Image

ശബരിമലയില്‍ യുവതിപ്രവേശനത്തെ പിന്തുണച്ച്‌ ആര്‍.എസ്‌.എസ്‌ നേതാവിന്റെ പുസ്‌തകം

Published on 16 November, 2018
ശബരിമലയില്‍ യുവതിപ്രവേശനത്തെ പിന്തുണച്ച്‌  ആര്‍.എസ്‌.എസ്‌ നേതാവിന്റെ പുസ്‌തകം

കോഴിക്കോട്‌: ശബരിമലയില്‍ യുവതിപ്രവേശനത്തെ പിന്തുണച്ച്‌ ആര്‍.എസ്‌.എസ്‌ നേതാവ്‌ ആര്‍.ഹരിയുടെ പുതിയ പുസ്‌തകം. ശബരിമലയില്‍ വര്‍ഷത്തില്‍ 365 ദിവസവും ദര്‍ശനസൗകര്യമേര്‍പ്പെടുത്തണമെന്നും തിരക്ക്‌ കുറയ്‌ക്കാന്‍ പതിനെട്ടാംപടിയുടെ നീളംകൂട്ടണമെന്നും ഹരി എഴുതിയ `മാറ്റുവിന്‍ ചട്ടങ്ങളെ' എന്ന പുസ്‌തകത്തിലുണ്ടെന്ന്‌ ദേശാഭിമാനി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സ്‌ത്രീകളെ വിലക്കി സമരം നടത്തുന്നതിനെയും അദ്ദേഹം എതിര്‍ക്കുന്നു. ആര്‍.എസ്‌.എസ്‌ അഖില ഭാരതീയ ബൗദ്ധിക്‌ പ്രമുഖായ ആര്‍.ഹരി ദീര്‍ഘകാലം കേരള പ്രാന്ത പ്രചാരകുമായിരുന്നു. പതിനഞ്ചോളം പുസ്‌തകങ്ങള്‍ രചിച്ച ഹരിയുടെ പുതിയ ഗ്രന്ഥമാണ്‌ `മാറ്റുവിന്‍ ചട്ടങ്ങളെ'.

ശബരിമല പ്രശ്‌നത്തില്‍ സംഘര്‍ഷവും സമരവും സൃഷ്ടിക്കുന്നതിനെയും പുസ്‌തകത്തില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്‌.

`ദിവ്യാത്മാക്കളുടെ നൈഷ്‌ഠികബ്രാഹ്മചര്യം' എന്ന പന്ത്രണ്ടാം അധ്യായത്തില്‍ (പേജ്‌ 90) അമൃതാനന്ദമയീമഠത്തില്‍ പുരുഷന്മാരെ വിലക്കാന്‍ തീരുമാനിച്ചാല്‍ എന്താകുമെന്നും ചോദിക്കുന്നുണ്ട്‌.

ശബരിമലയില്‍ സ്‌ത്രീപ്രവേശം അനുവദിക്കില്ലെന്ന്‌ ശഠിക്കുന്നവര്‍ ക്ഷേത്രപ്രവേശന വിളംബരത്തെ എതിര്‍ത്തവരുടെ പിന്മുറക്കാരാണ്‌. സ്‌ത്രീകളെ നിഷേധിക്കുന്ന നിബന്ധന കാലഹരണപ്പെട്ടതാണ്‌.

ദര്‍ശനവിലക്ക്‌ നീക്കുന്നതോടൊപ്പം സ്‌ത്രീകളെ ബോധവല്‍ക്കരിച്ച്‌ പ്രബുദ്ധകളാക്കണം. പ്രവേശനകാര്യത്തില്‍ തുടക്കത്തില്‍ പരിഷ്‌കരണക്കാര്‍ പരാജയപ്പെട്ടാലും ഒടുക്കം വിജയമുണ്ടാകും- പുസ്‌തകത്തില്‍ പറഞ്ഞു.

ആര്‍.എസ്‌.എസിലെ ഒരുവിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന്‌ പുസ്‌തകം പ്രസാധകരായ കുരുക്ഷേത്ര പ്രകാശന്‍ അടുത്തകാലത്ത്‌ പിന്‍വലിച്ചു. എന്നാല്‍, പുസ്‌തകത്തിന്‌ വിലക്കില്ലെന്നും വില്‍പ്പനയിലില്ലെന്നുമാണ്‌ ഇതിനെക്കുറിച്ച്‌ പ്രസാധകര്‍ നല്‍കുന്ന വിശദീകരണം.

നേരത്തെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്നായിരുന്നു ആര്‍.എസ്‌.എസും ബി.ജെ.പിയും സ്വീകരിച്ച നിലപാട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക