Image

ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന പരാതി, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലോകായുക്തയുടെ നോട്ടീസ്

Published on 14 January, 2019
ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന പരാതി, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലോകായുക്തയുടെ നോട്ടീസ്

ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ലോകായുക്ത നോട്ടീസ് അയച്ചു.മുന്‍ കേരള സര്‍വകലാശാല ജീവനക്കാരന്‍ ആര്‍.എസ്.ശശികുമാറിന്റെ പരാതി ഫയലില്‍ സ്വീകരിച്ച്‌ ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ലോകായുക്ത ഫുള്‍ബെഞ്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം 17പേര്‍ക്ക് നോട്ടീസ് അയച്ചത്. അടുത്തമാസം 15ന് ഹാജരാകണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്‍, ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ.രാമചന്ദ്രന്‍ നായര്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്ബടി പോയപ്പോള്‍ അപകടത്തില്‍ മരിച്ച പൊലീസുകാരന്‍ എന്നിവരുടെ കുടുംബത്തിന് അപേക്ഷ പോലുമില്ലാതെ ദുരിതാശ്വാസനിധിയില്‍ നിന്നു ലക്ഷങ്ങള്‍ അനുവദിച്ചുവെന്നാണ് പരാതി. മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെയായിരുന്നു തീരുമാനം. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ വി.എസ്.സുനില്‍ കുമാറിനെയും അക്കാലത്തു മന്ത്രിമാരല്ലായിരുന്നതിനാല്‍ ഇ.പി.ജയരാജനെയും എ.കെ.ശശീന്ദ്രനെയും ഒഴിവാക്കിയാണ് ഹര്‍ജി.

ദുരിതാശ്വാസനിധി മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്ത് അല്ലാത്തതിനാല്‍ ചട്ടപ്രകാരമേ വിനിയോഗിക്കാന്‍ പാടുള്ളുവെന്നു ഹര്‍ജിക്കാരനുവേണ്ടി ഹാജരായ ജോര്‍ജ് പൂന്തോട്ടം ബോധിപ്പിച്ചു. ബജറ്റില്‍ അനുവദിച്ച തുക സര്‍ക്കാരിന്റെ ഇഷ്ടാനുസരണം വിനിയോഗിക്കാമെന്നു ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ വാദിച്ചു.

ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിനെക്കുറിച്ചു ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ഉപലോകായുക്തമാരായ കെ.പി.ബാലചന്ദ്രന്‍, എ.കെ.ബഷിര്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ചിനു വിട്ടത്. ഫെബ്രുവരി 15ന് കേസ് പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക