തിരുവനന്തപുരം: വർഗീയ മതിൽ ജനം പൊളിക്കുമെന്ന പ്രതിപക്ഷത്തെ എം.കെ മുനീറിന്റെ പ്രസ്താവനയ്ക്കെതിരെ ഭരണ കക്ഷി അംഗങ്ങൾ സീറ്റിൽ നിന്ന് ചാടിയിറങ്ങി സഭയുടെ നടുത്തളത്തിലേക്ക് നീങ്ങി. പ്രതിപക്ഷ ബെഞ്ചുകളിലേക്ക് കൈ ചൂണ്ടി മുന്നോട്ട് നീങ്ങിയ ഭരണ കക്ഷി അംഗങ്ങളുടെ നടപടികളെ തുടർന്ന് സഭാ നടപടികൾ നിറുത്തി വച്ചു. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് രാവിലെ പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിച്ചു. 11 ദിവസമായി സഭാ കവാടത്തിൽ മൂന്ന് എം.എൽ എമാർ സത്യഗ്രഹമനുഷ്ഠിച്ചിട്ടും പ്രശ്നം ചർച്ച ചെയ്യാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ചോദ്യോത്തര വേള ബഹിഷ്കരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശൂന്യവേളയിലാണ് പ്രതിപക്ഷം സഭയിലേക്ക് തിരികെ വന്നത്. വനിതാ മതിൽ സംഘാടക സമതിയിൽ അനുവാദം ചോദിക്കാതെ പ്രതിപക്ഷ നേതാവിനെ ആലപ്പുഴ ജില്ലയിൽ രക്ഷാധികാരിയാക്കിയ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയാണ് എം.കെ. മുനീർ നോട്ടീസ് നൽകിയിത്.