ശബരിമലയിൽ നാളുകളായി നടന്നു വന്ന നാമജപ കൂട്ടായ്മ സമരത്തിന് അയവ് വന്നതോടെ ശബരിമല ഏതാണ്ട് ശാന്തതയിലേക്ക് തിരികെയെത്തുന്നു.
സുപ്രിംകോടതിയിൽ സാവകാശ ഹർജി സമർപ്പിച്ചതിന് പിന്നാലെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കില്ല എന്ന് പോലീസിൽ നിന്ന് അനൗദ്യോഗിക ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സമരത്തിന്റെ മുൻനിര നേതാവായിരുന്ന രാഹുൽ ഈശ്വർ പിൻവാങ്ങിയതോടെയാണ് സമരത്തിന് അയവ് വന്നത്.
ഇതിനൊപ്പം ബിജെപി നേതൃത്വത്തിലെ ആശയക്കുഴപ്പവും സമരത്തിൽ നിന്ന് ബിജെപിയെ പിന്നോക്കം നയിക്കുന്നുണ്ട്. കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ വന്നപ്പോൾ പോലീസ് ഏറ്റവും കൃത്യമായ നടപടിക്രമങ്ങൾ തന്നെ പാലിച്ചത് കൂടുതൽ കേന്ദ്രമന്ത്രിമാരെ ഇറക്കുന്നതിൽ നിന്നും ബിജെപി കേന്ദ്രനേതൃത്ത്വത്തെ പിന്തിരിപ്പിച്ചു. ഇതോടെയാണ് ശബരിമല കൂടുതൽ ശാന്തമായ അന്തരീക്ഷത്തിലേക്ക് എത്തിയത്.
എരുമേലയിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന നിരോധനാജ്ഞ ഇപ്പോൾ പിൻവലിച്ചു കഴിഞ്ഞു. പ്രദേശത്ത് സമരപരിപാടികൾ ഇല്ലാതെ വന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടേണ്ടെന്ന തീരുമാനം.
നിലവിൽ യഥാർഥ വിശ്വാസികൾക്കൊപ്പമാണ് സർക്കാർ എന്ന പ്രചരണം ശക്തമായി കൊണ്ടു വരാൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പൊതുസമ്മേളനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും സർക്കാർ ആ്ശ്വസമായിട്ടാണ് കാണുന്നത്.