Image

ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രവും പാശ്ചാത്തലവും (അവലോകനം: ജോസഫ് പടന്നമാക്കല്‍)

Published on 23 December, 2018
ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രവും പാശ്ചാത്തലവും (അവലോകനം: ജോസഫ് പടന്നമാക്കല്‍)
ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റെ ഭാഗമായ 'ന്യൂയോര്‍ക്ക് സിറ്റി' അമേരിക്കന്‍ ഐക്യനാടുകളുടെ സാമ്പത്തിക തലസ്ഥാന നഗരമായി അറിയപ്പെടുന്നു. കലകളുടെയും സാംസ്ക്കാരിക മേഖലകളുടെയും കേന്ദ്രമാണ് ന്യൂയോര്‍ക്ക്. 'ലോങ്ങ് ഐലണ്ടി'ലുള്ള അറ്റലാന്റിക്ക് തീരത്തും മന്‍ഹാട്ടന്‍റെ സമീപമുള്ള ഹഡ്‌സണ്‍ നദിക്കു ചുറ്റും ന്യുയോര്‍ക്ക് സിറ്റി നിലകൊള്ളുന്നു. പട്ടണത്തിന്റ ഹൃദയഭാഗത്തുള്ള അംബരച്ചുംബികളായ കെട്ടിടങ്ങള്‍ ഓരോ സന്ദര്‍ശകന്റെയും മനസിനുള്ളില്‍ വിസ്മയാനുഭൂതികള്‍ സൃഷ്ടിക്കുന്നതും കാണാം. ഇവിടം കവികളുടെയും കലാകാരന്മാരുടെയും ഒരു സ്വപ്നഭൂമിയാണ്. പ്രകൃതിയുടെ അനുഗ്രഹീതമായ ഈ പുണ്യഭൂമിയുടെ മനോഹാരിത ദര്‍ശിച്ച ഒരാള്‍ക്ക് പിന്നീട് മറ്റൊരു പട്ടണവും ആസ്വദിക്കാന്‍ സാധിക്കില്ല.

ന്യൂയോര്‍ക്ക് സിറ്റിയെ ബിഗ് ആപ്പിള്‍ എന്നും വിളിക്കുന്നു. ബിഗ് ആപ്പിള്‍ എന്ന പേര് സിറ്റിക്ക് ലഭിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. ജീവിക്കാന്‍വേണ്ടി ആദ്യകാലങ്ങളില്‍ ഭേദപ്പെട്ട കുടുംബക്കാരും വഴികളില്‍ക്കൂടി ആപ്പിള്‍ വിറ്റിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സാമ്പത്തിക മാന്ദ്യം നിരവധി കുടുംബങ്ങളെ ആപ്പിള്‍ക്കച്ചവടത്തിന് പ്രേരിപ്പിച്ചിരുന്നു. കാലക്രമേണ 'ആപ്പിള്‍' സുലഭമായ ന്യൂയോര്‍ക്കിനെ 'ബിഗ് ആപ്പിള്‍' എന്ന് വിളിക്കാന്‍ തുടങ്ങിയിരിക്കാം. കൂടാതെ അമേരിക്കയില്‍ ഏറ്റവുമധികം ആപ്പിള്‍വളരുന്ന ഭൂപ്രദേശവും ന്യൂയോര്‍ക്കാണ്. ഒരിക്കലും ഉറങ്ങാത്ത പട്ടണമെന്നും  (The Ctiy That Never Sleeps) ന്യൂയോര്‍ക്ക് സിറ്റിയെ വിളിക്കാറുണ്ട്.

1524ല്‍ 'ജിയോവാന്നി ഡാ വേരസ്സനോ (Giovanni da Verrazzano) എന്ന ഇറ്റാലിയന്‍ നാവികന്‍ ഏഷ്യയിലേക്കുള്ള യാത്രാമധ്യേ അറ്റലാന്റിക്ക് സമുദ്രം വഴി ന്യൂയോര്‍ക്കിന്റെ സമീപപ്രദേശങ്ങളിലൂടെ യാത്രചെയ്യുകയും ന്യൂയോര്‍ക്കിനെപ്പറ്റിയുള്ള വിവരങ്ങള്‍ ആദ്യമായി ലോകത്തോട് വെളിപ്പെടുത്തുകയുമുണ്ടായി. 'ഹെന്‍റി ഹഡ്‌സണ്‍' എന്ന ഇംഗ്ലീഷ്കാരന്‍ 1609 ല്‍ ന്യൂയോര്‍ക്കിനു വടക്കുഭാഗമുള്ള 'ഹെന്‍റി ഹഡ്‌സണ്‍ നദി'യും കണ്ടെത്തി. ഒരു ഡച്ച് കോളനിയായിട്ടാണ് ന്യൂയോര്‍ക്കിന്റെ ആദ്യകാല ചരിത്രമാരംഭിക്കുന്നത്. ഡച്ചുകാരുടെ അധീനതയിലായിരുന്ന കാലത്ത് ന്യൂയോര്‍ക്കിനെ അറിയപ്പെട്ടിരുന്നത് 'ന്യൂ ആംസ്റ്റര്‍ഡാം' എന്നായിരുന്നു. ഈ പട്ടണത്തെ 'ന്യൂ നെതര്‍ലാന്‍ഡ്' എന്നും അറിയപ്പെട്ടിരുന്നു. 1624ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി 30 കുടുംബങ്ങളെ ന്യൂയോര്‍ക്കില്‍ തൊഴിലുകള്‍ നല്‍കി താമസിപ്പിച്ചു. ഇന്ന്, 'ഗവര്‍ണ്ണേഴ്‌സ് ഐലന്‍ഡ്' എന്നറിയപ്പെടുന്ന സ്ഥലത്ത് അവര്‍ താമസം തുടങ്ങി. ഡച്ചുകാരുടെ കാലത്ത് ആ സ്ഥലത്തെ ന്യൂട്ടന്‍ ഐലന്‍ഡ് (Nutten Island) എന്ന് വിളിച്ചിരുന്നു.

ന്യൂയോര്‍ക്ക് പ്രദേശങ്ങളില്‍ ആദ്യമുണ്ടായിരുന്നവര്‍ 'ലിനപ്പെ അല്‍ഗോങ്ക്വിന്‍' (Lenape, an Algonquin) എന്ന വിഭാഗത്തിലുള്ള പ്രാകൃതരായ ഒരു ജനവിഭാഗമായിരുന്നു. അവര്‍ വേട്ടയാടിയും മത്സ്യം പിടിച്ചും കൃഷിചെയ്തും 'ഡെലവെയര്‍', 'ഹഡ്‌സണ്‍' നദിതീരങ്ങളില്‍ താമസിച്ചിരുന്നു. 1626ല്‍ കുടിയേറ്റക്കാരുടെ ഗവര്‍ണ്ണര്‍ ജനറലെന്നറിയപ്പെടുന്ന 'പീറ്റര്‍ മൈന്യുട്' (Peter Minuit) അന്നുണ്ടായിരുന്ന ദേശീയരോട് 'മന്‍ഹാട്ടന്‍ ഐലന്‍ഡ്' വിലയ്ക്ക് വാങ്ങിച്ചു. 'ബാര്‍ട്ടര്‍ ഇക്കോണമി' സമ്പ്രദായപ്രകാരം പകരം പണി ആയുധങ്ങളും കൃഷി ഉപകരണങ്ങളൂം വസ്ത്രവും വിലയായി നല്‍കി. ന്യൂആംസ്റ്റര്‍ഡാമില്‍ അക്കാലങ്ങളില്‍ മുന്നൂറിനടുത്ത് ജനങ്ങള്‍ കുടിയേറിയിരുന്നു. 1760ല്‍ ജനസംഖ്യ പതിനെണ്ണായിരമായി. അമേരിക്കന്‍ കോളനികളില്‍ 'ന്യൂ ആംസ്റ്റര്‍ഡാം' എന്നറിയപ്പെട്ടിരുന്ന ന്യൂയോര്‍ക്ക് പിന്നീട് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിച്ചിരുന്ന സ്ഥലമായി മാറിയിരുന്നു. രണ്ടാമത് ജനങ്ങള്‍ തിങ്ങി പാര്‍ത്തിരുന്നത് ബോസ്റ്റണ്‍ പ്രദേശങ്ങളിലായിരുന്നു. വീണ്ടും അമ്പതുവര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ ജനസംഖ്യ രണ്ടേകാല്‍ ലക്ഷമായി. പടിഞ്ഞാറന്‍ ഹെമിസ്പിയറില്‍ ന്യൂ ആംസ്റ്റര്‍ഡാം (ന്യൂ യോര്‍ക്ക്) ഏറ്റവും വലിയ പട്ടണമായിരുന്നു. ഇന്ന് ന്യൂയോര്‍ക്കു നഗരത്തിലുള്ള എട്ടു മില്യണ്‍ ജനങ്ങള്‍ നഗരത്തിന്റെ അഞ്ചു ബോറോകളിലായി (boroughs) താമസിക്കുന്നു.

1664ല്‍ ഡച്ചുകാര്‍ കാര്യമായ ഒരു യുദ്ധമില്ലാതെ തന്നെ ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങി. ബ്രിട്ടന്‍ പിടിച്ചെടുത്ത ഡച്ചുകാരുടെ വകയായ 'ന്യൂആംസ്റ്റര്‍ഡാമിന്'! ന്യൂയോര്‍ക്ക് സിറ്റിയെന്നു പേരിട്ടു.1664നുശേഷം ഒരു നൂറ്റാണ്ടുകൂടി കഴിഞ്ഞപ്പോള്‍ ജനസംഖ്യ വളരെയേറെ വര്‍ദ്ധിച്ചിരുന്നു. നെതര്‍ ലാന്‍ഡ്, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മ്മനി എന്നീ സ്ഥലങ്ങളില്‍നിന്ന് വലിയ തോതില്‍ കുടിയേറ്റവും ആരംഭിച്ചു. കൂടാതെ ആഫ്രിക്കയില്‍ നിന്ന് അടിമകളെയും കൊണ്ടുവരാന്‍ തുടങ്ങി. 1785 മുതല്‍ 1790 വരെ ന്യൂയോര്‍ക്ക് പട്ടണം അമേരിക്കയുടെ തലസ്ഥാന നഗരമായിരുന്നു. അമേരിക്കയിലെ ആദ്യ പ്രസിഡണ്ടായ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സ്ഥാനാരോഹണം ചെയ്തതും ന്യൂയോര്‍ക്കിലായിരുന്നു. 'ഡ്യൂക്ക് ഓഫ് യോര്‍ക്കി'ന്റെ പേരിലാണ് പട്ടണം അറിയപ്പെടാന്‍ തുടങ്ങിയത്. 'ഡ്യൂക്ക് ഓഫ് യോര്‍ക്ക്' പിന്നീട് ജെയിംസ് രണ്ടാമന്‍ രാജാവെന്നും അറിയപ്പെട്ടു. അദ്ദേഹം ഇംഗ്ലണ്ടിലെയും സ്‌കോട്ട്‌ലണ്ടിലെയും അയര്‍ലണ്ടിലെയും അവസാനത്തെ 'റോമന്‍ കത്തോലിക്ക' രാജാവായിരുന്നു.

1760 മുതല്‍ 1770 വരെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ സ്റ്റാമ്പ് ആക്റ്റിനെതിരെ ന്യൂയോര്‍ക്കില്‍ പ്രക്ഷോപണങ്ങളും കലാപങ്ങളുമുണ്ടായിരുന്നു. 1765 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്റ്റാമ്പ് ആക്ട് പാസ്സാക്കി. ന്യുയോര്‍ക്കുകാര്‍, ബ്രിട്ടീഷുകാരുടെ നിയമത്തിനെതിരായി പോരാടുകയും നിരവധി വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. രോക്ഷാകുലരായ ജനങ്ങള്‍ അന്നു ഭരിച്ചിരുന്ന ബ്രിട്ടീഷ് ഗവര്‍ണ്ണറുടെ കോലങ്ങള്‍ കത്തിക്കുകയും ചെയ്തു. സമരം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചുകൊണ്ടിരുന്നു. വിപ്ലവം നാടാകെ പൊട്ടിപ്പുറപ്പെട്ടു. ബ്രൂക്കിലിനും ഹാര്‍ലവും കേന്ദ്രമാക്കി 1776ല്‍ ജോര്‍ജ് വാഷിംഗ്ടന്റെ പട്ടാളം സിറ്റി പിടിച്ചെടുക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അമേരിക്കയിലുള്ള ബ്രിട്ടീഷ് കോളനികളുടെ യുദ്ധചിലവുകള്‍ക്കായിരുന്നു ബ്രിട്ടന്റെ 'സ്റ്റാമ്പ് ആക്ട്' പാസാക്കിയത്. ഇതനുസരിച്ച് ഓരോ ഡോകുമെന്റുകള്‍ക്കായി സ്റ്റാമ്പ് ഡ്യൂട്ടിയെന്ന പേരില്‍ നികുതികള്‍ നല്കണമായിരുന്നു. നിരവധി പ്രതിക്ഷേധങ്ങള്‍ക്കു ശേഷവും ബെഞ്ചമിന്‍ ഫ്രാങ്കലിന്റെ അപേക്ഷപ്രകാരവും 1766 മാര്‍ച്ചില്‍ സ്റ്റാമ്പ് ഡ്യൂട്ടി നിയമം ബ്രിട്ടീഷ് സര്‍ക്കാര്‍ റദ്ദുചെയ്തു. ന്യൂയോര്‍ക്ക് സിറ്റി പഴയതുപോലെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1810 ആയപ്പോള്‍ ന്യൂയോര്‍ക്ക് അമേരിക്കയുടെ ഏറ്റവും വലിയ തുറമുഖമായി അറിയപ്പെട്ടു. തുണി വ്യവസായത്തിലും തുണിമില്ലിലും ന്യൂയോര്‍ക്ക് നഗരം പ്രസിദ്ധി നേടുകയും ചെയ്തു.

കൊളോണിയല്‍ അമേരിക്കയുടെ തെക്കുള്ള കൃഷിക്കാര്‍ ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലുള്ള പട്ടണങ്ങളിലെ മില്ലുകളില്‍, പഞ്ഞി അയച്ചുകൊണ്ടിരുന്നു. പഞ്ഞി വ്യവസായത്തിന് മാഞ്ചസ്റ്റര്‍ വളരെയേറെ പ്രസിദ്ധമായിരുന്നു. മാഞ്ചസ്റ്ററില്‍നിന്ന് ഫാക്ടറി ഉല്‍പ്പന്നങ്ങള്‍ ന്യൂയോര്‍ക്കിലും അയച്ചിരുന്നു. എന്നാല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉപഭോക്ത വസ്തുക്കള്‍ മറ്റു സ്ഥലങ്ങളിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് ചെയ്യാനായുള്ള എളുപ്പ വഴികളുണ്ടായിരുന്നില്ല. 1817ല്‍ '363' മൈല്‍ നീളത്തില്‍ ഹഡ്‌സണ്‍ നദിയില്‍ നിന്നും 'ലേക്ക് ഏറി' വരെ കനാല്‍ നിര്‍മ്മിച്ചു. 1825ല്‍ എറിക്ക് കനാല്‍ പൂര്‍ത്തിയാക്കി. ടെക്സ്റ്റയില്‍ വ്യവസായത്തില്‍ക്കൂടി പിന്നീട് ന്യൂയോര്‍ക്ക് നഗരം രാഷ്ട്രത്തിന്റെ പ്രധാന വ്യവസായ നഗരമായി അറിയപ്പെടുകയും ചെയ്തു. പട്ടണം വളര്‍ന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആന്തര ഘടനകള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. 1811ല്‍ മന്‍ഹാട്ടനില്‍ 'സ്ട്രീറ്റുകളും അവന്യുകളും' നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി. സിറ്റിയില്‍ മുനിസിപ്പല്‍ ഏജന്‍സിയും പോലീസ് ഡിപ്പാര്‍ട്‌മെന്റും 1819ല്‍ സ്ഥാപിച്ചു.

വിദേശത്തുനിന്നുമുള്ള കുടിയേറ്റക്കാര്‍ ഓരോ വര്‍ഷവും ന്യൂയോര്‍ക്കില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. 1840 മുതല്‍ 1850 വരെയുള്ള കാലങ്ങളില്‍ ജര്‍മ്മനിയില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നും വന്‍തോതിലുള്ള കുടിയേറ്റം മൂലം പട്ടണത്തിന്റെ മുഖച്ഛായ തന്നെ മാറിപോയിരുന്നു. ഓരോ വിഭാഗങ്ങളും തങ്ങളുടെ സംസ്ക്കാരമനുസരിച്ച് വ്യവസായ സംരഭങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് തൊഴിലാളി സംഘടനകള്‍ രൂപീകരിക്കാന്‍ തുടങ്ങി. രാഷ്ട്രീയ സംഘടനകളും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പള്ളികളും സാമൂഹിക ക്ലബുകളും ഒപ്പം നിര്‍മ്മാണവും ആരംഭിച്ചിരുന്നു. അമേരിക്കന്‍ വിപ്ലവത്തിനുമുമ്പ് ഡച്ചുകാരും ഇംഗ്‌ളീഷുകാരും സ്‌കോട്ട്‌ലന്റുകാരും ജര്‍മ്മന്‍കാരുമായിരുന്നു മുഖ്യ കുടിയേറ്റക്കാര്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തില്‍ ന്യൂയോര്‍ക്കിലും ലോങ്ങ് ഐലണ്ടിലും വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലും കുടിയേറ്റക്കാര്‍ വ്യാപകമായി വര്‍ദ്ധിച്ചിരുന്നു.

വിപുലമായ ആധുനിക ന്യൂയോര്‍ക്ക് സിറ്റി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വികസിച്ചതാണ്. 1895 വരെ ബ്രോണ്‍സും സ്റ്റാറ്റന്‍ ഐലന്‍ഡും ബ്രൂക്കിലിനും ക്വിന്‍സും വെവ്വേറെ വ്യത്യസ്ത ഭരണസംവിധാനങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. അഞ്ചായി വേര്‍തിരിഞ്ഞിരുന്ന പട്ടണങ്ങള്‍ പിന്നീട് മന്‍ഹാട്ടന്‍റെ ഭരണത്തിന്‍ കീഴിലായ ശേഷം ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് (Greater New York) എന്നറിയപ്പെടാന്‍ തുടങ്ങി. 1897 ഡിസംബര്‍ മുപ്പത്തിയൊന്നുവരെ ന്യൂയോര്‍ക്ക് സിറ്റിയുടെ വലിപ്പം അറുപതു ചതുരശ്ര മൈലുകളായിരുന്നു. ജനസംഖ്യ നിരക്ക് രണ്ടു മില്യണ്‍ എന്നും കണക്കാക്കിയിരുന്നു. 1898 ജനുവരി ഒന്നാം തിയതി അഞ്ചു ബോറോകളിലുള്ള സിറ്റികളും യോജിച്ചു കഴിഞ്ഞപ്പോള്‍ ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് സിറ്റിയുടെ വിസ്തീര്‍ണ്ണം 360 ചതുരശ്ര മൈലായി മാറി. ജനസംഖ്യ മൂന്നര മില്യനായും വര്‍ദ്ധിച്ചു.

ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്കന്‍ പട്ടണങ്ങളില്‍ ഒന്നാകെ പ്രശ്‌ന സങ്കീര്‍ണ്ണമായ നാളുകളായിരുന്നു. നിര്‍മ്മാണ രംഗത്തായിരുന്ന ന്യൂയോര്‍ക്കിനും നിരവധി വിഷമഘട്ടങ്ങളും വിതര്‍ക്കവിഷയങ്ങളും കൈകാര്യം ചെയ്യേണ്ടി വന്നു. ലോകമഹായുദ്ധത്തിനു ശേഷം 'ഇന്റര്‍ സ്‌റ്റേറ്റ് ഹൈവേ' നിര്‍മ്മാണവും 'സബെര്‍ബ് കമ്മ്യൂണിറ്റി' (Subburb) നിര്‍മ്മാണവും ധൃതഗതിയില്‍ നടന്നുകൊണ്ടിരുന്നു. ധനികരായവര്‍ സിറ്റി വിട്ട് സമീപത്തുള്ള സ്ഥലങ്ങളില്‍ താമസം തുടങ്ങി. അത് പട്ടണത്തിലെ വ്യവസായങ്ങളെ സാരമായി ബാധിക്കാന്‍ കാരണവുമായി. അതുമൂലം ന്യൂയോര്‍ക്കിലെ വ്യവസായങ്ങള്‍ തകര്‍ന്നുകൊണ്ടിരുന്നു. നികുതി വരുമാനം കുറഞ്ഞപ്പോള്‍ സര്‍ക്കാരില്‍നിന്നും പൊതു സേവനവും പൊതുമരാമത്ത് പണികളും സാധിക്കാതെ വന്നു. എന്നിരുന്നാലും 1965ല്‍ കുടിയേറ്റ നിയമം പാസാക്കിയതു മൂലം ഏഷ്യ, ഇന്ത്യ, ആഫ്രിക്കാ, കരീബിയന്‍ സ്ഥലങ്ങളില്‍നിന്ന് കുടിയേറ്റം വന്‍തോതില്‍ ആരംഭിച്ചു. ജോലിസാധ്യത പരിഗണിച്ച് ഭൂരിഭാഗവും ന്യൂയോര്‍ക്ക് പട്ടണത്തില്‍ താമസിക്കാന്‍ തുടങ്ങി.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ന്യൂയോര്‍ക്ക് പട്ടണത്തെ കിടുകിടാ വിറപ്പിച്ചുകൊണ്ടായിരുന്നു കടന്നു വന്നത്. 2001 സെപ്റ്റംബര്‍ പതിനൊന്നാം തിയതി ന്യൂയോര്‍ക്ക് പട്ടണം ഭീകരരുടെ അതിഘോരമായ ആക്രമണത്തിനിരയായി. ഭീകരര്‍ ഹൈജാക്ക് ചെയ്ത രണ്ടു വിമാനങ്ങള്‍ അമേരിക്കയിലെ ഉയരം കൂടിയ കെട്ടിടങ്ങളായ 'വേള്‍ഡ് ട്രേഡ് സെന്റര്‍' ഇടിച്ചു നിരപ്പിലാക്കി. ഏകദേശം മൂവായിരം ജനങ്ങളോളം അന്നേ ദിവസം മരണമടഞ്ഞു. ലോകത്തിന്റെ തന്നെ സാമ്പത്തിക കേന്ദ്രമായ ന്യൂയോര്‍ക്ക് പട്ടണം പ്രവര്‍ത്തന രഹിതമായി. വര്‍ഷത്തില്‍ മില്യണ്‍ കണക്കിന് വിനോദ സഞ്ചാരികള്‍ വന്നുകൊണ്ടിരുന്ന പട്ടണം ആ ദിവസങ്ങളിലെല്ലാം ഭയം കൊണ്ട് വിറച്ചിരുന്നു.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റിനെ പന്ത്രണ്ട് ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റുകളായി തരം തിരിച്ചിട്ടുണ്ട്. ഓരോ ഡിസ്ട്രിക്റ്റിലും തിരഞ്ഞെടുക്കപ്പെട്ട ജഡ്ജിമാരുണ്ടായിരിക്കും. ഈ ജഡ്ജിമാര്‍ ഒന്നായി 'സുപ്രീം കോര്‍ട്ട്' എന്നു പറയുന്നു. നാലു ജുഡീഷ്യല്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ സുപ്രീം കോര്‍ട്ടിലേയും താഴെയുള്ള കോര്‍ട്ടുകളിലെയും അപ്പീല്‍ കേള്‍ക്കാന്‍ നിലകൊള്ളുന്നു. അപ്പീല്‍ കേള്‍ക്കുന്ന കോടതിയാണ് അവസാനമായി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. സെനറ്റിന്റെ അംഗീകാരത്തോടെ അപ്പീല്‍ കേള്‍ക്കുന്ന ജഡ്ജിമാരെ ഗവര്‍ണ്ണര്‍ നിയമിക്കുന്നു. സ്‌റ്റേറ്റുകള്‍ തമ്മിലുള്ള കേസുകളും സുപ്രിം കോടതി കൈകാര്യം ചെയ്യുന്നു. കൗണ്ടി കോര്‍ട്ട്, കുടുംബ കോടതികള്‍, ന്യൂയോര്‍ക്ക് സിറ്റിയുടെ കോടതികള്‍ മുതലായവ കീഴ്‌കോടതികളായി അറിയപ്പെടുന്നു. നിയമപരമായ വാദങ്ങളില്‍ മുഖ്യമായത്, സ്‌റ്റേറ്റിന്റെ ഫണ്ടുകള്‍ കൗണ്ടികള്‍ക്കും സിറ്റികള്‍ക്കും എങ്ങനെ വീതിക്കണമെന്നുള്ളതു സംബന്ധിച്ചായിരിക്കും. 1896 മുതല്‍ ലോക്കല്‍ സര്‍ക്കാരുകളുടെ 'സ്വയം ഭരണാവകാശം' ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ സ്‌റ്റേറ്റിന്റെ ഇടപെടല്‍ അവസാന തീരുമാനമായതുകൊണ്ടു സിറ്റിയുടെ സ്വയംഭരണാവകാശങ്ങള്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റിനെ മൊത്തം 62 കൗണ്ടികളായി വിഭജിച്ചിട്ടുണ്ട്. ഈ കൗണ്ടികളെ വീണ്ടും 1500 ടൗണുകളായും വില്ലേജുകളായും തരം തിരിച്ചിരിക്കുന്നു. നാഗരികമായ പട്ടണങ്ങള്‍ കോര്‍പ്പറേഷന്‍ ആയി രജിസ്റ്റര്‍ ചെയ്തിരിക്കും. ചില കൗണ്ടി ഗവണ്മെന്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന് ശക്തമായ ഒരു ഭരണ സംവിധാനമുണ്ട്. പോര്‍ട്ട് ആന്‍ഡ് ബ്രിഡ്ജ്, ആരോഗ്യ മേഖലകള്‍, ഫയര്‍ ഡിസ്ട്രിക്റ്റ്, മാര്‍ക്കെറ്റ്, പോര്‍ട്ട് അതോറിട്ടി, എന്നിങ്ങനെ ഭരണ സംവിധാനത്തിനായി തരം തിരിച്ചിട്ടുണ്ട്. 'പോര്‍ട്ട് അതോറിറ്റിയാണ് ഏറ്റവും വലിയ ഡിസ്ട്രിക്റ്റ്. പാലങ്ങള്‍, ഹാര്‍ബര്‍, ന്യൂയോര്‍ക്ക് സിറ്റിയുടെ ചുമതലകള്‍ മുതലായവ പോര്‍ട്ട് അതോറിറ്റിയുടെ കീഴിലാണ്. മേയറും കൗണ്‍സിലുമാണ് ന്യൂ യോര്‍ക്ക് സിറ്റി നിയന്ത്രിക്കുന്നത്. ന്യൂയോര്‍ക്കില്‍ സിറ്റിമേയര്‍, കൌണ്‍സില്‍, കൌണ്‍സില്‍ പ്രസിഡന്റ്, കംട്രോളര്‍, അഞ്ചു ബോറോകളിലെയും പ്രസിഡണ്ടുമാര്‍, എന്നിവര്‍ ഭരണ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റെ വരുമാനത്തില്‍ പകുതിയോളം ലോക്കല്‍ സര്‍ക്കാരുകള്‍ക്കായി ചിലവഴിക്കുന്നു. പബ്ലിക്ക് സ്കൂള്‍, വെല്‍ഫെയര്‍, ആരോഗ്യം, ഹൈവേകള്‍, ഹൌസിങ്, നാഗരിക പുനരുത്ഥാരണം മുതലായ ചുമതലകള്‍ മുഴുവന്‍ സ്‌റ്റേറ്റിന്റെ പരിധിയില്‍ വരുന്നു.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ രാഷ്ട്രീയം വിവരിക്കുമ്പോള്‍ ന്യൂയോര്‍ക്ക് പട്ടണം ഡെമോക്രറ്റുകളുടെ കോട്ടയായിട്ടാണ് അറിയപ്പെടുന്നത്. 'ലോങ്ങ് ഐലണ്ടിലും' 'അപ്‌സ്‌റ്റേറ്റിലും' ശക്തമായ റിപ്പബ്ലിക്കന്‍ നിയന്ത്രണവുമുണ്ട്. 1920 മുതല്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും ഗവര്‍ണ്ണര്‍മാരായി ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ ഭരിച്ചിട്ടുണ്ട്. 1970 മുതല്‍ 'അസംബഌ' ഡെമോക്രറ്റുകളുടെ നിയന്ത്രണത്തിലുമായിരുന്നു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റിനെ സംബന്ധിച്ച് ഡെമോക്രറ്റുകളും റിപ്പബ്ലിക്കനും തുല്യശക്തികളെങ്കിലും മറ്റുള്ള പാര്‍ട്ടികളും രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും പങ്കുകള്‍ വഹിച്ചിട്ടുണ്ട്.

അമേരിക്കയില്‍ പ്രസിദ്ധ ഹോസ്പിറ്റലുകളും മെഡിക്കല്‍ കോളേജുകളും ന്യൂയോര്‍ക്കിലാണുള്ളത്. ബേത്ത് ഇസ്‌റായെല്‍, മൌണ്ട് സീനായ്, കൊളംബിയ മെഡിക്കല്‍ സ്കൂള്‍, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി മുതലായ ലോകപ്രസിദ്ധമായ സ്ഥാപനങ്ങള്‍ ന്യൂയോര്‍ക്ക് പട്ടണത്തില്‍ നിലകൊള്ളുന്നു. ന്യൂയോര്‍ക്ക് പട്ടണത്തിനു വെളിയില്‍ 'സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക്', 'കോര്‍ണല്‍ യൂണിവേഴ്‌സിറ്റികള്‍' എന്നിവകളും പ്രസിദ്ധങ്ങളാണ്. സ്കൂള്‍ വിദ്യാഭ്യാസത്തിനായി ഏറ്റവുമധികം ഫണ്ടുകള്‍ അനുവദിക്കുന്ന സ്‌റ്റേറ്റാണ് ന്യൂയോര്‍ക്ക്. ആറുമുതല്‍ പതിനേഴു വയസുവരെ സ്കൂള്‍ വിദ്യാഭ്യാസം കൊളോണിയല്‍ കാലം മുതല്‍ നിര്‍ബന്ധവുമായിരുന്നു. 1638നു മുമ്പ് പള്ളികളുടെ സഹായത്തോടെ 'ന്യൂ ആംസ്റ്റര്‍ഡാമില്‍' (ന്യൂ യോര്‍ക്ക്) സ്കൂളുകള്‍ നടത്തിയിരുന്നു. 1791ലാണ് സ്‌റ്റേറ്റിന്റെ ആദ്യത്തെ പബ്ലിക്ക് സ്കൂള്‍ സിസ്റ്റം നടപ്പാക്കിയത്. 1795 വരെ ചെറിയ തോതില്‍ എലിമെന്ററി പബ്ലിക്ക് സ്കൂള്‍ സിസ്റ്റത്തിന് പണം കൊടുത്തിരുന്നു. 1812 മുതല്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വത്തില്‍ പബ്ലിക്ക് സ്കൂളുകള്‍ നടപ്പാക്കി. 1867 വരെ മാതാപിതാക്കള്‍ സ്കൂള്‍ ഫീസിന്റെ ഒരു വീതം കൊടുക്കണമായിരുന്നു. വളരെ കുറച്ചു പബ്ലിക്ക് സ്കൂളുകള്‍ മാത്രമേ ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലുണ്ടായിരുന്നുള്ളൂ. പിന്നീട് രാഷ്ട്രത്തിന്റെ നാനാഭാഗത്തും പബ്ലിക്ക് സ്കൂളുകള്‍ നടപ്പാക്കാന്‍ തുടങ്ങി.

ഭൂരിഭാഗം ന്യൂയോര്‍ക്ക് നിവാസികള്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് ഉണ്ട്. അഞ്ച് ന്യൂയോര്‍ക്കുകാരില്‍ ശരാശരി ഒരാള്‍ക്കു വീതം 'മെഡിക്കെയ്ഡ്' ആനുകൂല്യം ലഭിക്കുന്നു. വരുമാനം കുറവായ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമാണ് 'മെഡിക്കെയ്ഡ്' നല്കുന്നത്. അനേകം പേര്‍ക്ക് ഫുഡ് സ്റ്റാമ്പും ലഭിക്കുന്നു. വരുമാനമില്ലെങ്കില്‍, അസുഖം ബാധിച്ചവര്‍ക്കും പ്രായമായവര്‍ക്കും നേഴ്‌സിങ് ഹോം ചെലവുകള്‍ മെഡിക്കെയ്ഡ് നല്‍കും.

ന്യൂയോര്‍ക്ക് മനോഹരവും സാമൂഹിക സാംസ്ക്കാരിക തലങ്ങളില്‍ അങ്ങേയറ്റം പ്രബുദ്ധത നിറഞ്ഞ പട്ടണവുമായിട്ടാണ് അറിയപ്പെടുന്നത്. കുറഞ്ഞത് ഒരു മില്യണ്‍ സന്ദര്‍ശകര്‍ ഈ പട്ടണത്തില്‍ ഓരോ വര്‍ഷവും വന്നും പൊയ്‌ക്കൊണ്ടുമിരിക്കുന്നു. ഓരോ സന്ദര്‍ശകന്റെയും പ്രതീക്ഷകളേക്കാള്‍, ഭാവനകളെക്കാള്‍ അത്ഭുതകരമാണ് ന്യൂയോര്‍ക്ക് പട്ടണം. പട്ടണത്തിന്റെ ഹൃദയഭാഗത്തായുള്ള പച്ച പുല്‍പ്പാതകള്‍ നിറഞ്ഞ സെന്‍ട്രല്‍ പാര്‍ക്ക് കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് ഇമ്പം നല്‍കും. 'ടൈംസ് സ്ക്വയര്‍' ന്യൂ യോര്‍ക്ക് ടൈംസിന്റെ പേരില്‍ അറിയപ്പെടുന്നു. 1904ല്‍ സ്ഥാപിച്ച ന്യൂയോര്‍ക്ക് ടൈംസിന്റെ ചരിത്രവും 'ടൈംസ് സ്ക്വയര്‍' നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 'ഫാസ്റ്റ് ഫുഡി'ന്റെ പട്ടണമാണിത്. പിസാ, മക്‌ഡൊണാള്‍ഡ്‌സ്, ബര്‍ഗര്‍ കിംഗ്, മുതലായ ഫാസ്റ്റ്ഫുഡുകള്‍ ഇഷ്ടപ്പെട്ടവര്‍ക്ക് ന്യൂയോര്‍ക്ക് അനുയോജ്യമായ സന്ദര്‍ശക സ്ഥലമാണ്. മഴയുള്ള ദിനങ്ങളാണെങ്കില്‍ മ്യൂസിയത്തിലും ആര്‍ട്ട് ഗ്യാലറിയിലും തിക്കും തിരക്കുമായിരിക്കും. ന്യൂയോര്‍ക്ക് സിറ്റിയില്‍ വന്നാല്‍ റോക്ക്‌ഫെല്ലര്‍ സെന്റര്‍ നിറയെ സന്ദര്‍ശകരെ കാണാം. സൂര്യാസ്തമയ സമയത്താണ് ഈ പ്രദേശം ഏറ്റവും മനോഹരമായ ദൃശ്യമായി അനുഭവപ്പെടുന്നത്.

മേയ്‌സിസ് (ങമ്യര്യ')െ ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റായി കരുതുന്നു. ടെക്സ്റ്റയിലുകളുടെ ഒരു സാമ്രാജ്യമാണവിടം. ടൂറിസ്റ്റുകള്‍ അവിടെ സന്ദര്‍ശിക്കുന്നു. ന്യൂയോര്‍ക്ക് പട്ടണത്തില്‍നിന്നും മൂന്നു മണിക്കൂര്‍ യാത്ര ചെയ്താല്‍ ബോസ്റ്റണിലും വാഷിംഗ്ടണിലും എത്താം. ആറേഴു മണിക്കൂര്‍ യാത്ര ചെയ്താല്‍ നയാഗ്ര ഫാള്‍സിലുമെത്താം. സ്റ്റാച്യു ഓഫ് ലിബര്‍ട്ടി അമേരിക്കയിലെ ഏറ്റവും പൊക്കം കൂടിയ സുന്ദരമായ ഒരു പ്രതിമയാണ്. 1833ല്‍ ബ്രൂക്കിലിന്‍ ബ്രിഡ്ജ് പണി കഴിപ്പിച്ചു. ഈ പാലം ബ്രൂക്കിലിനും മന്‍ഹാട്ടനുമായി ബന്ധിപ്പിച്ചിരിക്കുന്നു. 1929ല്‍ 'എംപയര്‍ സ്‌റ്റേറ്റ് ബില്‍ഡിംഗ്' പണി തീര്‍ന്നു. അത് ന്യൂയോര്‍ക്കിലെ മദ്ധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

അമേരിക്കക്കാര്‍ പൊതുവെ സൗഹാര്‍ദ്ദം പുലര്‍ത്തുന്നവരാണ്. സ്‌നേഹവും ദയയും അവര്‍ പ്രകടിപ്പിക്കും. ആരെ കണ്ടാലും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വാഗതം ചെയ്യും. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതിയുള്ളവരുമാണ്. യാത്ര ചെയ്യുമ്പോള്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ അവര്‍ സഹായിക്കാന്‍ തല്പരരുമാണ്. അത്ഭുതകരമായ 'ബ്രോഡ് വെ ഷോ' യാത്രക്കാരെ ആകര്‍ഷിക്കുന്ന സ്ഥലമാണ്. ഓരോ ഷോകളും ഏതൊരു ഭാഷക്കാരനും മനസിലാകുന്നതുമാണ്. വസന്തകാലത്തും വേനല്‍ക്കാലത്തും 'ബൊട്ടാനിക്ക് ഗാര്‍ഡന്‍' ഒരു കാഴ്ചയായിരിക്കും. 'കോണി ഐലന്‍ഡ്' യാത്രക്കാരുടെ തിരക്ക് നിറഞ്ഞ സ്ഥലങ്ങളാണ്. വ്യവസായ ലോകത്തിന് 'വാള്‍സ്ട്രീറ്റ്' അത്ഭുതകരമായിരിക്കും. ഒരിക്കല്‍ ന്യൂയോര്‍ക്ക് കണ്ടവര്‍ക്ക് പിന്നീടൊരിക്കലും ഭൂമിയിലെ ഈ പറുദീസ മറക്കാന്‍ സാധിക്കില്ല.

ന്യൂയോര്‍ക്കില്‍ പകുതിയോളം കത്തോലിക്കാ വിശ്വാസികളാണുള്ളത്. എങ്കിലും ഭൂരിഭാഗവും പള്ളികളിലും ആചാരങ്ങളിലും സംബന്ധിക്കാറില്ല. യഹൂദന്മാര്‍ പത്തു ശതമാനം വരും. ഇരുപതാം നൂറ്റാണ്ടായപ്പോള്‍ വെള്ളക്കാരല്ലാത്തവരുടെയും ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. 1940ല്‍ അഞ്ചു ശതമാനത്തിനു താഴെ മാത്രമേ വെള്ളക്കാരല്ലാത്തവര്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ന്യൂയോര്‍ക്കില്‍ ആറിലൊന്ന് ജനസംഖ്യ വെള്ളക്കാരല്ലാത്തവരായിരുന്നു. ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആഫ്രിക്കന്‍ വംശാവലിയിലുള്ള അനേകര്‍ കരീബിയന്‍ ഐലന്‍ഡില്‍ നിന്നും ആഫ്രിക്കയില്‍നിന്നും ഇവിടെ കുടിയേറി. അവരുടെയിടയില്‍ നിരവധി വിശ്വാസങ്ങളും മതങ്ങളും പുലര്‍ത്തിയിരുന്നു. വിവിധ ഭാഷകളും സംസ്കാരങ്ങളും പ്രചരിച്ചിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ന്യൂയോര്‍ക്കിന്റെ സംസ്ക്കാരികതയ്ക്ക് മാറ്റം വരുത്തിയവര്‍ പോര്‍ട്ടറിക്കന്‍ സമൂഹമായിരുന്നു. 1950 - 1960 വരെയുള്ള സാമ്പത്തിക മാന്ദ്യം പോര്‍ട്ടറിക്കോയില്‍നിന്ന് അനേകരെ ന്യൂയോര്‍ക്കിലേക്ക് കുടിയേറ്റത്തിനു നിര്‍ബന്ധിതരാക്കി. ഇന്ന് ലക്ഷക്കണക്കിന് പോര്‍ട്ടറിക്കന്മാര്‍ ന്യൂയോര്‍ക്ക് പട്ടണത്തിലും ന്യൂയോര്‍ക്കിന്റെ സമീപ പ്രദേശങ്ങളിലും കുടുംബങ്ങളായി താമസിക്കുന്നു. ഡൊമിനിക്കന്‍കാരും ലാറ്റിനോകളും സ്പാനിഷ് സംസാരിക്കുന്നവരും ഇവിടെ വന്ന കുടിയേറ്റക്കാരുടെ പട്ടികയിലുണ്ട്.

ന്യൂയോര്‍ക്കിന്റെ സാമ്പത്തികം ലോകത്തിലെ പട്ടണങ്ങളില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ന്യൂയോര്‍ക്കിലെ സാമ്പത്തിക അന്തരീക്ഷം വളരെയധികം മെച്ചപ്പെട്ടു. പുതിയ കോര്‍പ്പറേറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നു വന്നു. ജോലി സാധ്യതകളും വര്‍ദ്ധിച്ചു. എല്ലാവിധത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് സൗകര്യങ്ങളും ന്യൂയോര്‍ക്കിനുണ്ട്. വൈദ്യതി സംഭരണം, ന്യൂക്ലിയര്‍ കഴിവുകള്‍, ഹൈഡ്രോ ഇലെക്ട്രിസിറ്റി, എന്നിവകളില്‍ ന്യൂയോര്‍ക്ക് മുമ്പില്‍ നില്‍ക്കുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ അനുസരിച്ച് ന്യൂയോര്‍ക്കിലാണ് കുറഞ്ഞ തൊഴിലില്ലായ്മയുള്ളത്.

1930 മെയ് പതിനേഴാം തിയതി റോക്ക്‌ഫെല്ലര്‍ സെന്ററിന്റെ നിര്‍മ്മാണം ആരംഭിച്ചു. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം മൂര്‍ച്ഛിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഇങ്ങനെ ഒരു സംരഭത്തിന് തുടക്കമിട്ടത്. ന്യൂയോര്‍ക്കിലെ 65 ശതമാനം തൊഴിലാളികള്‍ തൊഴിലില്ലാതെ അലഞ്ഞിരുന്ന സമയങ്ങളില്‍ റോക്ക്‌ഫെല്ലര്‍ കെട്ടിട നിര്‍മ്മാണങ്ങളില്‍ക്കൂടി അറുപതിനായിരത്തോളം പേര്‍ക്കുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും ചരിത്ര നേട്ടങ്ങളായിരുന്നു. ക്രിസ്തുമസ് നാളുകളില്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ റോക്ക്'ഫെല്ലര്‍ സെന്ററിന്റെ മുമ്പിലുള്ള നിറങ്ങള്‍ കലര്‍ന്ന പ്രകാശതരംഗങ്ങളാല്‍ അലംകൃതമായ ക്രിസ്തുമസ് മരത്തിനു ചുറ്റും സമ്മേളിക്കാറുണ്ട്. ഓരോ വര്‍ഷവും ഇരുപതടിയില്‍ കൂടിയ ഭീമാകാരമായ ഒരു ക്രിസ്തുമസ് മരം അവിടെ ക്രിസ്തുമസ് നാളുകളില്‍ പറിച്ചു നടാറുണ്ട്. 1931ല്‍ ആരംഭിച്ച ന്യൂയോര്‍ക്കിന്റെ ഈ പാരമ്പര്യം മുടക്കമില്ലാതെ ഇന്നും തുടരുന്നു.
ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രവും പാശ്ചാത്തലവും (അവലോകനം: ജോസഫ് പടന്നമാക്കല്‍)
ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രവും പാശ്ചാത്തലവും (അവലോകനം: ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക