Image

ഐഎസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന്‌ പത്തുപേര്‍ കൂടി നാടുവിട്ടു

Published on 13 December, 2018
ഐഎസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന്‌ പത്തുപേര്‍ കൂടി നാടുവിട്ടു

കണ്ണൂര്‍: വീണ്ടും ഐ എസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന്‌ പത്ത്‌ പേര്‍ നാടുവിട്ടതായി റിപ്പോര്‍ട്ട്‌. അഴീക്കോട്‌ പൂതപ്പാറയിലെ രണ്ടുകുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ്‌ പോയതെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മൈസൂരുവിലേക്കെന്നുപറഞ്ഞാണ്‌ രണ്ടു കുടുംബങ്ങളും മറ്റൊരാളും പോയത്‌. എന്നാല്‍ മടങ്ങിവരാത്തതിനെത്തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ യു.എ.ഇ.യിലേക്ക്‌ പോയതായും അവിടെനിന്ന്‌ മുങ്ങിയതായും വിവരംകിട്ടിയത്‌.

സിറിയയില്‍ കൊലപ്പെട്ട ഷമീറിന്റെ അടുത്ത സുഹൃത്താണ്‌ ഇപ്പോള്‍ നാടുവിട്ട സജ്ജാദ്‌. സജ്ജാദിന്റെ ഭാര്യ ഷാഹിന കുടക്‌ സ്വദേശിയാണ്‌. മതംമാറി ഷാഹിനയെന്ന പേര്‌ സ്വീകരിക്കുകയായിരുന്നു. ഇതിന്‌ ശേഷമായിരുന്നു വിവാഹം.

പൂതപ്പാറയിലെ കെ. സജ്ജാദിനു പുറമെ , ഭാര്യ ഷാഹിന, രണ്ട്‌ മക്കള്‍, പൂതപ്പാറയിലെതന്നെ അന്‍വര്‍, ഭാര്യ അഫ്‌സീല, മൂന്നുമക്കള്‍, കുറുവയിലെ ടി.പി. നിസാം എന്നിവരാണ്‌ നവംബര്‍ 20ന്‌ വീടുവിട്ടത്‌.

സിറിയയിലോ അഫ്‌ഗാനിസ്‌താനിലോ ഉള്ള ഐ.എസ്‌. കേന്ദ്രത്തിലേക്കാണ്‌ ഇവര്‍ പോയതെന്നാണ്‌ പോലീസ്‌ നിഗമനം. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരത്തേ ഐ.എസില്‍ ചേരാന്‍ പോയിരുന്നു. പാപ്പിനിശ്ശേരിയില്‍നിന്നുപോയി ഐ.എസില്‍ ചേര്‍ന്ന്‌ സിറിയയില്‍ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ്‌ അന്‍വറിന്റെ ഭാര്യ അഫ്‌സീല. ഷമീറിന്റെ മക്കളായ സല്‍മാന്‍, സഫ്‌വാന്‍ എന്നിവരും കൊല്ലപ്പെട്ടതായി നേരത്തേ വിവരം ലഭിച്ചിരുന്നു.

ഡിവൈ.എസ്‌.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ്‌ കേസന്വേഷിക്കുന്നത്‌. കണ്ണൂര്‍ ജില്ലയില്‍നിന്ന്‌ നേരത്തേ ഐ.എസില്‍ ചേരാന്‍പോയ 35 പേരില്‍ (13 കുട്ടികളടക്കം) അഞ്ചുപേരെ തുര്‍ക്കിയില്‍നിന്ന്‌ പോലീസ്‌ പിടികൂടി തിരികെ അയച്ചിരുന്നു.നിരവധി പേര്‍ സിറിയയിലും അഫ്‌ഗാനിസ്ഥാനിലുമായി കൊല്ലപ്പെടുകയും ചെയ്‌തിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക