ജീവിച്ചിരിക്കുന്ന ഓരോ നിമിഷത്തിലും മരണത്തെ അറിയുന്നുണ്ട്. മരിച്ചവരെല്ലാം എങ്ങോട്ട് പോവുന്നു? അവര്‍ മറ്റൊരു ലോകത്തിലെത്തിച്ചേരുമോ? പരേതാത്മാക്കള്‍ കണ്ണ് തുറക്കപ്പെടുന്നത്. വീതിയും നീളവും വലിപ്പവും ഊഹിക്കാന്‍ പോലുമാവാത്ത ഒരു ഹാളിലേക്കാവുമെന്നും അവരെ തരം തിരിച്ച് സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും കടത്തി വിടുന്നുണ്ടാവുമെന്നൊക്കെ കുട്ടിക്കാലം മുതല്‍ മനസില്‍ രൂപപ്പെട്ടുകിടക്കുന്ന കുറേ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്തവരുടെ മരണത്തില്‍ വേദനിക്കുകയും, രാത്രികള്‍ അവര്‍ക്ക് വേണ്ടി കരഞ്ഞു തീര്‍ക്കുകയും ചെയ്യാറുണ്ട് ഞാന്‍. ഈ ചിന്തയുടെ ഒരു അതി മനോഹരമായ ആവിഷ്‌ക്കാരമാണ് അബിന്‍ പി സിയുടെ
'വോട്ട് ഫോര്‍ ഹെവന്‍ ' എന്ന പുസ്തകമെന്നും പുസ്തകം തുറക്കുംവരെ അറില്ലായിരുന്നു.
കുഞ്ചന്‍ നമ്പ്യാരുടെ കവിതകള്‍ പഠിച്ചും, വി.കെ.എന്‍ ന്റെ പയ്യനെ സ്‌നേഹിച്ച് വായിച്ചും ബേപ്പൂര്‍ സുല്‍ത്താന്റെ ജീവിത കഥകള്‍ വായിച്ചും വാക്കുകളുടെ ശക്തിയില്‍ ചിരിയിലൂടെ മാലപ്പടക്കങ്ങള്‍ ചിന്നിച്ചിതറി മുത്തുകള്‍ പൊഴിക്കുന്ന കാഴ്ച കണ്ടും അനുഭവിച്ച ബാല്യകൗമാര കാലങ്ങള്‍ എനിക്കുമുണ്ടായിരുന്നു. ഏറെക്കാലത്തിന് ശേഷമാണ്ഇത്രയും വലിയൊരു സാമൂഹിക വിഷയത്തെ, ബോധത്തെ ചിരിച്ചു കൊണ്ട് ബോധ്യപ്പെടാന്‍ സാധിച്ചത്.
മരണാനന്തരം പരലോകത്തെത്തി വിചാരണ നേരിടുന്ന മനുഷ്യനാണ് നോവലിലെ കേന്ദ്ര കഥാപാത്രം. ദൈവമില്ല, പരലോകമില്ല എന്ന് വിശ്വസിക്കുന്ന യുക്തിവാദികള്‍ പോലും സ്വകാര്യമായി സ്വര്‍ഗം ആഗ്രഹിക്കുന്നു എന്നതാണ് സത്യം .അറിഞ്ഞോ അറിയാതെയോ താന്‍ വേദനിപ്പിച്ച, വെറുത്ത മരങ്ങളാലും മൃഗങ്ങളാലുമാണിവിടെ കേന്ദ്ര കഥാപാത്രം വിചാരണ ചെയ്യപ്പെടുന്നത് ..
പൊട്ടിച്ചിരിക്കാതെ, ചിന്തിക്കാതെ ഇവിടെ, വാക്കുകളിലൂടെ കടന്നു പോവാനാവില്ല. പല ചെറിയ നന്മകളെയും പരലോകം വലിയ വിലയോടെ കാണുന്നുണ്ടെങ്കിലും ആത്മഹത്യയുടെ പേരില്‍ ഭൂമിയിലേക്ക് തിരിച്ചയക്കപ്പെടുകയാണ് ഒരു പാട് പേരുടെ വെറുപ്പും ശാപവും പേറി കോടതി വിധിയിലൂടെ ഒന്നായ ദിവാകരന്‍ നായരുടെയും, വിധവയുടെയും മകനായി അഭിമന്യു എന്ന പേരില്‍ ആ മനുഷ്യന് പുനര്‍ജ്ജന്മം ലഭിക്കുകയാണ് താന്‍ നായരാണ് എന്ന് ബോധ്യപ്പെടുത്തി അച്ഛന്‍ വളര്‍ത്തിയ അഭിമന്യു യൗവനകാലത്തിലേക്ക് കാല്‍വെച്ചത്.... ചുട്ടുപൊള്ളുന്ന പ്രണയത്തിലേക്കും വര്‍ഗീയ കലാപത്തിലേക്കുമായിരുന്നു. സംസം വെള്ളം കുടിച്ച് നായര് ചെക്കന്‍ അഭിമന്യു നിഷ്ബാന ഇബ്രാഹിമിലേക്കും, നിഷ്ബാന ഇബ്രാഹിം നിഷ്ബാന അഭിമന്യുവിലേക്കും ഹൃദയം കൊണ്ട് നടന്നടുക്കുകയായിരുന്നു ആ പ്രണയത്തിന്റെ പേരില്‍ ഒരു സമൂഹം തന്നെ കത്തിയെരിയുകയായിരുന്നു.. എല്ലാവരെയും ജീവിച്ച് മുന്നേറാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്ന അഭിമന്യുവിനെ വര്‍ഗീയ ഭ്രാന്തില്‍പ്പെട്ട ഒരു സമൂഹം, പത്മവ്യൂഹത്തില്‍ തളച്ചു. ജീവിച്ച് ജയിക്കുകയാണ്, പരാജയമടഞ്ഞ് മരി ക്കുകയല്ല വേണ്ടതെന്ന് ശക്തമായ സന്ദേശം പ്രചരിപ്പിച്ച് സ്വര്‍ഗത്തിലേക്ക് പ്രവേശന ടിക്കറ്റ് നേടാനാവാതെ, അഭിമന്യുവിന് ജീവിതം അവസാനിപ്പിക്കേണ്ടി വന്നു.
പരലോകത്തേക്ക് വീണ്ടും യാത്രയാവുന്ന കേ ന്ദ്രകഥാപാത്രത്തിന് നേരെ ''നന്ദി വീണ്ടും വരിക' എ ന്ന ബോര്‍ഡ് പുഞ്ചിരി പൊഴിച്ചു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് എഴുത്തില്‍ വ്യത്യസ്തനായി, അഭിമന്യുവായി നിലകൊള്ളാന്‍ എഴുത്തുകാരനു കഴിയട്ടെ.