Image

സുഹൃത്തിനൊരു കത്ത്‌

(പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.) Published on 09 April, 2012
സുഹൃത്തിനൊരു കത്ത്‌
ആലവട്ട,വെഞ്ചാമര,പ്പൂരത്തിമിര്‍പ്പില്‍
ആലക്തിക ചാമരരാഗ ചെമ്പരവതാനിയില്‍
രാജപ്രതിമയ്‌ക്കു മുമ്പില്‍ നാം കുന്തിച്ചിരുന്നു:
എത്രയെത്ര ലഘുക്കളെ പാടിനീട്ടി നാം ഗുരുവാക്കി,
എത്ര ചെറു പരല്‍മീനിനെ കാചത്താല്‍ വന്‍ സ്രാവാക്കി,
എത്ര ശ്യാമവര്‍ണ്ണ ജുഗുപ്‌സയെ ചായം തേച്ചു രവിവര്‍മ്മയാക്കി,
എത്ര ഓവുചാലിന്‍ ഓക്കാനത്തെ അറേബ്യന്‍ സുഗന്ധമാക്കി,
എത്ര നീലച്ചിത്രപ്പതിപ്പിനെ ഉത്സവമേളയില്‍ ആഭിജാത്യ നീലിമയാക്കി -
എത്ര വ്യാകരണവിടുക്കളെ തിരശ്ശീല തുള്ളും ബെര്‍ഗു
മാനാക്കി,
എത്ര വില്ലടിച്ചാണ്‍ പാട്ടുകാരെ ലളിതകലാ പുരസ്‌കാര പ്രതിഭയാക്കി,
എത്ര സംഗതിവൈരിയാം നാടരെ മദിരാശിയങ്ങാടിയില്‍ മന്ത്രിയാക്കി,
എത്ര പത്രത്താളിനെ മദ്യക്കോപ്പയില്‍ വാര്‍ത്താപ്പരസ്യനിഘണ്ടുവാക്കി,
എത്ര ലഘു വിജ്ഞാനത്തെ ജ്ഞാനാഭിജ്ഞാനശാകുന്തളമാക്കി,
എത്ര ശാസ്‌ത്രസത്യത്തെ വളച്ചു വിരവില്‍ വ്യാപാര സമുച്ചയമാക്കി,
എത്ര പൊറാട്ടുനാടകക്കാരെ നാട്യഗൃഹവിശാരദ ഭരതരാക്കി,
എത്ര,യെത്ര,യെത്ര...?


സ്ഥിതിഗത്വതത്ത്വമോതി നീ മമ തത്ത്വബോധിനിയില്‍
വെളിപാടിന്‍ സ്വരത്തില്‍ സ്വനഗ്രാഹിയായ്‌ മൊഴിഞ്ഞു:
ഗുരുത്വം വെടിഞ്ഞു ഗുരു ഉപനിഷാദിനിയായി -
സ്രാവിന്‍ ദുര്‍മ്മേദസ്സിന്‍ ക്രയവിക്രയ മീനെണ്ണവ്യാപാരിയായ്‌,
നിറക്കൂട്ടിന്‍ ജ്യാമിതീയ വര്‍ണ്ണരേഖ മര്‍മ്മമറിയാതെ വക്രമായ്‌,
നാസാരന്ധ്ര മായാമിഥ്യകള്‍ പൂര്‍വ്വാശ്രമ മൂഷികസ്‌ത്രീയായ്‌,
ഉന്നതകുല ചലച്ചിത്രം ശബ്‌ദഹീന നിശ്ചല ഛായാബിംബമായ്‌,
ഗീര്‍വ്വാണഭാഷ്യം സ്വയംകൃതാനാര്‍ത്ഥ അധോമാര്‍
മായ്‌,
നടനചലനദൃശ്യകാവ്യം അജീര്‍ണ്ണാതിസാര അപജയ അപചയമായ്‌...
എത്ര,യെത്ര,യെത്ര...?

യുഗമരിച്ചു പശ്ചിമഘട്ടം വിലങ്ങന്‍കുന്നിലുന്മീലിത ആല്‍പ്‌സായി,
അലയിരമ്പി അറബിക്കടല്‍ പൊട്ടക്കുള ജഡിലിത ശാന്തസമുദ്രമായ്‌,
വെടി മുഴങ്ങി പൂരപ്പറമ്പിന്നനുരണനം പ്രാചിപ്പുഴച്ചങ്ങാട സ്‌ഫോടനമായ്‌,
മെജാലന്‍, ഫാഹിയാന്‍, മാര്‍ക്കോപോളൊ, കൊളമ്പസ്സ്‌, വാസ്‌കോഗാമ,
അഞ്ചല്‍ മുദ്രയില്‍ അഞ്ചിത കാന്തിയില്‍ ഭൂശാസ്‌ത്ര വികാസമായ്‌,
ദേവാലയ മണിമാളിക പ്രതീചിയില്‍ അംബരചുംബിത പുകച്ചുരുളായ്‌, എത്ര,യെത്ര,യെത്ര...?

മണിയുടെ മികവില്‍, വിധിയുടെ വിള്ളലില്‍, അംശക്കോലിന്‍ തള്ളലില്‍,
പച്ച കുത്തിയ നെഞ്ചകശ്രോണി തുടിയ്‌ക്കും സുരതോര്‍ജ്ജത്തുള്ളലില്‍,
കവാത്തു മറക്കും സായിപ്പും മൂലഗ്രന്ഥത്തനിമ തുറക്കും മലയാളിയും
കോണ്‍ക്രീറ്റ്‌ കാട്ടില്‍ കുടിയേറി കുടിപ്പകത്തീര്‍ക്കും വെളിപാടിന്‍ സ്വനവും
ഒത്തുചേര്‍ന്നു അധോലോകവിനിമയവികിരണം പ്രസരിയ്‌ക്കും മാപിനിയും!
എത്ര,യെത്ര,യെത്ര...?

(`അക്ഷരത്താഴിന്റെ നഷ്‌ടപ്പെട്ട ചാവികള്‍' എന്ന പുതിയ കവിതാസമാഹാരത്തില്‍ നിന്ന്‌)
സുഹൃത്തിനൊരു കത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക