Image

സ്‌ത്രീകളെ ലൈംഗിക അടിമകളാക്കുന്ന ദേവദാസി സമ്പ്രദായത്തിനെതിരെ സി.പി.ഐ.എം

Published on 22 January, 2019
സ്‌ത്രീകളെ ലൈംഗിക അടിമകളാക്കുന്ന ദേവദാസി സമ്പ്രദായത്തിനെതിരെ സി.പി.ഐ.എം
ബെംഗളൂരു: നിയമം മൂലം നിരോധിച്ച ദേവദാസി സമ്പ്രദായത്തില്‍ നിന്ന്‌ പെണ്‍കുട്ടികളെ മോചിപ്പിക്കുന്നതിന്‌ വേണ്ടി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള കര്‍ണാടക സംസ്ഥാന ദേവദാസി വനിതാ വിമോചന സംഘടനയുടെ മൂന്നാമത്‌ സംസ്ഥാന സമ്മേളനം.

ബെല്ലാരിയിലെ ഹോസ്‌പോട്ടില്‍ ഞായറാഴ്‌ച നടന്ന സമ്മേളന റാലിയില്‍ ആയിരക്കണക്കിന്‌ ദേവദാസികളാണ്‌ പങ്കെടുത്തത്‌.

ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള നിയമം കര്‍ണ്ണാടകയില്‍ പ്രാബല്യത്തിലായെങ്കിലും ഈ സമ്പ്രദായം ഇപ്പോഴും ഇവിടെ നിലനിക്കുകകയാണ്‌. അതിനെതിരെയാണ്‌ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ സമരം ചെയ്യുന്നത്‌.

ദേവദാസി സമ്പ്രദായം അവസാനിപ്പിക്കണമെന്നും അവരുടെ പുനരധിവാസം ഉറപ്പ്‌ വരുത്താണമെന്നുമാണ്‌ ദേവദാസി വനിതാ വിമോചന സംഘടനയുടെ ആവശ്യം.

1982 ല്‍ നിയമം മൂലം നിരോധിച്ചിട്ടും ദേവദാസി സമ്പ്രദായം കര്‍ണാടകയില്‍ ഭൂപ്രഭുക്കളുടെ പിന്തുണയോടെയാണ്‌ ഇന്നും നിലനില്‍ക്കുന്നത്‌.

വിശ്വാസത്തിന്റെ പേര്‌ പറഞ്ഞ്‌ കൊണ്ടാണ്‌ സമ്പന്നരും സവര്‍ണ്ണരുമായ ഒരു വിഭാഗം ദേവദാസികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്‌. ഇതിന്‌ പിന്നാലെയാണ്‌ സി.പി.ഐ.എം മുന്‍കൈ എടുത്ത്‌ കര്‍ണാടക സംസ്ഥാന ദേവദാസി വനിതാ വിമോചന സംഘടന ആരംഭിക്കുന്നത്‌.

ദേവദാസി സമ്പ്രദായത്തില്‍ നിന്ന്‌ മോചിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെ പാര്‍ട്ടി ഒപ്പം കൂട്ടുകയും ചെയ്യുന്നുണ്ട്‌.

പാര്‍ട്ടിയുടെ ദാവന്‍ഗേരെ ജില്ലാ സെക്രട്ടറി ടി.വി രേണുകാമ്മ മുന്‍ ദേവദാസിയായിരുന്നു. ആയിരക്കണക്കിന്‌ പെണ്‍കുട്ടികളെ ദേവദാസി സമ്പ്രദായത്തില്‍ നിന്ന്‌ മോചിപ്പിക്കുന്നതിനായി സമരം ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തയാളാണ്‌ രേണുകാമ്മ.

ഇതിനെതിരെ വിവിധ സംഘടനകള്‍ നടത്തിയ നിരവധി പ്രക്ഷോഭങ്ങള്‍ക്ക്‌ പിന്നാലെയാണ്‌ ദേവദാസി സ്‌ത്രീകള്‍ക്ക്‌ സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചത്‌. 2007 ലായിരുന്നു ഇത്‌.

ദൈവികശക്തിക്കു മുമ്പിലുള്ള നേര്‍ച്ചയായി `ദൈവത്തിന്റെ അടിമ'കളായി കര്‍ണാടകയില്‍ മാത്രം ഏതാണ്ട്‌ ഒരു ലക്ഷം സ്‌ത്രീകളാണ്‌ ലൈംഗിക ചൂഷണമടക്കമുള്ള മനുഷ്യവിരുദ്ധമായ ജീവിത സാഹചര്യങ്ങളിലേക്ക്‌ ആചാരത്തിന്റെ പേരില്‍ ഇപ്പോഴും എടുത്തെറിയപ്പെടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക