Image

സ്വത്തുതര്‍ക്കം; തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ രക്ഷപെടുത്തി

Published on 02 December, 2018
സ്വത്തുതര്‍ക്കം; തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ രക്ഷപെടുത്തി
പത്തനംതിട്ട: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ ബന്ധുക്കളുടെ നിര്‍ദേശത്തില്‍ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ രക്ഷപെടുത്തി. മഞ്ഞനിക്കര സ്വദേശി പ്ലസ്‌ടു വിദ്യാര്‍ഥിയെയാണ്‌ പോലീസ്‌ രക്ഷപെടുത്തികൊണ്ടുവന്നത്‌. തട്ടിക്കൊണ്ടുപോയ സംഘത്തെ പെരുമ്പാവൂരില്‍ നിന്ന്‌ പത്തനംതിട്ട പോലീസ്‌ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌.

ബന്ധുക്കളടക്കം അഞ്ചുപേരാണ്‌ പിടിയിലായത്‌. പ്ലസ്‌ടു വിദ്യാര്‍ഥി മര്‍ദനമേറ്റ പരുക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ തന്റെ കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിലിടുകയായിരുന്നുവെന്ന്‌ രക്ഷപെട്ട വിദ്യാര്‍ഥി പറഞ്ഞു. അക്രമികളുടെ കൈവശം മാരകായുധങ്ങളുണ്ടായിരുന്നു.

വീട്ടില്‍ കയറി ആക്രമിച്ചതിന്‌ ശേഷമാണ്‌ തട്ടിക്കൊണ്ടുപോയതെന്നുംഅക്രമികള്‍ തന്റെ കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിലിടുകയായിരുന്നുവെന്നുംരക്ഷപെട്ട വിദ്യാര്‍ഥി പറഞ്ഞു.

കുട്ടിയുടെ മാതൃസഹോദരീപുത്രനുള്‍പ്പെട്ട ക്വട്ടേഷന്‍ സംഘമാണ്‌ തട്ടിക്കൊണ്ടുപോകലിന്‌ പിന്നിലെന്ന്‌ വ്യക്തമായതോടെ പോലീസ്‌ അന്വേഷണം ആ വഴിക്ക്‌ തിരിച്ചുവിടുകയായിരുന്നു.

സംഭവത്തില്‍ ഓമല്ലൂര്‍ മഞ്ഞിനിക്കരയില്‍ താമസിക്കുന്ന അവിനാഷ്‌ (24) ക്വട്ടേഷന്‍ സംഘാംഗങ്ങളായ കര്‍ണാടകയിലെ ചിക്കമംഗളൂരു സ്വദേശികളായ പ്രേമദാസ്‌ (31), ഫനീഫ (33), ചന്ദ്രശേഖര്‍ (22), അലക്‌സ്‌ ജോണ്‍ (35), രാധാകൃഷ്‌ണന്‍(36) എന്നിവരാണ്‌ പിടിയിലായത്‌. ക്വട്ടേഷന്‍ സംഘത്തിന്റെ മര്‍ദനമേറ്റ കുട്ടി ചികിത്സയിലാണ്‌.

സംഭവത്തെ കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ;

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി 11.30 മണിയോടെയാണ്‌ ഓമല്ലൂരിലെ വീട്ടില്‍നിന്ന്‌ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്‌. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നില്ല.

അവിനാഷിന്റെ നേതൃത്വത്തിലെത്തിയ സംഘം വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയെ അടിച്ചുവീഴ്‌ത്തി മാലയും കവര്‍ന്ന്‌ കുട്ടിയുമായി രണ്ട്‌ കാറുകളിലായി കടന്നുകളയുകയായിരുന്നു . തുടര്‍ന്ന്‌ മുത്തശ്ശിയുടെ നിലവിളികേട്ട്‌ ഓടിയെത്തിയ നാട്ടുകാര്‍ പത്തനംതിട്ട പോലീസില്‍ വിവരം അറിയിച്ചു.

ബന്ധു അവിനാശ്‌ തന്നെയാണ്‌ തട്ടിക്കൊണ്ടുപോയതെന്ന്‌ മനസ്സിലാക്കിയ പോലീസ്‌ കുടുംബപ്രശ്‌നമെന്നരീതിയില്‍ ആദ്യം ഇടപെട്ടില്ലെങ്കിലും ഇന്‍സ്‌പെക്ടര്‍ ജി.സുനില്‍കുമാര്‍ സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴാണ്‌ ബന്ധുവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്‌.

മൈസൂരുവില്‍ താമസിക്കുന്ന അവിനാഷ്‌ ഇടയ്‌ക്കിടെ ഓമല്ലൂരിലെത്തി തങ്ങാറുണ്ടെന്നും അടുത്തിടെ വീട്ടിലെത്തിയ ഇയാള്‍ 25 ലക്ഷംരൂപ വേണമെന്ന്‌ ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ അത്‌ നല്‍കിയില്ലെന്നും കുട്ടിയുടെ പിതാവ്‌ പോലീസിനോട്‌ പറഞ്ഞു.

ഇതോടെ തട്ടിക്കൊണ്ടുപോയതിന്‌ പിന്നില്‍ അവിനാശ്‌ തന്നെയാണെന്നും പണത്തിന്‌ വേണ്ടിയാണ്‌ നാടകം കളിച്ചതെന്നും ഉറപ്പിച്ചു.

തുടര്‍ന്ന്‌ ക്വട്ടേഷന്‍ സംഘത്തിലുള്ളവര്‍ അവസാനം വിളിച്ച ഒരുനമ്‌ബര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി അതില്‍ ബന്ധപ്പെട്ടപ്പോള്‍ കൂത്താട്ടുകുളം പെരുമ്‌ബാവൂര്‍ റൂട്ടില്‍ സംഘം ഉണ്ടെന്ന്‌ അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന്‌ പുലര്‍ച്ചെ മൂന്നുമണിയോടെ പെരുമ്‌ബാവൂര്‍ പോലീസ്‌ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി പത്തനംതിട്ട പോലീസിന്‌ കൈമാറി.

വാഹനത്തിനുള്ളില്‍വെച്ച്‌ കുട്ടിയെ സംഘം മര്‍ദിച്ചിരുന്നു. മാത്രമല്ല, മദ്യവും കുടിപ്പിച്ചു. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ക്കിടയിലെ സ്വത്ത്‌ കച്ചവടവും ഇതിന്റെ വീതംവെയ്‌പിലെ തര്‍ക്കങ്ങളുമാണ്‌ തട്ടിക്കൊണ്ടുപോകലിന്‌ പിന്നിലെന്നാണ്‌ അന്വേഷണ സംഘത്തിന്‌ ലഭിച്ച സൂചന.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക