുന്നത് എന്നതിന് അയാളുടെ ഡിപ്ലോമസിയിലോ പോലീസിങിലോ ഉള്ള അഭിരുചിയുമായി ഒരു ബന്ധവുമില്ല. ഇന്റര്‍വ്യൂ ഉള്‍പ്പടെയുള്ള മെയിന്‍ പരീക്ഷയില്‍ അയാള്‍ക്ക്  കിട്ടുന്ന റാങ്കും, അയാള്‍ കൊടുത്തിരിക്കുന്ന ഓപ്ഷനും, ആ വര്‍ഷം എത്ര പേരെ ആ സര്‍വീസിലേക്ക് എടുക്കുന്നു, മറ്റുള്ളവര്‍ എങ്ങനെ ഓപ്ഷന്‍ കൊടുത്തിരിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. എന്തിന് ഒരാള്‍ ഡിഗ്രിക്ക് പഠിച്ച വിഷയത്തില്‍ തന്നെ പരീക്ഷ എഴുതണം എന്നില്ല.  മൃഗവൈദ്യം പഠിച്ച ആള്‍ക്ക് തത്വശാസ്ത്രത്തില്‍ പരീക്ഷ എഴുതാം, ഗണിത ശാസ്ത്രം പഠിച്ച ആള്‍ക്ക് ലിറ്ററേച്ചറിലും. അപ്പോള്‍ മൃഗവൈദ്യത്തിലെ ചോദ്യപേപ്പര്‍ ഒരു വര്‍ഷം  അല്‍പ്പം കടുപ്പത്തിലായിപ്പോയാല്‍ ഫോറിന്‍ സര്‍വീസില്‍ എത്താവുന്ന ആള്‍ പോലീസ് വകുപ്പിലെത്തും, തിരിച്ചും. കണക്കിന്റെ പരീക്ഷ എളുപ്പമായാല്‍ പോസ്റ്റല്‍ സര്‍വീസില്‍ എത്തേണ്ട ആള്‍ ഐ എ എസ് ആകും. ഏതാണ്ട് ഒരു കറക്കിക്കുത്താണ് പരീക്ഷയും റാങ്കും ഒക്കെ. ഇതിലൊക്കെ ഏറെ മാറ്റങ്ങള്‍ വരുത്താനുണ്ട്, അത് പിന്നീടൊരിക്കല്‍ പറയാം.

ജോസഫ് അലക്‌സിന്റെ വ്യാപകമായ അവകാശങ്ങള്‍: ഒരു ഐ എ എസുകാരന്റെയോ കാരിയുടെയോ കരിയര്‍ ജീവിതത്തിലെ സുവര്‍ണ്ണകാലമാണ് കലക്ടറായുള്ള ജീവിതം. കളക്ടര്‍ എന്നാല്‍ സത്യത്തില്‍ നികുതി പിരിവുകാരനാണ്. പക്ഷെ ജോസഫ് അലക്‌സ് പറഞ്ഞതുപോലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരങ്ങളുമുണ്ട്. പോരാത്തതിന് ഒരു ജില്ലയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കേണ്ട ഉത്തരവാദിത്തവും. മിലിട്ടറി ഉള്‍പ്പെടെ കേന്ദ്ര സംവിധാനങ്ങളുമായി സംയോജിപ്പിക്കണമെങ്കിലും കളക്ടര്‍ ആണ് മുഖ്യ അധികാരി. പോരാത്തതിന് ഒരു ജില്ലാ കളക്ടര്‍ എത്ര കമ്മിറ്റികളുടെ തലവനാണ് എന്ന് അവര്‍ക്കു പോലും നിശ്ചയമില്ല. ഈ ദുരന്തകാലത്ത് എല്ലാവര്‍ക്കും മനസ്സിലായതു പോലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തലവനും കൂടിയാണ് കളക്ടര്‍. കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറി കേന്ദ്ര മന്ത്രിസഭക്കും, കേരളത്തില്‍ ചീഫ് സെക്രട്ടറി സംസ്ഥാന മന്ത്രിസഭക്കും താഴെ ജോലി ചെയ്യുന്‌പോള്‍ ജില്ലാ കളക്ടര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനല്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്പോള്‍ മുകളില്‍ ഒരു ജനാധിപത്യ സംവിധാനമില്ലാത്ത വ്യാപകമായ അധികാരങ്ങളുമായി ജില്ലയിലെ പ്രധാന അധികാരി ജില്ലയിലെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുകയാണ് കളക്ടര്‍മാര്‍.  ഇതെങ്ങനെ സംഭവിച്ചു?

കൊളോണിയല്‍ ചരിത്രത്തിന്റെ ബാക്കിപത്രമാണിത്. ബ്രിട്ടന്‍ അധികാരം സ്ഥാപിച്ച സ്ഥലത്തെല്ലാം നികുതി പിരിക്കാനും ക്രമസമാധാനം പാലിക്കാനും നിയമം നടപ്പിലാക്കാനും അവരുടെ ഒരു പ്രതിനിധി വേണമായിരുന്നു. അത് ഒരു വെള്ളക്കാരന്‍ തന്നെയായിരിക്കണമെന്ന് ആദ്യകാലത്ത് നിര്‍ബന്ധവുമായിരുന്നു. അതിനുവേണ്ടിയാണ് ഇമ്പീരിയല്‍ സിവില്‍ സര്‍വീസ് ഉണ്ടാക്കിയത്. ബ്രിട്ടന്റെ ഏതു കോളനിയിലേക്കും അവരെ ജോലിക്ക് വിടാമായിരുന്നു. ഇങ്ങനെ പ്രതിനിധികളായി പോകുന്നവര്‍ക്ക് അവര്‍ ഭരിക്കുന്ന പ്രദേശത്തെ സിവില്‍, ക്രിമിനല്‍ ഉത്തരവാദിത്തം ഉണ്ടായിരുന്നു. ഭൂമിയുടെ അളവും അവകാശവും മാത്രമല്ല, കരത്തിന്റെ തോത് തൊട്ട് കുറ്റങ്ങള്‍ക്ക് ശിക്ഷ (വധശിക്ഷ ഉള്‍പ്പടെ) വിധിക്കാനും നടപ്പിലാക്കാനും അവര്‍ക്ക് അധികാരം ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിപത്രമായാണ് ഒരു ലോ കോളേജിലും പോകാത്ത, ഒരു കോടതിയിലും പ്രാക്ടീസ് ചെയ്യാത്ത മുപ്പത് വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാര്‍ ജില്ലാ 'മജിസ്‌ട്രേറ്റുമാരായി' ഇപ്പോഴും  അധികാരം കയ്യാളുന്നത്.

വാസ്തവത്തില്‍ ഈ ജില്ല എന്ന ഭരണ യുണിറ്റ് തന്നെ ഉടച്ചു വാര്‍ക്കേണ്ടതാണ്. നമ്മള്‍ ജീവിക്കുന്നത് ഒന്നുകില്‍ ഒരു ഗ്രാമത്തിലാണ്, അല്ലെങ്കില്‍ ഒരു നഗരത്തിലാണ്. അവിടെ നിന്നാണ് നമുക്ക് പരമാവധി സൗകര്യങ്ങള്‍ കിട്ടേണ്ടത്. അവിടെയാണ് നമ്മള്‍ പരമാവധി നികുതി കൊടുക്കേണ്ടത്. അവിടെയാണ് നാം നമുക്ക് ഏറ്റവും വേണ്ടപ്പെട്ട കാര്യക്ഷമതയുള്ള ഭരണാധികാരികളെ തെരഞ്ഞെടുക്കേണ്ടത്. അപ്പോള്‍ നമുക്ക് വേണ്ടത് ശക്തമായ മേയറും മുനിസിപ്പല്‍ ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റുമാണ്. അവരുടെ കീഴിലായിരിക്കണം മറ്റെല്ലാ ഭരണ സംവിധാനങ്ങളും. മേയര്‍ക്ക് നിയമന അധികാരങ്ങളില്ലാത്ത ടാക്‌സ് കളക്ടറും സിറ്റി പോലീസ് കമ്മീഷണറും ജനാധിപത്യ വിരുദ്ധ സംവിധാനങ്ങളാണ്. ലണ്ടനിലേയോ ന്യൂയോര്‍ക്കിലെയോ ടോക്കിയോവിലെയോ പോലീസ് അധികാരിയെ  അമേരിക്കന്‍ പ്രസിഡണ്ടോ ഇംഗ്ലണ്ടിലെ പ്രധാനമന്ത്രിയോ നിയമിച്ചതായി കേട്ടിട്ടുണ്ടോ? ജനാധിപത്യം ആഴത്തില്‍ വേരിറങ്ങിയതു കൊണ്ട് ആരാണ് മുകളിലെന്ന് അവര്‍ക്കൊന്നും ഒരു കണ്‍ഫ്യൂഷനുമില്ല. കരം പിരിക്കാന്‍ വേണ്ടി നമുക്ക് റെവന്യൂ ജില്ല ഉണ്ടാക്കാം, വിദ്യാഭാസത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ നമുക്ക് വിദ്യാഭ്യസ ജില്ല ഉള്ളതുപോലെ. പക്ഷെ കരം പിരിക്കാന്‍ ഉത്തരവവാദിത്തമുള്ള റെവന്യൂ കളക്ടര്‍ക്ക് അതിലും വ്യാപകം ആയ അധികാരം നല്‍കേണ്ട ഒരു കാര്യവും ഇപ്പോള്‍ ഇല്ല. 

കേരളത്തിലെ നഗരങ്ങള്‍ പ്രതിദിനം ജനവാസ യോഗ്യമല്ലാതായി തീരുന്നതിന്റെ കാരണം നമ്മള്‍ യഥാര്‍ത്ഥത്തില്‍ അധികാരം സംസ്ഥാനത്തിന് താഴേക്ക് കൊടുക്കാത്തതാണ്. തിരഞ്ഞെടുക്കുന്ന മേയര്‍ക്ക് വാസ്തവത്തില്‍ വലിയ അധികാരമൊന്നും ഇല്ല. പ്രോട്ടോക്കോള്‍ അനുസരിച്ച് മേയര്‍ എം എല്‍ എ  യെക്കാളും എം പി യെക്കാളും കലക്ടറേക്കാളും പോലീസ് കമ്മീഷണറേക്കാളും മുകളില്‍ ആണെന്നൊക്കെ വേണമെങ്കില്‍ പറയാമെങ്കിലും, വാസ്തവത്തില്‍ ആള്‍ എവിടെ നില്‍ക്കുന്നുവെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാമറിയാം. ലണ്ടനിലെ മേയറായിരിക്കുന്നവര്‍ ബ്രിട്ടനിലെ മന്ത്രിമാരായി പോവുകയും പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുകയും ചെയ്യുന്‌പോള്‍ മുംബൈയിലെയോ കൊച്ചിയിലെയോ മേയര്‍ ആകുന്നവരുടെ ആഗ്രഹം ഒരു സംസ്ഥാനത്തെ എം എല്‍ എ എങ്കിലും ആവുക എന്നതാണ്.

നാം ജനാധിപത്യത്തിന് തയ്യാറാണോ?: സിവില്‍ സര്‍വീസ് റിഫോമിന് ഏറ്റവും എതിര് നില്‍ക്കുന്നത് സിവില്‍ സര്‍വീസുകാരല്ല, നമ്മള്‍ ജനങ്ങള്‍ തന്നെയാണ്. കളക്ടര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും സിറ്റി പോലീസ് കമ്മീഷണറെ മേയര്‍ തെരഞ്ഞെടുക്കണമെന്നും പറയുന്‌പോള്‍ നമുക്ക് പേടിയാണ്. കാരണം, നമ്മുടെ രാഷ്ട്രീയരംഗത്ത് ഉള്ളവര്‍ മൊത്തം അഴിമതിക്കാരാണെന്നും സിവില്‍ സര്‍വീസിന്റെ മുകളില്‍ അവര്‍ക്ക് അധികാരം നല്‍കുന്നത് അഴിമതിയും സ്വജന പക്ഷപാതവും കൂട്ടുമെന്നും നാം വിശ്വസിക്കുന്നു. പക്ഷെ, നമ്മള്‍ തെരഞ്ഞെടുത്തിരുന്ന പ്രതിനിധികളെക്കാള്‍ നമുക്ക് വിശ്വാസം യു പി എസ് സി തെരഞ്ഞെടുക്കുന്ന സിവില്‍ സര്‍വീസിനെ ആണെന്ന് നമ്മള്‍ തന്നെ പറഞ്ഞാല്‍ അതിന്റെയര്‍ത്ഥം സ്വയം തെറ്റ് തിരുത്താനുള്ള ജനാധിപത്യത്തിന്റെ കഴിവില്‍ നമുക്ക് വിശ്വാസമില്ല എന്നാണ്. അങ്ങനെ വിശ്വസിക്കുന്നവര്‍ ഒരര്‍ത്ഥത്തില്‍ ജനാധിപത്യത്തിന് തയ്യാറല്ല.

കിലുക്കിക്കുത്തുന്ന ഭരണം: ഓരോ പുതിയ സര്‍ക്കാര്‍ വരുന്‌പോഴും നാം കേള്‍ക്കുന്ന ചില തലക്കെട്ടുകളുണ്ട്. പോലീസ് തലപ്പത്ത് അഴിച്ചുപണി, സെക്രട്ടറിമാര്‍ക്ക് സ്ഥാനചലനം എന്നിങ്ങനെ. എനിക്കത് വായിക്കുന്‌പോള്‍ ചിരിയും കരച്ചിലും ഒന്നിച്ചു വരും. വാസ്തവത്തില്‍ നമ്മുടെ തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയുടെ കാര്യം കഷ്ടമാണ്. സംസ്ഥാന ഭരണം നടത്താനായി അവര്‍ക്ക് കിട്ടുന്നത് കുറെ ഐ എ എസുകാരെയും ഐ പി എസു കാരെയുമാണ്. ഒരു കുത്ത് ചീട്ടിനോട് നമുക്കവരെ ഉപമിക്കാം. അതില്‍ ഏസ് മുതല്‍ ജോക്കര്‍ വരെയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ വകുപ്പ് സെക്രട്ടറിമാര്‍ മുതല്‍ ഐ ജി വരെയുള്ള സ്ഥാനത്ത് അവര്‍ അങ്ങനെ ഇരിക്കുകയാണ്. മന്ത്രിസഭക്ക് ചെയ്യാന്‍ കഴിയുന്നത് ആ കുത്ത് ചീട്ട് കശക്കി വീണ്ടും  വിതരണം ചെയ്യുക എന്നതാണ്. ഏസിനേയും ജോക്കറിനെയും എവിടെയെങ്കിലുമൊക്കെ സ്ഥാപിച്ചേ പറ്റൂ. മറ്റു രാജ്യങ്ങളില്‍ ഇങ്ങനെ അല്ല. അമേരിക്കയില്‍ ഓരോ പ്രസിഡണ്ട്  തെരഞ്ഞെടുപ്പ് കഴിയുന്‌പോഴും രണ്ടായിരത്തിലധികം സര്‍ക്കാര്‍ പദവികളാണ് രാഷ്ട്രീയാടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ടാണ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നയമനുസരിച്ച് വേഗത്തില്‍  ബ്യുറോക്രസിയെ തിരിക്കാന്‍ പറ്റുന്നത്.

തുള വീണ പൈപ്പ്പുകള്‍: വെങ്ങോലയില്‍ എന്റെ വീട്ടില്‍ ഒരു വാട്ടര്‍ ടാങ്കുണ്ടായിരുന്നു. താഴത്തെ കുളത്തില്‍ നിന്നാണ് പണ്ട് മണ്ണില്‍ കുഴിച്ചിട്ട ഇരുന്പിന്റെ പൈപ്പ് വഴി അതിലേക്ക് വെള്ളം പന്പ് ചെയ്തിരുന്നത്. കുറെ നാള്‍ കഴിയുന്‌പോള്‍ മോട്ടോര്‍ ഓണ്‍ ചെയ്താല്‍ വെള്ളം നിറയാന്‍ ഏറെ സമയമെടുക്കും. വേഗം അമ്മാവന്‍ കിണറിനടുത്തുള്ള പന്പ് മാറ്റിവെക്കും. ഒന്നര എച്ച് പിയുടെ മോട്ടോര്‍ മാറ്റി മൂന്നിന്റേതാക്കും. കറന്റ്‌റ് ചാര്‍ജ്ജ് ഇരട്ടിയാകുമെങ്കിലും കുറെ നാള്‍ ഗുണമുണ്ടാകും. കുറച്ചുനാള്‍ കഴിഞ്ഞാല്‍ സ്ഥിതി വീണ്ടും പഴയതു തന്നെ. അമ്മാവന്‍ മൂന്നിന്റെ മോട്ടോര്‍ മാറ്റി അഞ്ചാക്കി. സ്ഥിതി എന്നിട്ടും തഥൈവ!. അക്കാലത്താണ് നാട്ടില്‍ എച് ഡി പി ഇ പൈപ്പ് വരുന്നത്. പഴയ ജി ഐ പൈപ്പ് മാറ്റി അതിടാമെന്ന്  അമ്മാവന്‍ തീരുമാനിച്ചു. മണ്ണില്‍ കിടക്കുന്ന ജി ഐ പൈപ്പ് കുഴിച്ചെടുത്തു. അപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. അതില്‍ നിറയെ തുള വീണിരുന്നു. വെള്ളം അതുവഴി മണ്ണിലേക്കാണ് പോയിരുന്നത്.

കേരളത്തിലും കേന്ദ്രത്തിലും ഒക്കെ  ഇടക്കിടെ  നമ്മള്‍ ഭരണം മാറ്റിയിട്ടും താഴെത്തട്ടില്‍ വലിയ വ്യത്യാസം കാണാത്തതിന്റെ കാരണം അറിയണമെങ്കില്‍ മന്ത്രിസഭയെ മോട്ടോറായും ബ്യുറോക്രസിയെ മണ്ണിനടിയിലുള്ള പൈപ്പായും സങ്കല്പിച്ചാല്‍ മതി. ബ്യുറോക്രസിയില്‍ ഓട്ടകള്‍ ഉള്ളിടത്തോളം കാലം മുകളില്‍ എത്ര ശക്തമായ ഭരണ സംവിധാനം വന്നാലും വലിയ  മാറ്റങ്ങളുണ്ടാകില്ല.  എത്ര വലിയ ദുരന്തം ഉണ്ടായാലും എത്ര ആത്മാര്‍ത്ഥതയുള്ള മുഖ്യമന്ത്രി ആണെങ്കിലും നവകേരളം പഴയ പൈപ്പുകളില്‍ കൂടി വെള്ളമെത്തിച്ച് നിര്‍മ്മിച്ചെടുക്കുക എന്നത് നടക്കുന്ന കാര്യമല്ല.

ഐന്‍സ്റ്റീന്റെ ഭ്രാന്ത്: ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്തിട്ട് അതില്‍ വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതാണ് ഭ്രാന്ത് എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ട്. നമ്മുടെ സിവില്‍ സര്‍വീസുകാരെ നികുതി പിരിവല്ലാതെ പൊതുമേഖലാ സ്ഥാപനങ്ങളും  റോഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളും ഭരിക്കാനേല്‍പ്പിച്ചിട്ട് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം അതിന് ഫലം കാണാതിരുന്നിട്ടും വീണ്ടും വീണ്ടും അത് തന്നെ ചെയ്യുന്നത് കാണുന്‌പോള്‍ ഐന്‍സ്റ്റീനെ ഓര്‍മ്മ വരുന്നു. (ഇപ്പോള്‍ നമ്മുടെ കെ എസ് ആര്‍ ടി സി നടത്തിക്കൊണ്ടു പോകാന്‍ ശ്രീ ടോമിന്‍ തച്ചങ്കരി നടത്തുന്ന ശ്രമങ്ങളെ ബഹുമാനത്തോടെ കാണുന്നു, പക്ഷെ അതൊരു അപൂര്‍വ്വതാണ്).
മുപ്പത് വര്‍ഷം മുന്പ് ഒരു പരീക്ഷയില്‍ മിടുക്കരായി ജയിച്ചവര്‍ക്ക് ഒരു യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ എം ഡി യായോ നല്ല ഭരണം കാഴ്ച്ച വെക്കാന്‍ സാധിക്കാത്തതിന് അവര്‍ ഒട്ടും ഉത്തരവാദികളല്ല. അവര്‍ പഠിച്ചതും പരിശീലിച്ചതുമായ തൊഴിലല്ല അത്. ഐ എ എസ് പരീക്ഷ പാസായവര്‍ക്ക് എന്ത് ജോലിയും ചെയ്യാന്‍ പറ്റുമെന്ന് ചിന്തിക്കുന്ന നമ്മള്‍ തന്നെയാണ് അതിന്റെ കുറ്റക്കാര്‍. അതേസമയം ഈ പണികളൊന്നും അവര്‍ക്ക് ചെയ്യാന്‍ പറ്റാത്തതുമല്ല. ഒരു കാലത്ത് നല്ല മിടുക്കുള്ളവര്‍ ആയിരുന്നു അവര്‍. അപ്പോള്‍ പുതിയതായി ഒരു പണി ഏല്‍പ്പിക്കുന്‌പോള്‍ അതിനുള്ള പരിശീലനം അവര്‍ക്ക് നല്‍കണമെന്ന് മാത്രം. നമ്മുടെ ഓരോ സിവില്‍ സര്‍വന്റിനും സര്‍വീസിന് പുറത്തും, മറുനാട്ടിലും രണ്ടും മൂന്നും വര്‍ഷം പോയി ജോലി ചെയ്യാനുള്ള അവസരമുണ്ടാക്കണം. ഉന്നത പഠനത്തിന് പ്രോത്സാഹിപ്പിക്കണം, സാങ്കേതിക അറിവ് വേണ്ട തൊഴിലുകള്‍ക്ക് അതും, മാനേജ്‌മെന്റ് അറിവ് വേണ്ടതിന് എം ബി എ യും പഠിക്കണമെന്ന് നിര്‍ബന്ധമാക്കണം. ഇക്കാര്യത്തിലും നമ്മുടെ ചിന്തകള്‍ മാറേണ്ടതുണ്ട്. ഒരു വൈസ് ചാന്‍സലര്‍ ആകാന്‍ പ്രൊഫസറായി പത്തുവര്‍ഷം സേവനമനുഷ്ടിക്കണം എന്നൊക്കെയുള്ള യോഗ്യതകള്‍ അക്ഷരത്തിലും അര്‍ത്ഥത്തിലും പാലിക്കാത്തവരെ കോടതി കയറ്റുന്ന നമ്മള്‍ ആ ജോലിയിലേക്ക് ഒരു ഡിഗ്രി മാത്രമുള്ള ഐ എ എസ് കാരനെ കൊണ്ടുവന്നാല്‍ ചോദ്യം ചെയ്യുക കൂടിയില്ല.  (മലയാളം യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ആയിരുന്ന ജയകുമാര്‍ സാറിനെ പോലെ ഏത് അക്കാദമിക്കുകളോടും കിടപിടിക്കാന്‍ കഴിവുള്ളവര്‍ ഐ എ എസില്‍ ഉണ്ട്, പക്ഷെ അതും ഒരു അപൂര്‍വ്വതയാണ്). 

ഗോ ടു യുവര്‍ ക്ലാസസ് : ഈ ഐ എ എസ്സുകാരോടുള്ള വിധേയത്വം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല, യാദൃശ്ചികവും അല്ല. മുന്‍പ് പറഞ്ഞതുപോലെ നാട്ടുകാരെ ഭരിക്കാനായി ഉണ്ടാക്കിയ കൊളോണിയല്‍ സംവിധാനങ്ങളില്‍ അവരെ 'നാടുവാഴികള്‍' ആയി അംഗീകരിക്കാനുള്ള ഏറെ തന്ത്രങ്ങള്‍ ഉണ്ടായിരുന്നു. താമസിക്കാന്‍ പ്രത്യേക ബംഗ്ലാവുകള്‍ മുതല്‍ സ്വന്തം ഗണ്‍മാന്‍ വരെയുള്ള പവര്‍ പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ അതിന്റെ ഭാഗമാണ്. നിസാരമായ ഒരു കാര്യം പറയാം. ഓരോ മഴക്കാലത്തും വിദ്യാര്‍ത്ഥികള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് കളക്ടര്‍ ആണ്. ഇതിന് വാസ്തവത്തില്‍ ഒരു ന്യായീകരണവും ഇല്ല. സ്‌കൂളുകള്‍ക്കുള്ള അവധി ഡി ഇ ഓ ക്ക് പ്രഖ്യാപിക്കാം. അതും വിദ്യാഭാസ ജില്ല നോക്കി. അല്ലെങ്കില്‍ ഭൂമിശാസ്ത്രപരമായി  മുനിസിപ്പല്‍ ചെയര്‍പേര്‍സോണോ പഞ്ചായത്ത് പ്രസിഡന്റിനോ ആ സ്ഥലത്തെ  കാലാവസ്ഥ നോക്കി അവധി പ്രഖ്യാപിക്കാം. സ്ഥലവുമായും വിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ലാത്ത  ഉദ്യോഗസ്ഥനെ അവധി പ്രഖ്യാപിക്കാന്‍ ഏല്പിച്ചിരിക്കുന്നതൊക്കെ ഈ പവര്‍ പ്രൊജക്ഷന്‍ ചെറുപ്പത്തിലേ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമാണ്. അടുത്ത വര്‍ഷം തൊട്ട് ഡി ഇ ഓ യോ ജില്ല പഞ്ചായത്ത് പ്രസിഡന്റോ അവധി പ്രഖ്യാപിച്ചാല്‍ നമ്മുടെ വിദ്യാഭ്യാസ രംഗത്തിന് എന്തെങ്കിലും കോട്ടം സംഭവിക്കും എന്ന് തോന്നുന്നുണ്ടോ?.
 
ഇത് നിസ്സാരമായ ഒരു കാര്യമാണെന്ന് തോന്നാം. പക്ഷെ ഇക്കഴിഞ്ഞ പ്രളയം വ്യക്തമാക്കിയ ഒരു കാര്യമുണ്ട്. ദുരന്തസമയത്ത് എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചിരുന്നത് കളക്ടറില്‍ ആണ്. പക്ഷെ ഒരു ജില്ലക്ക് ഒരു കലക്ടറെ ഉള്ളൂ, പോരാത്തതിന് കളക്ടര്‍ക്ക് ജില്ലയെ അവിടുത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോ എം എല്‍ എ ക്കോ എം പിക്കോ മേയര്‍ക്കോ അറിയുന്നത് പോലെ അറിയുകയും ഇല്ല. അപ്പോള്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ മുതല്‍ ദുരിതാശ്വാസം വരെയുള്ള കാര്യങ്ങളില്‍ കലക്ടര്‍മാരുടെ സ്ഥലത്തെപ്പറ്റിയുള്ള അറിവില്ലായ്മയും, പ്രാദേശിക ബന്ധങ്ങളുടെ അഭാവവും, സമയവും വിലങ്ങു തടിയാകുന്നു. (ദുരന്ത സമയത്ത് ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്ത നമ്മുടെ യുവാക്കളായ കളക്ടര്‍മാരെ ഇകഴ്ത്താനല്ല ഇത് പറയുന്നത്. ഒരു ഭരണ സംവിധാനം എന്ന നിലയില്‍ ഇതൊരു തെറ്റായ കാര്യമാണെന്ന് ചൂണ്ടിക്കാണിക്കാനാണ്). ദുരന്ത നിവാരണ സംവിധാനങ്ങള്‍ നമ്മുടെ പഞ്ചായത്ത് പ്രസിഡന്റിലും മേയര്‍മാരിലും ഒക്കെയാണ് കേന്ദ്രീകരിക്കേണ്ടത്.
 
ആഗോള മാതൃകകള്‍: ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്പ് ചൈന ഭരിക്കാനായി പരിശീലിപ്പിക്കപ്പെട്ട മന്ദാരിനുകളാണ് കരിയര്‍ സിവില്‍ സര്‍വീസിന്റെ ആദ്യ ലോക മാതൃക. ലോകത്തെന്പാടുമുള്ള കോളനികള്‍ ഭരിക്കാനായി ബ്രിട്ടന്‍ ഉണ്ടാക്കിയ ഇന്‍പീരിയല്‍ സിവില്‍ സര്‍വീസ്, അതിന് പിന്നാലെ വന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഇതൊക്കെയാണ് ഇന്ത്യയിലെ സിവില്‍ സര്‍വീസ് മാതൃകകള്‍. ബ്രിട്ടനെ പോലെ ഫ്രാന്‍സിലും ഇത്തരം സിവില്‍ സര്‍വീസ് പദ്ധതിയുണ്ടായിരുന്നു.

ചെറുപ്രായത്തില്‍ ആളുകളെ തെരഞ്ഞെടുത്ത് ഭാരിച്ച അധികാരങ്ങള്‍ കൊടുക്കുന്ന സിവില്‍ സര്‍വീസ് പദ്ധതി ബ്രിട്ടന്‍ പണ്ടേ നിര്‍ത്തി. ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും ഉള്‍പ്പടെയുള്ള കൊളോണിയല്‍ രാജ്യങ്ങള്‍ ഇപ്പോഴും ഇത് തുടരുന്നു.  ഫ്രാന്‍സില്‍ കുറച്ചൊക്കെ തുടരുന്നുണ്ടെങ്കിലും ഗുണപരമായ വലിയ മാറ്റങ്ങള്‍ വരുത്തി. അവിടുത്തെ തെരഞ്ഞെടുപ്പ് രീതി നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. ഉന്നത സിവില്‍ സര്‍വീസില്‍ എത്താനായി അവിടെ മൂന്ന് വഴികളുണ്ട്. ഒന്ന്, നമ്മുടേത് പോലെ ചെറുപ്പത്തില്‍ നേരിട്ട് എടുക്കുന്നത്. രണ്ട്, പത്തു വര്‍ഷം സര്‍വീസുള്ള സാധാരണ സിവില്‍ സര്‍വീസില്‍ നിന്നും എടുക്കുന്നത്. മൂന്ന്, പത്തുവര്‍ഷം മറ്റെവിടെയെങ്കിലും സര്‍വീസുള്ളവരില്‍ നിന്നും തെരഞ്ഞെടുക്കുന്നത്.
ഇന്ത്യ പോലെ വലുപ്പവും വൈവിധ്യവും ഉള്ള  ഒരു വലിയ രാജ്യത്ത് പരസ്പരം വ്യക്തി ബന്ധങ്ങള്‍ ഉള്ള ഒരു സിവില്‍ സര്‍വീസ് ഉള്ളത് രാജ്യത്തെ ഒരുമിച്ചു നിര്‍ത്താന്‍ സഹായിക്കും എന്ന് തന്നെയാണ് എന്റെ ചിന്ത. പക്ഷെ അതിങ്ങനെ മുപ്പതാം വയസ്സില്‍ അടച്ചു കെട്ടരുത്.   

ഇന്ത്യയിലെ സിവില്‍ സര്‍വീസിലും വ്യാപകമായി പുറമെനിന്നും ആളുകളെ എടുക്കണം. ഓരോ പത്ത് വര്‍ഷം കഴിയുന്‌പോള്‍ മൊത്തം സിവില്‍ സര്‍വീസിന്റെ മൂന്നിലൊന്ന് ആളുകളെ പുറത്തേക്ക് അയക്കുക. അത് അവരുടെ ഇഷ്ടം പോലെ കോര്‍പ്പറേറ്റ് ജോലിക്കോ, വിദേശ ജോലിക്കോ, പഠിക്കാനോ, പഠിപ്പിക്കാനോ, കന്പനി ഉണ്ടാക്കാനോ ആകാം. പത്തു വര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ തിരിച്ചു വരാനുള്ള ഓപ്ഷന്‍ കൊടുക്കുക. തീരെ കൊള്ളാത്തവരെ പറഞ്ഞുവിടാനുള്ള ഒരു സമയവും ആക്കണം ഇത്. അതുപോലെതന്നെ കോര്‍പ്പറേറ്റ് രംഗത്തോ അക്കാദമിക് രംഗത്തോ വിദേശത്തോ നന്നായി കഴിവ് തെളിയിച്ച ആളുകളെ അകത്തേക്കെടുത്ത് സിവില്‍ സര്‍വീസിലെ അടിസ്ഥാന പരിശീലനം നല്‍കി നിയമിക്കുക. നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ കിട്ടുന്ന പരിശീലനത്തിനും നെറ്റ് വര്‍ക്കിനും മറ്റിടങ്ങളില്‍ വലിയ മൂല്യമുണ്ട്. കുറെ സിവില്‍ സര്‍വന്റ്‌സ് പുറത്തു വരുന്നത് അവര്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ഗുണകരമാണ്. അതുപോലെ തന്നെ സിവില്‍ സര്‍വീസിന് പുറത്തു നിന്നും കിട്ടുന്ന അനുഭവങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വലിയ മാറ്റം വരുത്താനാകും. ഇങ്ങനെ ചെയ്താല്‍ നമ്മുടെ സിവില്‍ സര്‍വീസ് ഏറെ കാര്യക്ഷമം ആകും. ഇതേ പ്രക്രിയ ഇരുപതാം വര്‍ഷത്തിലും ആവര്‍ത്തിക്കുക. അങ്ങനെയാകുന്‌പോള്‍ നമ്മുടെ സിവില്‍ സര്‍വീസ് ഏറ്റവും ഡൈനാമിക് ആകും. പുറമെ നിന്ന് ആശയങ്ങള്‍ വരും. രാജ്യം പുരോഗതിയിലേക്ക് കുതിക്കും.

(കളക്ടര്‍ ബ്രോ തൊട്ട് അനുപമ വരെയുള്ള ഐ എ എസ്സുകാരും, അജിത്ത് മുതല്‍ മനോജ് എബ്രഹാം വരെയുള്ള ഐ പി എസ്സുകാരും ഞാന്‍ അടുത്തറിയുന്നവരും ഏറെ ബഹുമാനിക്കുന്നവരുമാണ്. പി എച്ച് കുര്യന്‍ തൊട്ട്  നിവേദിത ഹരന്‍ വരെ, കെ എം എബ്രഹാം തൊട്ട്  തൊട്ട് ജേക്കബ് പുന്നൂസ് വരെ പതിറ്റാണ്ടുകള്‍ നാടിനെ ആത്മാര്‍ത്ഥമായി സേവിച്ച ഉദ്യോഗസ്ഥരേയും എനിക്ക് നേരിട്ടറിയാം. അവരോടൊക്കെ ബഹുമാനമേ ഉള്ളൂ. ഞാന്‍ അറിയാത്ത ഏറെ മിടുക്കന്മാരും മിടുക്കികളും നമ്മുടെ സിവില്‍ സര്‍വീസില്‍ ഉണ്ട്. ശരിയായ പരിശീലനവും എക്‌സ്‌പോഷറും കൊടുത്താല്‍ അവരൊക്കെ നാടിന്റെ ഭാവിക്ക് ഏറെ സംഭാവന ചെയ്യാന്‍ കഴിവുള്ളവരും പുറത്ത് എവിടെ പോയാലും ഒന്നാം തരം ജോലി കിട്ടുന്നവരും ആണ്. പക്ഷെ ഒരു പ്രസ്ഥാനം എന്ന നിലയില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് മാറേണ്ട സമയം ആയി. ഇപ്പോഴത്തെ സംവിധാനം പത്തൊന്പതാം നൂറ്റാണ്ടിന്റെ തുടര്‍ച്ചയാണ്, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്തിയിട്ടുമില്ല).

സിവില്‍ സര്‍വീസിനെ ഉടച്ചു വാര്‍ക്കുമ്പോള്‍  (മുരളി തുമ്മാരുകുടി)
Join WhatsApp News
Annonymous 2018-11-13 18:57:27
IHow many times Mr.Thummarukudi attempted the civil service exam? Almost all exams are for elimination. There is no perfect system to select the best, however, with all its shortcoming civil exam is still a good system to select the best
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക