Image

ബിജെപിയിലും സകലതിനും മീതെ മോദി തന്നെ. അതുക്കും മേലെ രാമക്ഷേത്രം

Published on 14 January, 2019
ബിജെപിയിലും സകലതിനും മീതെ മോദി തന്നെ. അതുക്കും മേലെ രാമക്ഷേത്രം

ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍ പാര്‍ട്ടിയിലെ സര്‍വ്വ ശക്തനായി ഒരിക്കല്‍ക്കൂടി നരേന്ദ്രമോദിയെ വാഴിക്കുകയാണ്. മോദിക്ക് ബദല്‍ തേടണമെന്ന ആര്‍.എസ്.എസിലെ ഒരു വിഭാഗത്തിന്‍റെ സമര്‍ദ്ദവും യോഗി ആദിത്യനാഥ് താത്പര്യവും പാര്‍ട്ടിയില്‍ നിഥിന്‍ഗഡ്കരി ഉയര്‍ത്തുന്ന വെല്ലുവിളികളും അതിജീവിച്ച് മോദി വീണ്ടും ദേശിയ കൗണ്‍സിലില്‍ സമാനതകളില്ലാത്ത നേതാവായി. മോദിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയിലെ മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ നേരിട്ട പരാജയങ്ങള്‍ താത്കാലികം മാത്രമെന്ന വിലയിരുത്തലിലേക്കും പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്നു. 
എന്നാല്‍ രാമക്ഷേത്രം എന്ന എക്കാലത്തെയും ബിജെപിയുടെ അടിസ്ഥാന ആശയത്തിലേക്ക് മടങ്ങണം എന്നതാണ് ദേശിയ കൗണ്‍സിലില്‍ മുന്‍തൂക്കം നേടിയ അഭിപ്രായം. മോദി സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് പിന്നോക്കം പോയി എന്നത് ബിജെപിയുടെ തിരിച്ചടിക്ക് കാരണമായി എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി രാമക്ഷേത്രനിര്‍മ്മാണം എന്ന ആശയം തീവ്രമായി പ്രചരിപ്പിക്കണം എന്നതാണ് ദേശിയ കൗണ്‍സിലില്‍ ഉയര്‍ന്ന പ്രധാന ആശയം. രാമനിലേക്കും രാമക്ഷേത്രത്തിലേക്കും മടങ്ങുക മാത്രമാണ് ഇലക്ഷന്‍ ജയിക്കാനുളള ഏക പോംവഴിയെന്നും നിര്‍ദ്ദേശം ഉയര്‍ന്നു വന്നു. തീര്‍ച്ചയായും രാമനും മോദിയുമായിരിക്കും വരുന്ന ഇലക്ഷനില്‍ ബിജെപിയുടെ തുറുപ്പുചീട്ടുകള്‍ എന്ന് വ്യക്തം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക