രാജ്യത്തെ മതേതരത്വത്തിന് കളങ്കമേല്‍പ്പിച്ച 2002ലെ
ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ്
രാഷ്ട്രീയനേതാക്കളെയും ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരായ ഹര്‍ജി സുപ്രീം കോടതി
ഇന്ന് പരിഗണിക്കും. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി എഹ്‌സാന്‍
ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി നല്‌കിയ ഹര്‌ജിയാണ് പരിഗണിക്കുക.
മോദിക്ക്
ക്‌ളീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍
പരിശോധിക്കേണ്ടതുണ്ടെന്നു ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ
ദിവസം പറഞ്ഞിരുന്നു. എസ്‌ഐടി റിപ്പോര്‍ട്ട് ശരിവച്ച 2017ലെ ഗുജറാത്ത് ഹൈക്കോടതി
വിധി ചോദ്യം ചെയ്‌താണ് സാക്കിയ ജാഫ്രിയുടെ ഹര്‍ജി.
കലാപകാലത്ത് ഗുജറാത്ത്
മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് വര്‍ഗീയ കലാപത്തില്‍ നേരിട്ട്
പങ്കുണ്ടെന്നായിരുന്നു സാക്കിയ ജാഫ്രിയുടെ ഹര്‍ജിയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍,
മോദിക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. ഇത് ചോദ്യം
ചെയ്‌തുള്ള സാക്കിയ ജാഫ്രിയുടെ ഹര്‍ജി കഴിഞ്ഞവര്‍ഷം ഗുജറാത്ത് ഹൈക്കോടതി
തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
2002-ല്‍
അഹമ്മദാബാദില്‍ ആരംഭിച്ച വര്‍ഗീയ കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. മുസ്‌ലിം
വിഭാഗക്കാരെ ലക്ഷ്യം വെച്ച് നടത്തിയ കലാപത്തില്‍ 790 മുസ്‌ലിംകളും 254
ഹിന്ദുക്കളും കൊല്ലപ്പെട്ടു എന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു.
എന്നാല്‍,
കലാപത്തില്‍ ഏതാണ്ട് 2000 നടുത്ത് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. കണക്ക് പ്രകാരം 223 പേരെ കാണാതാവുകയും , 2500
ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുയും ചെയ്‌തു. കൂടാതെ, നിരവധി സ്‌ത്രീകളാണ്
കലാപത്തിന്റെ മറവില്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. ഇതുകൂടാതെ, നിരവധി വീടുകളും
സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു. നിരവധി വീടുകള്‍ നശിപ്പിക്കുയും ആളുകള്‍
കൂട്ടപലായനം നടത്തുകയുമുണ്ടായി.