മുംബൈ: മീര റോഡിലെ പ്രിന്റിങ് പ്രസ് ഉടമ ഗണേഷ് കോല്‍ഹാത്‌ക്കറിന്റെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു.
സംഭവത്തില്‍ ഗണേഷിന്റെ സുഹൃത്ത് പിന്റു കിസാന്‍ ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്‌തു.
സുഹൃത്തിനെ തന്റെ വാടക ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പിന്റു കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹങ്ങള്‍ വെട്ടിനുറുക്കി കഷണങ്ങളാക്കി ക്ലോസറ്റില്‍ ഉപേക്ഷിച്ചെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിന്റുവില്‍നിന്നും ഗണേഷ് നേരത്തെ ഒരുലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഇതില്‍ 40000 രൂപ മാത്രമാണ് തിരിച്ചു നല്‍കിയത്.
ബാക്കി പണം ആവശ്യപ്പെട്ട് പിന്റു പലതവണ ഗണേഷിനെ സമീപിച്ചെങ്കിലും പണം കിട്ടിയില്ല. തുടര്‍ന്ന് ജനുവരി 15-ന് ഇരുവരും പിന്റുവിന്റെ ഫ്‌ളാറ്റിലെത്തുകയും പണത്തെച്ചൊല്ലി തര്‍ക്കം ഉണ്ടാകുകയും ചെയ്‌തു.
ഇതിനിടെ പിന്റു ഗണേഷിനെ പിടിച്ചു തള്ളിയപ്പോള്‍ ഇയാള്‍ ചുമരില്‍ തലയിടിച്ച് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഗണേഷ് മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ പിന്റു മൃതദേഹങ്ങള്‍ വെട്ടിനുറുക്കി കഷണങ്ങളാക്കി. പിന്നീട് ഇവയെല്ലാം ഫ്‌ളാറ്റിലെ ശുചിമുറിയില്‍ ക്ലോസറ്റില്‍ ഉപേക്ഷിക്കുകയും ചെയ്‌തു.
എന്നാല്‍, മൃതദേഹാവശിഷ്ടങ്ങള്‍ ഓടയില്‍ കുടുങ്ങികിടന്നതോടെ കൊലപാതക രഹസ്യം പുറത്തറിയുകയായിരുന്നു.