Image

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ്‌ യന്ത്രത്തില്‍ അട്ടിമറി നടന്നു; രാജ്യത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ്‌ ഹാക്കര്‍

Published on 21 January, 2019
 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ്‌ യന്ത്രത്തില്‍ അട്ടിമറി നടന്നു; രാജ്യത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി  യുഎസ്‌ ഹാക്കര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ ബിജെപി വന്‍ വിജയം കൈവരിച്ച തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ്‌ യന്ത്രത്തില്‍ തിരിമറി നടന്നിരുന്നുവെന്ന്‌ യുഎസ്‌ ഹാക്കര്‍ സെയ്‌ദ്‌ ഷൂജ.

2014ല്‍ ബിജെപി കേവലഭൂരിപക്ഷം നേടിയ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ്‌ യന്ത്രം ഹാക്ക്‌ ചെയ്‌തിരുന്നുവെന്നും കൂടാതെ യു.പി, ഗുജറാത്ത്‌, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായും ലണ്ടനില്‍ നടത്തിയ ഹാക്കത്തണില്‍ വച്ച്‌ അമേരിക്കന്‍ ഹാക്കര്‍ വെളിപ്പെടുത്തി.

ഒപ്പം ഇന്ത്യയിലെ വോട്ടിങ്‌ യന്ത്രത്തില്‍ എങ്ങനെയാണ്‌ കൃത്രിമത്യം നടത്തുന്നതെന്ന്‌ ലൈവായി കാണിച്ചു നല്‍കുകയും ചെയ്‌തു.

വോട്ടിങ്‌ യന്ത്രത്തിലെ തിരിമറി അറിഞ്ഞതിനാലാണ്‌ ബിജെപിയുടെ മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ്‌ ഗോപിനാഥ്‌ മുണ്ടേ കൊല്ലപ്പെട്ടതെന്നും ഷൂജെ വെളിപ്പെടുത്തി.

പൊതുതെരഞ്ഞെടുപ്പിന്‌ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇലക്‌ട്രോണിക്‌ വോട്ടിങ്ങ്‌ മെഷിനുകള്‍ എങ്ങനെ ഹാക്ക്‌ ചെയ്യപ്പെടാമെന്ന്‌ ചൂണ്ടിക്കാട്ടുകയായിരുന്നു മാധ്യമപ്രവര്‍ത്തക കൂട്ടായ്‌മ.

യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌ അസോസിയേഷനാണ്‌ അമേരിക്കയിലുളള സൈബര്‍ വിദഗ്‌ധന്റെ സഹായത്തോടെ പോരായ്‌മ തുറന്നു കാട്ടിയത്‌.


കുറച്ചു വര്‍ഷങ്ങളായി തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ്ങ്‌ മെഷീനുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന്‌ പ്രതിപക്ഷ കക്ഷികള്‍ ആരോപണമുയര്‍ത്തുന്നുണ്ട്‌.

മധ്യപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങ്‌ മെഷിനുകള്‍ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ കോണ്‍ഗ്രസ്‌ മെഷിനുകള്‍ക്ക്‌ കാവലിരുന്നിരുന്നു.

2004ലാണ്‌ ബാലറ്റ്‌ പേപ്പറുകള്‍ക്ക്‌ പകരം ഇന്ത്യയില്‍ പൂര്‍ണ്ണമായി വോട്ടിങ്ങ്‌ മെഷിനുകള്‍ ഉപയോഗിച്ചു തുടങ്ങുന്നത്‌. ഇടക്കാലത്ത്‌ ഒരു പ്രത്യേക പാര്‍ട്ടിക്ക്‌ അനുകൂലമായി മെഷിനുകള്‍ പ്രോഗ്രാം ചെയ്‌തു വയക്കാന്‍ കഴിയുമെന്ന്‌ ആംആദ്‌മി പാര്‍ട്ടി ചൂണ്ടിക്കാട്ടിയിരുന്നു.

പിന്നീട്‌ മെഷിനുകളുടെ ആധികാരികത നഷ്ടമായെന്ന്‌ തെളിയിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുവിളിച്ചിരുന്നുവെങ്കിലും ആരും അത്‌ ഏറ്റെടുത്തിരുന്നില്ല.

മെഷിനുകള്‍ സുരക്ഷിതമാണെന്ന്‌ തെളിയിക്കാനായി വോട്ട്‌ രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ കഴിയുന്ന വിവിപാറ്റ്‌ മെഷിനുകളാണ്‌ ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക