ഒറീസയില്‍ മിഷണറി പ്രവര്‍ത്തനത്തിനിടയില്‍ ദാരുണമായി ചുട്ടുകൊല്ലപ്പെട്ട ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെയും രണ്ടു മക്കളുടെയും ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ള സിനിമ 'ദ ലീസ്റ്റ് ഓഫ് ദീസ്' ഫെബ്രുവരി ഒന്നിന് അമേരിക്കന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു.
ഡാളസില്‍ സ്‌കൈ പാസ് ട്രാവല്‍സ് ഉടമ വിക്ടര്‍ ഏബ്രഹാമിന്റെ സ്‌കൈപാസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ അമേരിക്കന്‍ താരങ്ങളായ സ്റ്റീഫന്‍ ബാള്‍ഡ് വിന്‍, ഷാരി റിഗ്ബി, ബോളിവുഡ് താരംഷര്‍മാന്‍ ജോഷി (3 ഇഡിയറ്റ്‌സ്) തുടങ്ങിയവരും വേഷമിടുന്നു.
ആന്‍ഡ്രൂ മാത്യൂസ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം അനീഷ് ഡാനിയേല്‍ ആണ്.
ഗ്രഹാം സ്റ്റെയിന്‍സ്, അദ്ദേഹത്തിന്റെ മക്കളായ പത്തുവയസുകാരന്‍ ഫിലിപ്പ്, ആറുവയസുള്ള തിമത്തി എന്നിവരെ 1999-ല്‍ദാരാസിംഗിന്റെ നേതൃത്വത്തിലുള്ള അക്രമി സംഘം ജീപ്പിലിട്ട് ചുട്ടുകൊന്ന സംഭവമാണ് ദ ലീസ്റ്റ് ഓഫ് ദീസിന്റെ പ്രമേയം.
1965 മുതല്‍ ഒറീസയിലെ ബാരിപ്പഡയില്‍ കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനും ചികിത്സിക്കാനുമായുള്ള ആശുപത്രിക്കും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ്.
ഒരു വിദേശിക്ക് ഇന്ത്യയില്‍ നേരിടേണ്ടിവന്ന ഏറ്റവും ദാരുണമായ ദുരന്തത്തിന്റെ കഥപറയുന്ന ദ ലീസ്റ്റ് ഓഫ് ദീസ്' സംഭവം നടന്ന് ഇരുപതാമാണ്ടിലാണ് റിലീസ് ആവുന്നത്.
മനുഷ്യ മനസാക്ഷിയെ മുറിവേല്‍പിച്ച ഈ സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടില്ലാത്തവരിലേക്ക്, പ്രത്യേകിച്ച് അമേരിക്കന്‍ സമൂഹത്തിലേക്ക് സംഭവമെത്തിക്കുന്നത് വളരെ ഉത്തരവാദിത്വം നിറഞ്ഞ കാര്യമാണന്ന് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെന്ന നിലയില്‍ വിക്ടര്‍ ഏബ്രഹാം വിശ്വസിക്കുന്നു. താന്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍ നടന്ന ഹീനമായൊരു സംഭവം തീരെ നീതീകരിക്കാത്തതാണന്ന് പറയുമ്പോഴും സ്റെറയിന്‍സിനെയും മറ്റും സ്നേഹത്തോടെ തങ്ങളുടെ നാട്ടിലേക്ക് സ്വീകരിക്കാന്‍ മനസുവച്ച ഇന്ത്യന്‍സമൂഹത്തിന്റെ ഹൃദയവിശാലതയും ഏബ്രഹാം പങ്കുവയ്ക്കുന്നു.
തന്റെ ഭര്‍ത്താവിന്റെയും രണ്ട് പ്രിയമക്കളുടെയും കൊലയാളി ദാരാസിംഗിന് കോടതി വധശിക്ഷ വിധിച്ചപ്പോള്‍ അയാളെ വധിക്കരുതെന്ന് ആദ്യം പറഞ്ഞ ഗ്ലാഡിസ് സ്റ്റെയിന്‍സിന്റെ കാരുണ്യംലോകം കണ്ടറിഞ്ഞതാണ്. 'എന്റെ ദൈവം ക്ഷമിക്കുന്ന ദൈവമാണ്, എന്റെ ഭര്‍ത്താവ് എനിക്ക് നല്‍കിയ പാഠം ക്ഷമിക്കാനും സഹിക്കാനുമാണ്,' ഗ്ലാഡിസ് പറഞ്ഞത് ലോകം അതിശയത്തോടെയാണ് കേട്ടത്.
ഇന്ത്യയില്‍ കുറച്ചുവര്‍ഷങ്ങള്‍ കൂടി ചെലവിട്ട് സേവനങ്ങള്‍ ചെയ്തശേഷം മകള്‍ എസ്തറിന്റെ വിദ്യാഭ്യാസത്തിനും അമ്മയുടെ ചികില്‍സയ്ക്കുമായി ഓസ്ട്രേലിയയിലേക്ക് ഗ്ലാഡിസ് സ്റ്റെയിന്‍സ് മടങ്ങിപ്പോയപ്പോള്‍ മയൂര്‍ബഞ്ചിലെ കുഷ്ഠരോഗികള്‍ പൊട്ടിക്കരഞ്ഞത് ആ മിഷനറിയുടെ സ്നേഹപരമായ പ്രവര്‍ത്തികള്‍ക്ക് സാക്ഷ്യമായി.
ഗ്രഹാം സ്റ്റെയിന്‍സ് ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നു എന്ന അരോപണം രഹസ്യമായി അന്വേഷിക്കുന്ന പത്രപ്രവര്‍ത്തകനായാണു മാനവ് ബാനര്‍ജി (ഷര്‍മന്‍ ജോഷി) വേഷമിടുന്നത്. അദ്ധേഹം കണ്ടെത്തുന്നതും അതിന്റെ അന്ത്യവുമാണു ഇതിവ്രുത്തം.
ഡയറക്ടര്‍ അനീഷ് ഡാനിയല്‍ നടനുമാണ്. 1996-ല്‍ മീരാ നായരുടെകാമസൂത്ര: ആ ടെയില്‍ ഓഫ് ലവിലും പ്രവര്‍ത്തിച്ചു.
കഥാക്രുത്ത് ആന്‍ഡ്രൂ മാത്യൂസ് ദി ഗിഫ്ട് (2017) ഓള്‍ സെയിന്റെസ് (1998)എന്നിവയുടെ രചയിതാവുമാണ്
ഒരു ഓസ്ട്രേലിയന്‍ മിഷനറി തന്റെ നാട് വിട്ട് ഇന്ത്യയില്‍ വന്ന് കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്ന സംഭവം അമേരിക്കന്‍ മനസുകളെ ആഴത്തില്‍ സ്പര്‍ശിക്കുമെന്ന് ഏബ്രഹാമിനൊപ്പം സിനിമാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ക്രിഷ് ധനം പറയുന്നു.
അമേരിക്കയില്‍ റിലീസ് ചെയ്തശേഷം ആഗോളതലത്തിലും സിനിമ റിലീസ് ചെയ്യാന്‍ ഏബ്രഹാമിന് പ്ലാനുണ്ട്. മാര്‍ച്ചില്‍ ഇന്ത്യയില്‍ റിലീസ് ചെയ്തശേഷം ഏപ്രിലില്‍ ഓസ്ട്രേലിയയിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
ശക്തമായൊരു കഥ തിരക്കി നടക്കവെ അമേരിക്കയില്‍ വച്ച് ഗ്ലാഡിസ് സ്റ്റെയിന്‍സിനെ കണ്ടതാണ് ഈ കഥ തന്നെ സിനിമയാക്കാന്‍ പ്രചോദനമായതെന്നും ഇക്കര്യത്തില്‍ ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടെന്നും ഏബ്രഹാം വിശ്വസിക്കുന്നു.