Image

സസ്‌പെന്‍ഷനിലുള്ള പി.കെ. ശശിപാര്‍ട്ടി വേദിയില്‍

Published on 02 December, 2018
സസ്‌പെന്‍ഷനിലുള്ള പി.കെ. ശശിപാര്‍ട്ടി വേദിയില്‍
ഡിവൈഎഫ്‌ഐ വനിത പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്ന്‌ സംഘടനാ നടപടി നേരിടുന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശി പാര്‍ട്ടി വേദിയില്‍. ചെര്‍പ്ലശ്ശേരി സഹകരണ ആശുപത്രിയുടെ ആഘോഷ പരിപാടിയിലാണ്‌ പി കെ ശശി എത്തിയത്‌. വേദിയില്‍ ശശിക്കൊപ്പം ജില്ലാ സെക്രട്ടറി അടക്കമുള്ളവരും ഉണ്ടായിരുന്നു.

ശശിയെ വേദിയിലിരുത്തിയതില്‍ പ്രതിഷേധിച്ച്‌ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചടങ്ങില്‍ നിന്ന്‌ വിട്ട്‌ നിന്നു. വിഷയം വിവാദമായിട്ടും ഇതുവരെ പ്രതികരിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല.

നവംബര്‍ 26 നാണ്‌ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ ആറു മാസത്തേക്ക്‌ ശശിയെ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയായിരുന്നു.

ശശിക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തും നല്‍കിയിരുന്നു. ഇതാണ്‌ കടുത്ത നടപടികളിലേക്ക്‌ പാര്‍ട്ടിയെ നയിച്ചത്‌.

ഡിവൈഎഫ്‌ഐ പാലക്കാട്‌ ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ നടപടിക്കു ശുപാര്‍ശ ചെയ്‌തിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റും ഈ ശുപാര്‍ശ അംഗീകരിച്ചു. പരാതി വിഭാഗീയ നീക്കങ്ങള്‍ക്കായി ഉപയോഗിച്ചു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയവര്‍ക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്‌.

നിയമസഭാംഗമായ നേതാവിനെതിരെ ഉയര്‍ന്ന സദാചാരവുമായി ബന്ധപ്പെട്ട പരാതിയില്‍ മതിയായ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതു പാര്‍ട്ടി പ്രതിച്ഛായയ്‌ക്ക്‌ അനിവാര്യമാണെന്നു കേന്ദ്ര നേതൃത്വത്തിനു നല്‍കിയ കത്തില്‍ വിഎസ്‌ ആവശ്യപ്പെട്ടിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക