Image

എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

Published on 15 November, 2018
എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറിന്റെ ഭാര്യ ഷഹല ഷംസീറിന്റെ വിവാദ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനം അനധികൃതമാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഹൈക്കോടതിയുടെ നടപടി.

നേരത്തെ ഷംസീറിന്റെ ഭാര്യയുടെ നിയമനത്തില്‍ സര്‍ക്കാരിനോടും കണ്ണൂര്‍ സര്‍വ കലാശാലയോടും ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. വിജ്ഞാപനവും റാങ്ക്‌ പട്ടികയും മറികടന്ന്‌ ഷംസീറിന്റെ ഭാര്യക്ക്‌ നിയമനം നല്‍കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കോടതി വിശദീകരണം ചോദിച്ചിരുന്നത്‌.

റാങ്ക്‌ പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ.എം.പി. ബിന്ദുവാണ്‌ ഹര്‍ജി നല്‍കിയത്‌.

സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സിലേക്ക്‌ നടന്ന അസിസ്റ്റന്റ്‌ പ്രൊഫസറുടെ താത്‌കാലിക ഒഴിവിലേയ്‌ക്കാണ്‌ ചട്ടങ്ങള്‍ മറികടന്ന്‌ ഷംസീറിന്റെ ഭാര്യ ഷഹലയെ നിയമിച്ചത്‌.

ഒരു ഒഴിവു മാത്രമുണ്ടായിരുന്ന തസ്‌തികയില്‍ ഒന്നാം റാങ്കുകാരിയെ തഴഞ്ഞാണ്‌ രണ്ടാം റാങ്ക്‌ നേടിയ ഷഹലയെ തിരഞ്ഞെടുത്തതെന്നാണ്‌ ആരോപണം.

ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം പിന്നീട്‌ ഒബിസി മുസ്ലിം എന്ന്‌ തിരുത്തിയാണ്‌ ഷഹലയ്‌ക്ക്‌ നിയമനം നല്‍കിയതെന്ന്‌ ഡോ. എം പി ബിന്ദു കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

അതേസമയം, അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിലായതിനാല്‍ പിന്നീട്‌ വരുന്ന നിയമനം സംവരണവിഭാഗത്തിന്‌ അര്‍ഹതപ്പെട്ടതാണെന്നാണ്‌ സര്‍വകലാശാല നലകിയ വിശദീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക