ബ്രാഹ്മണര്‍ മൃഷ്ടാന്ന ഭക്ഷണം കഴിച്ച ശേഷം അവരുടെ എച്ചില്‍ ഇലയില്‍ ദളിതര്‍ കിടന്ന് ഉരുളുക. കര്‍ണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ കുക്കൈ സുബ്രമണ്യ ക്ഷേത്രത്തിലെ അതി നികൃഷ്ടവും ബാര്‍ബേറിയന്‍ സ്വഭാവത്തിലുമുള്ള മഡൈ സ്നാന എന്ന ഈ ദുരാചാരം അവസാനിച്ചിരിക്കുന്നു. വര്‍ഷങ്ങളായുള്ള സിപിഎമ്മിന്‍റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും പോരാട്ടത്തിന്‍റെ ഫലമായിട്ടാണ് ഈ ദുരാചാരം ക്ഷേത്രം നിയന്ത്രിക്കുന്ന പേജെവര്‍ മഠം അവസാനിപ്പിച്ചത്. ഈ ദുരാചരം സിപിഎമ്മിന്‍റെ നിയമപോരാട്ടങ്ങളുടെ ഫലമായി രണ്ടു വര്‍ഷം മുമ്പ് സുപ്രീം കോടതി നിരോധിച്ചിരുന്നു. എന്നാല്‍ മഡൈ സ്നാന എന്ന ആചാരത്തിന്‍റെ പേര് മാറ്റി എഡൈ സ്നാന എന്നാക്കി ഈ ദുരാചാരം തുടരുകയായിരുന്നു.
സിപിഎമ്മിന്‍റെ കര്‍ണാടക സംസ്ഥാന സെക്രട്ടറി ജി.വി ശ്രീറാം റെഡ്ഡിയായിരുന്നു എല്ലാകാലത്തും ഈ ദുരാചാരത്തിനെതിരെയുള്ള സമരമുഖത്ത്. ഈ ആചാരവും ഇതിനെതിരെയുള്ള സമരവും കേരളത്തില്‍ ശ്രദ്ധ നേടുന്നത് സിപിഎമ്മിന്‍റെ കേരളത്തിലെ മുതിര്‍ന്ന നേതാവ് എം.എ ബേബി നേരിട്ട് ക്ഷേത്രത്തിലെത്തി സമരത്തിന് നേതൃത്വം നല്‍കിയതോടെയാണ്.
ദളിതര്‍ക്ക് രോഗപ്രതിരേധ ശക്തി കിട്ടാനെന്ന വാദം ഉയര്‍ത്തിയാണ് ഈ പ്രാകൃതമായ ആചാരം ക്ഷേത്രം ഭാരവാഹികള്‍ നടത്തി വന്നത്. കര്‍ണ്ണാകടയിലെ ആര്‍.എസ്.എസ് ബിജെപി ഘടകങ്ങള്‍ ഈ ആചാരത്തിന്‍റെ വലിയ വക്താക്കളായിരുന്നു. തീവ്രഹിന്ദുത്വ ശക്തികളുടെ നിരവധിയായ എതിര്‍പ്പുകളെ മറികടന്നാണ് ഈ ആചാരത്തിനെതിരെ ദളിതരെ സംഘടിപ്പിക്കുകയും സമരം നടത്തുയും ചെയ്തു വന്നത്. അങ്ങനെ ഏറെക്കാലത്തെ സമരങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഈ ആചാരം അനുഷ്ഠിക്കാന്‍ ദളിതര്‍ എത്താത്ത സ്ഥിതിയുണ്ടായി. വീണ്ടും ആചാരം തുടരാന്‍ ശ്രമിച്ചാല്‍ കോടതിയലക്ഷ്യമാകും എന്നുകണ്ടാണ് ക്ഷേത്രം ഭാരവാഹികള്‍ ആചാരം നിര്‍ത്താന്‍ തീരുമാനമായത്.
കേരളത്തില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടകയിലെ ദുരാചാരം അവസാനിപ്പിക്കപ്പെട്ടത് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന സംഭവമാണ്.