Image

15കാരിയുടെ കൊലപാതകം ലൈംഗിക പീഡനം എതിര്‍ത്തതിന്; പ്രതി കുറ്റം സമ്മതിച്ചു

Published on 19 January, 2019
 15കാരിയുടെ കൊലപാതകം ലൈംഗിക പീഡനം എതിര്‍ത്തതിന്; പ്രതി കുറ്റം സമ്മതിച്ചു
കോട്ടയം: മണര്‍കാട് അരീപ്പറമ്പില്‍ 15 വയസുകാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി അജേഷ് കുറ്റം സമ്മതിച്ചു. മണര്‍കാട്ടെ ഹോളോബ്രിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായ അജേഷാണ് പ്രതി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംശയം തോന്നി അജേഷിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അവസാനമായി വിളിച്ചത് അജേഷിനെയാണെന്ന് കണ്ടെത്തിയിരുന്നു.

ഇന്ന് രാവിലെ മുതല്‍ ഇയാളെ ചോദ്യം ചെയ്തുവെങ്കിലും കുറ്റം സമ്മതിച്ചിരുന്നില്ല. ഒടുവില്‍ ഉച്ചയോടെ കുറ്റം സമ്മതിക്കുകയും മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുക്കുകയുമായിരുന്നു. വ്യാഴാഴ്ചയാണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയെ തന്ത്രപരമായി തന്റെ ലോറിയില്‍ കയറ്റിക്കൊണ്ട് കമ്പനിയില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി പീഡനശ്രമം എതിര്‍ത്തതോടെ കൊലപ്പെടുത്തി.

ഷാളും കയറും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. വ്യാഴാഴ്ച പകലാണ് കൊലപാതകം നടന്നത്. വൈകിട്ട് എത്തി മൃതദേഹം മറവുചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. പിതാവുമായുള്ള പരിചയം മുതലെടുത്ത് നിരന്തരം വീട്ടില്‍ എത്തിയിരുന്ന പ്രതി പെണ്‍കുട്ടിക്ക് മൊബൈല്‍ നമ്പര്‍ കൈമാറി. തുടര്‍ന്ന് നിരന്തരം വിളിച്ച് പെണ്‍കുട്ടിയുമായി പ്രണയത്തിലായി.

കോട്ടയം മാലം സ്വദേശിയാണ് അജേഷ്. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ട്. വ്യാഴാഴ്ച കൊലപാതകം നടത്തിയ പ്രതി പിറ്റേന്നും പതിവു പോലെ ജോലിക്കെത്തിയിരുന്നു. പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക