Image

തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് തങ്ങുന്നതില്‍ യാതൊരു തടസ്സവുമുണ്ടാകില്ല; അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കും - എ പദ്മകുമാര്‍

Published on 18 November, 2018
തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് തങ്ങുന്നതില്‍ യാതൊരു തടസ്സവുമുണ്ടാകില്ല; അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കും - എ പദ്മകുമാര്‍


തിരുവനന്തപുരം: സന്നിധാനത്ത് നെയ്യഭിഷേകത്തിന് തടസമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. പുലര്‍ച്ചെ മുന്നേകാല്‍ മുതല്‍ 12.30 വരെ നെയ്യഭിഷേകം നടത്താം. മൂന്ന് മണി മുതല്‍ സന്നിധാനത്ത് എത്താനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡി.ജി.പി ലോക്‌നാഥ് ബഹറയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരമാവധി ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താനുള്ള സൗകര്യം ഒരുക്കും. അര മണിക്കൂര്‍ സമയമാണ് നെയ്യഭിഷേകത്തിന് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇതിന് സന്നിധാനത്ത് എത്തുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല. നിലയ്ക്കലില്‍ 12 മണിയാകുമ്പോഴേക്ക് എത്തിയാല്‍ തുടര്‍ന്ന് പമ്പയിലും പമ്പയില്‍ നിന്ന് ഒന്നരമണിക്കൂര്‍ കൊണ്ട് സന്നിധാനത്തും എത്താനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. 

തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് തങ്ങുന്നതില്‍ യാതൊരു തടസ്സവുമുണ്ടാകില്ല. ദേവസ്വം ബോര്‍ഡിന്റേത് അടക്കമുള്ള റസ്റ്റ് ഹൗസുകളില്‍ മുറിയെടുത്തും തങ്ങാം. നടപ്പന്തലിനെ സമര വേദിയാക്കാന്‍ അനുവദിക്കില്ല. പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ അനാവശ്യ നിയന്ത്രണങ്ങളുമുണ്ടാകില്ല. ഇക്കാര്യത്തില്‍ പോലീസിന്റെ ഉറപ്പ് ലഭിച്ചു. ദേവസ്വം ബോര്‍ഡും പോലീസും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇപ്പോഴുള്ളത് സ്റ്റാര്‍ട്ടിങ് ട്രബിള്‍ മാത്രമാണ്. കൂടുതല്‍ സൗകര്യങ്ങള്‍ നിലക്കലും പമ്പയിലും ഒരുക്കും. നിലയ്ക്കലില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അവസരം ഉണ്ടാക്കും. കൂടുതല്‍ പേര്‍ക്ക് വിരിവെക്കാനുള്ള സൗകര്യങ്ങളും ഒരുക്കും. കൂടുതല്‍ ബയോ ടോയ്‌ലറ്റുകള്‍ എത്തിക്കുമെന്നും എ പത്മകുമാര്‍ വ്യക്തമാക്കി.

രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡിന്റെ ആക്ഷേപങ്ങളും അതൃപ്തികളും പത്മകുമാര്‍ ഡി.ജിപി ലോക്‌നാഥ് ബഹറയെ അറിയിച്ചതായാണ് വിവരം. സന്നിധാനത്തെ സമരങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരാന്‍ തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക