Image

കല്യാണ വസ്‌ത്രങ്ങള്‍ എടുക്കാനെത്തിയ കുടുംബം അഞ്ചുവയസുകാരിയെ മാളില്‍ മറന്നു

Published on 10 December, 2018
 കല്യാണ വസ്‌ത്രങ്ങള്‍ എടുക്കാനെത്തിയ  കുടുംബം അഞ്ചുവയസുകാരിയെ മാളില്‍ മറന്നു

കോഴിക്കോട്‌: ഷോപ്പിങ്‌ കഴിഞ്ഞുമടങ്ങിയ കുടുംബം അഞ്ചുവയസുകാരിയെ മാളില്‍ മറന്നു. എന്നാല്‍ വീട്ടിലെത്തിയിട്ടും തങ്ങള്‍ക്കൊപ്പം കുട്ടിയില്ലെന്ന കാര്യം ഇവര്‍ അറിഞ്ഞില്ല.

പോലീസ്‌ വിളിച്ചപ്പോള്‍ മാത്രമാണ്‌ കൂടെ കുട്ടിയില്ലെന്ന കാര്യം ഇവര്‍ അറിയുന്നത്‌. ശനിയാഴ്‌ച രാത്രി ഹൈലൈറ്റ്‌ മാളിലാണ്‌ സംഭവം.

വടകര സ്വദേശിയായ കുട്ടി പിതാവിന്റെ സഹോദരിയുടെ കൂടെയാണ്‌ ഷോപ്പിങ്‌ മാളിലെത്തിയത്‌. രാത്രി 11 മണിയോടെ മാള്‍ അടയ്‌ക്കുമ്‌ബോഴാണ്‌ കുട്ടിയെ മാളില്‍ കണ്ടത്‌. തുടര്‍ന്ന്‌ സുരക്ഷാജീവനക്കാര്‍ വനിതാ ഹെല്‍പ്പ്‌ ലൈനില്‍ വിവരം അറിയിച്ചു. പോലീസെത്തി വിവരം അന്വേഷിച്ചപ്പോള്‍ കുട്ടിക്ക്‌ സ്‌കൂളിന്റെ പേരുമാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ.

തുടര്‍ന്ന്‌ വിവിധ പോലീസ്‌ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടു. ഒടുവില്‍ കുറ്റിയാടി എസ്‌.ഐ. സ്‌കൂളിലെ അധ്യാപകര്‍ വഴി കുട്ടിയുടെ പിതാവിന്റെ ജ്യേഷ്‌ഠന്റെ ഫോണ്‍നമ്‌ബര്‍ സംഘടിപ്പിക്കുകയും അദ്ദേഹവുമായി ബന്ധപ്പെടുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ്‌ വിദേശത്താണ്‌. എന്നാല്‍ മാതാവ്‌ സംഭവങ്ങളൊന്നും അറിഞ്ഞുമില്ല. പോലീസ്‌ കുട്ടിയുടെ പിതാവിന്റെ ജ്യേഷ്‌ഠനുമായി ഫോണില്‍ സംസാരിക്കുമ്‌ബോഴാണ്‌ ഷോപ്പിങ്‌ കഴിഞ്ഞ്‌ സംഘം വീട്ടില്‍ തിരിച്ചെത്തിയത്‌.

തുടര്‍ന്നാണ്‌ കുട്ടി കാറില്‍ ഇല്ലാത്തവിവരം ഇവര്‍ അറിയുന്നത്‌. ബന്ധുവിന്റെ കല്യാണത്തിന്‌ വസ്‌ത്രങ്ങള്‍ എടുക്കാനെത്തിയതായിരുന്നു സംഘം.

എട്ട്‌ കുട്ടികള്‍ സംഘത്തിലുണ്ടായിരുന്നു. രാത്രി രണ്ടുമണിയോടെ കുട്ടിയെ ഉമ്മയും ബന്ധുക്കളുമെത്തി വനിതാ സ്‌റ്റേഷനില്‍നിന്ന്‌ കൂട്ടിക്കൊണ്ടുപോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക