Image

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവെച്ചെന്ന് ഉമ്മന്‍ ചാണ്ടി

Published on 22 January, 2019
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവെച്ചെന്ന് ഉമ്മന്‍ ചാണ്ടി

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രികോടതിയില്‍ വസ്തുതകള്‍ മറച്ചുവച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ചാണ്ടി.

1991ല്‍ ഹൈക്കോടതി ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച്‌ നടത്തിയ വിധി തെറ്റായിരുന്നു എന്നും എന്നാല്‍ അത് സുപ്രീംകോടതി തിരുത്തിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ശരിയായില്ല എന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഈ പരാമര്‍ശം അങ്ങേയറ്റം നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമാണെന്നും വസ്തുതകള്‍ മറച്ചുവച്ചു സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് ഇത്തരമൊരു സുപ്രീംകോടതി വിധിയിലേക്കു നയിച്ചതെന്നും മുന്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ശബരിമലയില്‍ ദര്‍ശനവും പൂജകളും ഒപ്പം ഉത്സവകാല ചടങ്ങുകളും നടത്തേണ്ടത് എന്നാണ് 1991ലെ മഹീന്ദ്രന്‍ കേസിലെ വിധി. 2018 സെപ്റ്റംബര്‍ 28ലെ സുപ്രീംകോടതി വിധിയില്‍പോലും മഹീന്ദ്രന്‍ കേസും തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31-ാം വകുപ്പും റദ്ദാക്കിയിട്ടില്ല. ഇടതുസര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തില്‍ ഇക്കാര്യങ്ങള്‍ എല്ലാം മറച്ചു വച്ചു എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹിന്ദു സമുദായത്തില്‍ വിശേഷമായ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന പ്രത്യേക വിഭാഗമാണ് അയ്യപ്പഭക്തര്‍ എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. 41 ദിവസത്തെ വ്രതാനുഷ്ഠാനം ഇവര്‍ക്ക് നിര്‍ബന്ധമാണ്. അവര്‍ക്ക് പ്രത്യേക പേരുകള്‍ ഉണ്ട്. ആദ്യം ദര്‍ശനത്തിനുപോകുന്ന ആളെ കന്നി അയ്യപ്പനെന്നും പിന്നീടവരെ അയ്യപ്പനെന്നും 18 പ്രാവശ്യം മലചവിട്ടുന്നവരെ ഗുരുസ്വാമിയെന്നും ശബരിമലയില്‍ പോയ സ്ത്രീകളെ മാളികപ്പുറം എന്നുമാണു വിളിക്കുക.

41 ദിവസം വ്രതം, കറുത്ത വസ്ത്രം, ഇരുമുടിക്കെട്ട് തുടങ്ങിയവ തീര്‍ഥാടകരുടെ പ്രത്യേകതകളാണ്. സ്ത്രീകളില്‍ 10നും 50നും ഇടയ്ക്കു പ്രായമുള്ളവര്‍ക്കു മാത്രമാണ് നിയന്ത്രണം. അത് അവിടത്തെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.

മഹീന്ദ്രന്‍ കേസില്‍ വിദഗ്ധരായ തന്ത്രിമാരേയും ഹിന്ദുമത പണ്ഡിതരേയും വിസ്തരിച്ചു മൊഴി രേഖപ്പെടുത്തിയ ശേഷമാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി വിധിച്ചത്.

സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമ്ബോള്‍ ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ വിശ്വാസ സംരക്ഷണത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകും. അതിനു തയാറാകാതെ ഹൈക്കോടതിയെയും മറ്റും ജനമധ്യത്തില്‍ താറടിക്കുന്ന പിണറായി വിജയന്‍റെ സമീപനം ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക