Image

കേന്ദ്രമന്ത്രി ഗോപിനാഥ്‌ മുണ്ടെയ്‌ക്ക്‌ വോട്ടുയന്ത്ര തിരിമറി അറിയാമായിരുന്നു'; മുണ്ടെയുടെ വാഹനാപകടം സൃഷ്ടിച്ചതെന്നും വെളിപ്പെടുത്തല്‍

Published on 22 January, 2019
കേന്ദ്രമന്ത്രി ഗോപിനാഥ്‌ മുണ്ടെയ്‌ക്ക്‌ വോട്ടുയന്ത്ര തിരിമറി അറിയാമായിരുന്നു'; മുണ്ടെയുടെ വാഹനാപകടം സൃഷ്ടിച്ചതെന്നും വെളിപ്പെടുത്തല്‍
 തെരഞ്ഞെടുപ്പില്‍ വോട്ടുയന്ത്ര തിരിമറി അറിയാമായിരുന്നതു കൊണ്ടാണ്‌ കേന്ദ്രമന്ത്രിയായി ദിവസങ്ങള്‍ക്കകം മഹാരാഷ്ട്രക്കാരനായ ഗോപിനാഥ്‌ മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതെന്നും അമേരിക്കന്‍ സൈബര്‍ വിദഗ്‌ധന്റെ വെളിപ്പെടുത്തല്‍.

അന്വേഷണം നടത്തിയ എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ തന്‍സില്‍ അഹ്മദ്‌ എഫ്‌.ഐ.ആര്‍ സമര്‍പ്പിക്കുന്ന ഘട്ടമായപ്പോഴേക്ക്‌ ആത്മഹത്യ ചെയ്‌തതെന്നും ഹാക്കര്‍ വെളിപ്പെടുത്തുന്നു.

2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടിങ്‌ യന്ത്രങ്ങള്‍ ഹാക്ക്‌ ചെയ്‌തിരുന്നുവെന്ന്‌ ഇന്ത്യന്‍ ഇ.വി.എം രൂപകല്‍പ്പനയില്‍ പങ്കാളിയായിരുന്ന സയ്യദ്‌ ഷൂജയാണ്‌ രംഗത്തെത്തിയത്‌.

ലണ്ടനില്‍ വച്ചാണ്‌ ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്‌. ആവശ്യമെങ്കില്‍ ഹാക്ക്‌ ചെയ്‌ത രീതി വീണ്ടും കാണിക്കാമെന്നും ഹാക്കര്‍ സയ്യദ്‌ ഷൂജ പറഞ്ഞു.

ലണ്ടനില്‍ വച്ചു നടന്ന വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ്‌ മാധ്യമപ്രവര്‍ത്തകരോട്‌ ഷൂജ ഇക്കാര്യം വെളിപ്പെടുത്തിയത്‌. 2014ലെ ഇലക്ഷനിലാണ്‌ ബി.ജെ.പി ദേശീയ തലത്തില്‍ അധികാരത്തിലെത്തുന്നത്‌.

ടെലികോം രംഗത്തെ അതികായരായ കമ്പനിയുടെ സഹായത്തോടെ നടന്ന ക്രമക്കേടു വഴി കോണ്‍ഗ്രസിന്‌ 201 സീറ്റെങ്കിലും നഷ്ടപ്പെട്ടെന്നും അദേഹം വെളിപ്പെടുത്തി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സയ്യിദ്‌ ഷുജ, തനിക്കു നേരെ ഹൈദരാബാദില്‍വെച്ച്‌ ആക്രമണം നടന്നുവെന്നും വെളിപ്പെടുത്തി.

തന്റെ ടീമിലുള്ള ചിലര്‍ കൊല്ലപ്പെട്ടു. മുഖം മിക്കവാറും മറച്ചാണ്‌ ഷുജ സ്‌ക്രീനില്‍ എത്തിയത്‌. ഇന്ത്യന്‍ ജേണലിസ്റ്റ്‌സ്‌ അസോസിയേഷന്‍ (യൂറോപ്‌) സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ ഷുജ വെളിപ്പെടുത്തല്‍ നടത്തിയത്‌.

യുപി, ഗുജറാത്ത്‌, മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്‌, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളിലും ക്രമക്കേട്‌ നടന്നുവെന്നും അദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക