ചെന്നൈയില്‍ നിര്യാതനായ ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം. ഇന്നുരാവിലെ പത്തേകാലോടെ പണ്ഡിറ്റ് കോളനിയിലെ വസതിയില്‍ നിന്ന് പുഷ്പാലംകൃതമായ വാഹനത്തില്‍ യൂണിവേഴ്സറ്റി കോളേജിലേക്ക് കൊണ്ടുപോയി. യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് മൃതദേഹം കലാഭവനിലേക്ക് കൊണ്ടുപോയിരുന്നു. പൊതുദര്‍ശനത്തിന് ശേഷം തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം.
അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ നിരവധി പേര് രാവിലെ തന്നെ വസതിയിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സംവിധായകന്‍ മധുപാല്‍, കെ.ടി.ഡി.സി ചെയര്മാന് എം.വിജയകുമാര്‍, ട്രിഡ ചെയര്മാന് ജയന്‍ബാബു, പി.കെ.ബിജു എം.പി, നടന് ജഗദീഷ്, മുന്‍ എം.എല്‍എ വി.ശിവന്‍കുട്ടി തുടങ്ങിയവരൊക്കെ അന്തിമോപചാരം അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു മാസം മുമ്ബാണ് കരള്‍ മാറ്റിവച്ചത്. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ ഊരൂട്ടമ്ബലത്താണ് ലെനിന്‍ രാജേന്ദ്രന്റെ ജനനം. യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. പിന്നീട് ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായി.1985 ല്‍ ഇറങ്ങിയ 'മീനമാസത്തിലെ സൂര്യന്‍' എന്ന ചിത്രം ഫ്യൂഡല്‍ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. മഴയെ സര്‍ഗാത്മകമായി തന്റെ ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് രാജേന്ദ്രന്‍. 1981ല്‍ പുറത്തിറങ്ങിയ വേനലാണ് ആദ്യ ചിത്രം.
1992ലെ ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1996ലെ കുലം എന്ന ചിത്രത്തിന് കലാമൂല്യമുള്ള ജനപ്രീയ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. പത്തൊമ്ബതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതിതിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ 'സ്വാതിതിരുന്നാള്‍'. ദൈവത്തിന്റെ വികൃതികള്‍ എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുരയ്യയുടെ 'നഷ്ടപ്പെട്ട നീലാംബരി' എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001ലെ 'മഴ.' ചില്ല്, പ്രേംനസീറിനെ കാണ്മാനില്ല ,പുരാവൃത്തം, വചനം, അന്യര്‍, രാത്രിമഴ, മകരമഞ്ഞ് എന്നിവയാണ് മറ്റുപ്രധാന ചിത്രങ്ങള്‍.