2018 നവംബര്‍ 18 ഞായര്‍ സായാഹ്നം.
ജീവസ്സുറ്റ കഥാപാത്രങ്ങളെ നിരത്തി അനുഭവങ്ങളുടെ കഥകള്‍ പറഞ്ഞ അമേരിക്കന്‍
മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന്‍ സി.എം.സി യുടെ അദ്ധ്യക്ഷതയില്‍
ന്യുയോര്‍ക്ക് കേരള സെന്ററില്‍ സര്‍ഗ്ഗവേദിയുടെ പുതിയൊരദ്ധ്യായം
തുറക്കപ്പെട്ടു. ഏതു കാലാവസ്ഥയിലും സമാനചിന്തകരായ സഹൃദയരുടെ ഇതുപോലുള്ള
ഒത്തുചേരല്‍ സര്‍ഗ്ഗവേദിയുടെ പ്രവര്‍ത്തനങ്ങളെയും സാംസ്കാരിക
കാഴ്ചപ്പാടുകളെയും സമ്പന്നമാക്കുമെന്ന് സി.എം.സി തന്റെ അധ്യക്ഷ
പ്രസംഗത്തില്‍ പറഞ്ഞു.
തുടര്‍ന്ന് പി. ടി. പൗലോസ് ''സാമൂഹ്യനീതിയില്‍ സ്ത്രീസുരക്ഷ'' എന്ന
പ്രബന്ധം അവതരിപ്പിച്ചികൊണ്ട് സംസാരിച്ചു. സ്ത്രീകളുടെ തുല്യതക്കും
അന്തസ്സിനും
വേണ്ടിയുള്ള പോരാട്ടങ്ങള്‍ നൂറ്റാണ്ടുകളായി തുടരുമ്പോഴും
അവയെല്ലാം മത / പുരുഷമേധാവിത്വ സമൂഹത്തില്‍ തെറ്റായ രീതിയില്‍
കണക്കാക്കുന്നുവെന്ന് പൗലോസ് വിലയിരുത്തി. സ്ത്രീ ഒരു ഉപഭോഗവസ്തുവും
ദുര്‍ബലയും പുരുഷന് കീഴ്‌പ്പെട്ടു ജീവിക്കേണ്ടവളുമാണ് എന്ന ധാരണ
സമൂഹത്തില്‍ ശക്തമാണ്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ സാമൂഹികമായും
ശാരീരികമായും ചൂഷണം ചെയ്യപ്പെടുന്നു. അടുക്കളയില്‍നിന്നും അരങ്ങത്തേക്കും
അവിടെനിന്നും തൊഴില്‍ശാലകളിലേക്കും കുതിച്ച സ്ത്രീകളുടെ പോരാട്ടങ്ങളുടെയും
ആത്മവീര്യത്തിന്‍റെയും ചരിത്രം കൂടിയാണ് കേരള നവോത്ഥാനചരിത്രം. ആ
പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മതേതരമാനവികതയുടെ ചരമഗീതം സ്ത്രീകളെക്കൊണ്ടു
തന്നെ പാടിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യുന്ന ഈ വര്‍ത്തമാനകാലത്ത്,
അമ്പലനടകളില്‍ ആര്‍ത്തവം തെളിയിക്കാന്‍ ഉടുതുണിപൊക്കി സ്ത്രീകള്‍ സ്വയം
അപഹാസ്യരാകുന്ന ഈ കെട്ട കാലത്ത്, വര്‍ഗീയാധിഷ്ഠിതമായ
നവയാഥാസ്ഥിതികത്വത്തിന്റെ പുത്തന്‍ പ്രത്യയശാസ്ത്രങ്ങള്‍ വിഷസര്‍പ്പങ്ങളായി
മനുഷ്യ മനസ്സാക്ഷിക്കുനേരെ ഫണമാടുന്ന ഈ ശപിക്കപ്പെട്ട സാമൂഹ്യ
സാഹചര്യത്തില്‍ ഓരോ സ്ത്രീയും മുഴുവന്‍ ഹൃദയവിശുദ്ധിയോടെ ആത്മപരിശോധന
നടത്തണ്ടേ സമയമിതാണ് എന്ന് പൗലോസ് പറഞ്ഞുനിറുത്തി.
അടുത്തതായി സംസാരിച്ച ജെ. മാത്യൂസ് എല്ലാ മതങ്ങളും സ്ത്രീകളെ
രണ്ടാം തരക്കാരാക്കി കാണുന്നുവെന്നും
മത സംഘടനകളും പുരോഹിത മേധാവിത്വവും സ്ത്രീകളെ അടിമകളാക്കുന്നുവെന്നും
പറഞ്ഞു. സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിപ്പിക്കല്‍, അവരുടെ
വരുമാനത്തിനുള്ള സുഗമമായ മാര്‍ഗം കണ്ടെത്തല്‍, അമിതമായ മത / ദൈവ
വിശ്വാസങ്ങളില്‍നിന്നുള്ള മോചനം എന്നിവ സാമൂഹ്യനീതിയില്‍ സ്ത്രീസുരക്ഷ
ഉറപ്പു വരുത്താന്‍ സഹായിക്കും എന്ന് ജെ. മാത്യൂസ് ചൂണ്ടിക്കാട്ടി.
സ്ത്രീ എന്നാല്‍ പുരുഷനാല്‍ രക്ഷിക്കപ്പെടേണ്ടവളല്ല, അവള്‍ തന്നെ അവളുടെ
വ്യക്തിത്വം രൂപപ്പെടുത്തി സുരക്ഷയുടെ മാര്‍ഗം കണ്ടുപിടിക്കേണ്ടവളാണ്
എന്നായിരുന്നു ജയന്‍ കെ.സി യുടെ അഭിപ്രായം. മതങ്ങള്‍ സ്ത്രീകളെ
നിയന്ത്രിക്കുമ്പോള്‍ ഇതൊക്കെ പ്രായോഗികമല്ലാതാകുന്നു. എങ്കിലും
സ്ത്രീകള്‍ക്ക് അവരുടെ കാഴ്ചപ്പാടിലൂടെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യവും
അവകാശവും മൗലികമായി ഉണ്ടായിരിക്കണമെന്നും ജയന്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തിനിടയില്‍ അതിഥിയായെത്തിയ ഇടുക്കി ങഘഅ റോഷി അഗസ്റ്റിനെ
സര്‍ഗ്ഗവേദിക്കുവേണ്ടി മോന്‍സി കൊടുമണ്‍ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുകയും
പി. ടി. പൗലോസ്
അദ്ദേഹത്തെ യോഗത്തിലേക്ക്
സ്വാഗതം ചെയ്യുകയും ചെയ്തു. അമേരിക്കയില്‍ ഹൃസ്വ സന്ദര്‍ശനത്തിന് എത്തിയ
റോഷി അഗസ്റ്റിന്‍ തന്റെ വളരെ ഹൃസ്വമായ പ്രസംഗത്തില്‍ സര്‍ഗ്ഗവേദിയുടെ
ഹൃദ്യമായ സ്വീകരണത്തിന് ഹൃദയപൂര്‍വം നന്ദി പറഞ്ഞു. കേരളത്തില്‍ ഒന്നിന്
പിറകെ മറ്റൊന്നായി വരുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മൂല്യാധിഷ്ഠിത
രാഷ്ട്രീയത്തില്‍നിന്നും സര്‍ക്കാര്‍ അകന്നുപോകുന്നു. എങ്കിലും
സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നും സ്ത്രീശബ്ദം ഉയര്‍ന്നു വരുന്നു എന്ന്
ഇപ്പോഴത്തെ വിശ്വാസസംരക്ഷണ സമരത്തെപ്പറ്റി പരാമര്‍ശിക്കാതെ റോഷി
അഗസ്റ്റിന്‍ പറഞ്ഞു.
ഡോഃ നന്ദകുമാര്‍ ചാണയില്‍ തന്റെ
പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടത് സ്ത്രീയും പുരുഷനും പരസ്പരം പൂരകങ്ങളാണ്.
ജീവിതത്തിന്റെ മര്‍മ്മവും താളവും സ്ത്രീ ആണ്. അമ്മിഞ്ഞപ്പാലിന്റെയും
ഗര്ഭപാത്രത്തിന്റെയും ആധികാരികമായ അവകാശവും
സ്ത്രീക്കുതന്നെ. അതുകൊണ്ട് സ്ത്രീയെ സംരക്ഷിക്കേണ്ട പ്രതിബദ്ധതയും സമൂഹത്തിനുണ്ട് എന്നായിരുന്നു ഡോഃ നന്ദകുമാറിന്റെ കാഴ്ചപ്പാട്.
തുടര്‍ന്ന് സംസാരിച്ച മോന്‍സി കൊടുമണ്ണിന്റെ അഭിപ്രായത്തില്‍ സ്ത്രീ
എന്നാല്‍ ധനമാണ് . അവള്‍ സമൂഹത്തില്‍ സംരക്ഷിക്കപ്പെടേണ്ടവളാണ്. സ്ത്രീയെ
ഉപയോഗിച്ച് വലിച്ചെറിയുന്ന ഒരു പ്രവണത എല്ലായിടത്തുമുണ്ട്. ഇപ്പോള്‍
സ്ഥിതിക്ക് അല്‍പ്പം മാറ്റം വന്നു. സ്ത്രീകള്‍ പ്രതികരിക്കാന്‍ തുടങ്ങി.
എന്നാലും മതപുരോഹിതരും രാഷ്ട്രീയ നേതാക്കളും സാമൂഹ്യവിരുദ്ധരായി മാറി
സ്ത്രീകളെ പീഡിപ്പിക്കുന്നു. ഇവിടെയാണ് എഴുത്തുകാര്‍ സ്വതന്ത്രചിന്തയോടെ
തൂലിക ചലിപ്പിക്കേണ്ടത് എന്ന് മോന്‍സി അടിവരയിട്ടു പറഞ്ഞു.
നിര്‍മ്മല (മാലിനി ) യുടെ നിരീക്ഷണത്തില്‍ സ്ത്രീയെ സംരക്ഷിക്കാന്‍ സ്ത്രീ
മാത്രമേയുള്ളു. ആ ബോധം അവള്‍ക്കെപ്പോഴും ഉണ്ടായിരിക്കണം. സ്ത്രീ
കായികശക്തിയില്‍ കുറഞ്ഞവളാണെങ്കിലും പുരുഷനൊപ്പം സ്ത്രീക്കും എല്ലാ
രംഗത്തും തുല്യതയുണ്ട്. എന്നിരുന്നാലും ഒരു പുരുഷന്‍ കൂടെയുണ്ടെങ്കില്‍
സ്ത്രീക്ക് ആത്മധൈര്യമുണ്ടാകും. അതുകൊണ്ട് കെട്ടുറപ്പുള്ള ജീവിതത്തിന് ആത്മ
ബന്ധങ്ങള്‍ നല്ലതുതന്നെയെന്ന് നിര്‍മ്മല ചേര്‍ത്തുപറഞ്ഞു. ശാരീരികമായി
ദുര്‍ബല ആയതുകൊണ്ട് സ്ത്രീകള്‍ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവളാണ്
എന്നായിരുന്നു ഡോഃ എന്‍.പി. ഷീലയുടെ അഭിപ്രായം. പെണ്‍കുട്ടികള്‍ വളരേണ്ടത്
വീട്ടില്‍നിന്നുള്ള സാംസ്കാരിക അടിത്തറയില്‍ നിന്നാവണം എന്നായിരുന്നു തെരേസ
ആന്റണി അഭിപ്രായപ്പെട്ടത്.
സന്തോഷ് പാലാ തന്റെ ഹൃസ്വമായ
പ്രസംഗത്തില്‍ പറഞ്ഞത് ഭാരതത്തിലെ ദേവീസങ്കല്പങ്ങളില്‍ ദുര്‍ഗ്ഗയും ലക്ഷ്മിയും ഒക്കെ സ്ത്രീ സാന്നിധ്യം ആയി ഉണ്ട്. എന്നാല്‍
സമൂഹത്തിന്റെ വളര്‍ച്ചയിലെവിടെയോ പുരുഷന് മേല്‍ക്കോയ്മ കൈവരിച്ചു. ഇന്ന്
നമ്മള്‍ ചെയ്യേണ്ടത് നമ്മുടെ പെണ്‍കുഞ്ഞുങ്ങളില്‍ അവരുടെ കുറവുകള്‍
പെരുപ്പിച്ചു കാണിക്കരുത്. അവര്‍ക്ക് ധൈര്യം കൊടുത്ത് സമൂഹത്തില്‍
ആത്മവീര്യമുളള പോരാളികളാക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ് എന്നുകൂടി
സന്തോഷ് പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ബാബു പാറക്കലിന്റെ അഭിപ്രായം
മറ്റൊന്നായിരുന്നു.ധാര്‍മിക മൂല്യങ്ങളുടെ അധഃപതനമാണ് സമൂഹത്തില്‍ ഇന്ന്
കാണുന്നത്, പ്രത്യേകിച്ചും അണുകുടുംബസംസ്കാരത്തില്‍ . ടെലിവിഷനും മറ്റ്
സാമൂഹ്യമാധ്യമങ്ങളും ഈ സാംസ്കാരിക അധഃപതനത്തിന് കൂട്ടുനില്‍ക്കുന്നു. ഇവിടെ
ആവശ്യം ഒരു സാംസ്കാരിക പരിവര്‍ത്തനമാണെന്നു ബാബു ശക്തമായി രേഖപ്പെടുത്തി.
ജോസ് ചെരിപുറം , ജേക്കബ്, ലീല മാരേട്ട് എന്നിവര്‍ കൂടി അനുദിനം
ജീര്‍ണ്ണിക്കുന്ന ഈ സമൂഹത്തില്‍ സ്ത്രീകളെ സംരക്ഷിക്കേണ്ട ധാര്‍മ്മികമായ
ആവശ്യകതയെക്കുറിച് സംസാരിച്ചു.
ഡോഃ നന്ദകുമാര്‍ ചാണയിലിന്റെ
പരിപാടിയെ ധന്യമാക്കിയ സഹൃദയസദസ്സിനോടുളള നന്ദിവാക്കുകളോടെ സര്‍ഗ്ഗവേദിയുടെ മറ്റൊരു സൗഹൃദസായാഹ്നം പൂര്‍ണ്ണമായി.