തിരുവനന്തപുരം: എന്‍.എസ്.എസിനെതിരെ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നേടശന്‍. ഒരു സമുദായ നേതാവ്, ഒരു തന്ത്രി, ഒരു രാജാവ് എന്നിവര്‍ ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായി. ഇവരുടേത് ഭക്തിയല്ല വിഭക്തയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിലാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.
ഒരു പ്രത്യേക വിഭാഗം കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിലവിലുള്ള ആധിപത്യത്തിന് പുറമെ സര്‍വ്വാധിപത്യവും സ്ഥാപിക്കാനുള്ള സമരമാണ് നടത്തുന്നത്. ക്‌ഷേത്രങ്ങളില്‍ ഇന്നും കയറാന്‍ സാധിക്കാത്ത പിന്നോക്ക വിഭാഗങ്ങളുണ്ട്. ചാതുര്‍വര്‍ണ്യം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ചിന്തിക്കുന്നവരും ഇവിടെയുണ്ട്.
വനിതാ മതില്‍ നവോത്ഥാനത്തിന്റെ ഒരു സന്ദേശമാണ്. എന്‍.എസ്.എസിനും മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ കത്ത് നല്‍കിയതാണ്. ഞാനെന്ന ഭാവം വിട്ട് നമ്മളെന്ന വിചാരത്തില്‍ പങ്കെടുക്കാനുള്ള മാന്യത അവര്‍ക്കുണ്ടാകേണ്ടതായിരുന്നു. ചുവപ്പ് കണ്ടാല്‍ എല്ലാം കുത്തുന്ന കാളയാണെന്ന് കരുതരുത്. അയ്യപ്പ സന്നിധിയില്‍ നിന്ന് സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റിയതിന് ബിജെപിയെ അഭിനന്ദിക്കുന്നു. വൈകി വന്ന വിവേകാമാണത്. അവര്‍ക്ക് കാര്യങ്ങളൊക്കെ മനസ്സിലായി തുടങ്ങി.
സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന തെറ്റ് മാത്രമാണ് പിണറായി ചെയ്തത്. അത് മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ബാധ്യതയാണ്. ബിജെപി രഥയാത്രയില്‍ റ്‌റാറ്റ പറയാന്‍ മാത്രമാണ് ബിഡിജെഎസ് ഉണ്ടായിരുന്നതെന്ന് മകന്‍ തുഷാറിനെ ഉദ്ദേശിച്ച് വെള്ളപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. കെ.സുരേന്ദ്രന്റെ കാര്യത്തില്‍ പോലീസിന് സൂക്ഷ്മത കുറവുണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിന് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.