കവിതയെഴുതാനുള്ളൊരാവേശവുമായ്
കാവ്യാംഗനയെ ധ്യാനിച്ചിരുന്നു കവി.
സൗന്ദര്യറാണി ചാരത്തണഞ്ഞപ്പോള്‍
മാദകസൗന്ദര്യത്തില്‍ മയങ്ങിയ കവി
അവളെ വാരുപ്പുണരാന്‍ കൈകള്‍ നീട്ടവേ
കാവ്യാംഗന കുതറിമാറിയകന്നു നിന്നു.
കാമാന്ധനായ് വീണ്ടും കവിയടുത്തപ്പോള്‍
കവിയെ തള്ളി മാറ്റിയവള്‍ നടന്നകന്നു.
എങ്ങോ മറഞ്ഞവള്‍ പിന്‍വിളി കേള്‍ക്കാതെ.
നിരാശനായ് തപ്തമാനസനായ് കവി
ചെയേ്താരവിവേകത്തെ പഴിച്ചിരുന്നു.
പേനയെടുത്ത് കവി കാവ്യാംഗന തന്‍
കനിവിനായ് വീണ്ടും കാത്തിരുന്നപ്പോള്‍
കവിയുടെ ഹൃദയത്തിലവള്‍ മന്ത്രിച്ചതിങ്ങനെ:
കവേ, ബാഹ്യസൗന്ദര്യത്തിന്നടിമയാകാതെ
ആത്മസംയമനത്തിന്നേകാഗ്രതയില്‍ മുഴുകി
കവിത കുറിക്കൂ, ഞാനെത്തിടാമനുഗ്രഹവുമായ്.
എന്നാലവള്‍ വന്നില്ല കവിയുടെ മുന്നില്‍ വീണ്ടും.
കവ്യാംഗനയുടെ അഭാവത്തില്‍
കവിയുടെ ഭാവനകള്‍ മങ്ങുന്നു
ദുഃഖിതനായ് പേന മടക്കി കവി.
സ്വയം ജ്വലിപ്പിച്ച തീക്കനലില്‍
എരിഞ്ഞുവല്ലോയെന്നഭിലാഷങ്ങള്‍.
കവിയുടെ വിലാപത്തിന്‍ ധ്വനികള്‍
അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍
ജനമിതറിയുമല്ലോ എന്ന ചിന്ത
ദുഃഖത്തിലാഴ്ത്തി കവിയെ വീണ്ടും.
അപമാനത്തിന്‍ ഭാരം ചുമക്കണമല്ലോ
എന്ന് വിലാപം തുടര്‍ന്നു കവി.