Image

ശബരിമലയിലേക്ക്‌ യുവതികളെ എത്തിക്കാന്‍ തമിഴ്‌ ഹൈന്ദവസംഘടന പദ്ധതിയിടുന്നു

Published on 06 December, 2018
ശബരിമലയിലേക്ക്‌ യുവതികളെ എത്തിക്കാന്‍ തമിഴ്‌  ഹൈന്ദവസംഘടന പദ്ധതിയിടുന്നു
നിലയ്‌ക്കല്‍: തമിഴ്‌നാട്‌ ഹൈന്ദവസംഘടന ശബരിമലയിലേക്ക്‌ 40 യുവതികളെ എത്തിക്കാന്‍ പദ്ധതിയിടുന്നതായി രഹസ്യറിപ്പോര്‍ട്ട്‌. നിലയ്‌ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്‌പെഷ്യല്‍ പോലീസ്‌ ഓഫീസര്‍മാര്‍ക്കും പത്തനംതിട്ട, കോട്ടയം എസ്‌.പി.മാര്‍ക്കുമാണ്‌ പോലീസ്‌ ദക്ഷിണമേഖലാ എ.ഡി.ജി.പി. അനില്‍കാന്ത്‌ രഹസ്യറിപ്പോര്‍ട്ട്‌ നല്‍കിയത്‌.

ശബരിമലയിലേക്ക്‌ പത്തിനും അമ്പതുവയസ്സിനും ഇടയിലുള്ള 40 സ്‌ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടന പദ്ധതിയിടുന്നതായി പോലീസിന്റെ രഹസ്യറിപ്പോര്‍ട്ട്‌. തമിഴ്‌നാട്ടിലെ പ്രമുഖ ഹൈന്ദവ സംഘടനയായ ഹിന്ദു മക്കള്‍ കക്ഷിയാണ്‌ ഇത്തരമൊരു പദ്ധതിക്ക്‌ രൂപം നല്‍കുന്നത്‌.

സംഘടനയെയും നേതാക്കളെയും കുറിച്ചുള്ള വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്‌. എരുമേലി വാവരുപള്ളിയില്‍ കടക്കുകയെന്നതായിരിക്കും യുവതികളുടെ ലക്ഷ്യമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കൂട്ടര്‍ സന്നിധാനത്ത്‌ പ്രവേശിക്കാന്‍ ശ്രമിച്ചേക്കാമെന്നും സൂചനയുണ്ട്‌. ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയുടെ തമിഴ്‌നാട്‌ സംസ്ഥാന പ്രസിഡന്റ്‌ അര്‍ജുന്‍ സമ്പത്ത്‌, തിരുവള്ളൂര്‍ ജില്ലാ പ്രസിഡന്റ്‌ സോമു രാജശേഖര്‍ എന്നിവരാണ്‌ നേതൃത്വം നല്‍കുന്നത്‌.

ഒന്നാംഘട്ടമായാണ്‌ 40 പേരെ അയക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌. ജാഗ്രതപുലര്‍ത്തണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷാച്ചുമതലയുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക്‌ എഡിജിപി നിര്‍ദേശം നല്‍കി.


 ഹൈന്ദവസംഘടനകള്‍ ഇത്തരത്തില്‍ നീക്കംനടത്തുന്നതായി പോലീസിന്‌ സംശയമുണ്ട്‌. ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിലേക്ക്‌ എരുമേലി വാവരുപള്ളിയെക്കൂടി വലിച്ചിഴയ്‌ക്കുക വഴി വര്‍ഗീയത സൃഷ്ടിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നാണ്‌ വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക