ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വോളന്റിയറായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചപ്പോഴും ഗാന്ധിജിയെ ഒന്ന് നമസ്കരിക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. അന്ന് പന്ത്രണ്ടുകാരിയായിരുന്ന ഇന്ദിര പ്രിയദര്‍ശിനിയുടെ നേതൃത്വത്തിലുള്ള വാനരസേനയും വോളന്റിയര്‍മാരായി പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഷിക കോണ്‍ഗ്രസ് യോഗത്തിലേക്ക് ഗാന്ധിജി പോകുമ്പോള്‍ ജനത്തിരക്കിനിടയില്‍ ദേവ്ജി അദ്ദേഹത്തെ ഒന്ന് സ്പര്‍ശിച്ചു.
ഗാന്ധിജിയുടെ ഉപദേശം ശിരസ്സാവഹിച്ചു
ഹിന്ദി ഭാഷയില്‍ സാഹിത്യ മാര്‍ത്താണ്ഡ് ഉള്‍പ്പെടെയുള്ള അറിവിന്റെ അടയാളങ്ങള്‍ സ്വന്തമാക്കി ജന്മനാട്ടില് തിരികെയെത്തി 1934ല്‍ ശ്രദ്ധാനന്ദ ഹിന്ദി വിദ്യാലയം സ്ഥാപിച്ച ദേവ്ജി, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ പല ജില്ലകളില്‍ വ്യാപിപ്പിച്ചു. പണ്ഡിറ്റ് എന്ന പദവിയും ഹിന്ദിഭാഷ സമ്മാനിച്ചതാണ്.
1936ല്‍ ക്ഷേത്രപ്രവേശന സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളത്തിലെത്തിയപ്പോള്‍ കോട്ടയവും സന്ദര്‍ശിച്ചിരുന്നു. തിരുനക്കര മൈതാനത്ത് ഉച്ചഭാഷിണിപോലും ഇല്ലാതിരുന്ന കാലത്ത്, തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്ത് ഗാന്ധിജി നടത്തിയ പ്രഭാഷണം തര്‍ജമ ചെയ്യാന്‍ വിധി നിയോഗിച്ചത് പണ്ഡിറ്റ് നാരായണ ദേവിനെ ആയിരുന്നു. ടി.ബി യില്‍ വച്ച് തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാമോ എന്ന ദേവ്ജിയുടെ അപേക്ഷയും ഗാന്ധിജി സന്തോഷത്തോടെ ഏറ്റെടുത്തു. അന്ന് ഗാന്ധിജി നല്കിയ ഉപദേശം പിന്നീട് പല അവസരങ്ങളിലും ശിഷ്യഗണങ്ങളോട് ദേവ്ജി പങ്കുവച്ചിരുന്നു.
''ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം വിജയിപ്പിക്കാന്‍ കഴിവുള്ള രണ്ട് ആയുധങ്ങളാണ്- ചര്‍ക്കയും ഹിന്ദിയും. ഹിന്ദി ഭാരതത്തിന്റെ രാഷ്ട്രഭാഷയാകണമെന്ന് തീരുമാനിച്ചത് ഭാരതത്തിലെ ഏറ്റവും നല്ലഭാഷ ഹിന്ദിയാണെന്ന നിലയ്ക്കല്ല. പല ഭാഷകള്‍ സംസാരിക്കുന്ന നിരവധി സമൂഹങ്ങളുള്ള ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയായതുകൊണ്ടാണ്. ഭാരതത്തിന്റെ സാംസ്കാരികമായ ഏകതയ്ക്ക് ഒരു രാഷ്ട്രഭാഷ ആവശ്യമാണ്. ഉത്തരഭാരതത്തിന്റെ അധികഭാഗത്തും പ്രചരിക്കുന്ന പത്തോളം ഭാഷാഭേദങ്ങളുടെ (ഡയലക്ട്) പരിനിഷ്ഠിതരൂപമാണ് (സ്റ്റാന്‍ഡാര്‍ഡ് ഫോം) ഹിന്ദി. ഉര്‍ദു സംസാരിക്കുന്നവര്‍ക്കും ഹിന്ദി ഒട്ടൊക്കെ മനസ്സിലാക്കാന്‍ കഴിയും. ഹിന്ദി പ്രചാരണം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ്. പ്രശംസനീയമായ സേവനമാണത്.'' ഈ വാക്കുകള്‍ ശിരസ്സാവഹിച്ചാണ് അവസാനനാള്‍ വരെ ദേവ്ജി ജീവിച്ചത്.
ആ ജീവിതം തന്നെ ഏറ്റവും നല്ല പുസ്തകം
ദേവ്ജിയുടെ ഹിന്ദി പ്രചാരണ ദൗത്യത്തില്‍ ഭാര്യ കല്യാണിയമ്മയും താങ്ങായി നിന്നിരുന്നു. ഇരുവരുടെയും കയ്യൊപ്പ് പോലും ഹിന്ദിഭാഷയില്‍ ആയിരുന്നു. ഇവര്‍ക്ക് ഏഴു മക്കളാണ്. കുമാരനാശാന്റെ കൃതികള്‍ ഉള്‍പ്പെടെ മലയാള സാഹിത്യസൃഷ്ടികള്‍ 'ദേവ് കേരളീയന്' എന്ന തൂലികാനാമത്തില്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനംചെയ്യുകയും കേരള് ജ്യോതിയുടെ മുഖ്യ പത്രാധിപരായി കാല്‍നൂറ്റാണ്ടിലധികം പ്രവര്‍ത്തിക്കുകയും ചെയ്ത ദേവ്ജിയുടെ ഏറ്റവും നല്ല പുസ്തകം അദ്ദേഹത്തിന്റെ ജീവിതമാണെന്ന് മക്കളും ശിഷ്യഗണങ്ങളും നാട്ടുകാരും ഒരേസ്വരത്തില്‍ പറയും.
''ഹരിവംശ് റായ് ബച്ചനെപ്പോലുള്ള വിശ്രുത കവികളാണ് അച്ഛന്റെ പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതിയിരുന്നത്. 1968 മുതല്‍ 1998 വരെ ആകാശവാണിയില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തുകയും കവിതകള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ യാതനകള്‍ അനുഭവിച്ചറിഞ്ഞതുകൊണ്ടാകണം, ജനാധിപത്യത്തില്‍ അദ്ദേഹം അടിയുറച്ച് വിശ്വസിച്ചു. അവസാന കാലംവരെ ഏത് ഇലക്ഷനും ബൂത്തിലെത്തി ആദ്യം വോട്ട് രേഖപ്പെടുത്തുന്ന പതിവ് തെറ്റിച്ചിട്ടില്ല. ജയില്‍ ശിക്ഷ അനുഭവിച്ച രേഖകള്‍ ഇല്ലെന്നതിന്റെ പേരില്‍ സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ലഭിക്കേണ്ട പെന്ഷന് നിഷേധിച്ചപ്പോഴും അദ്ദേഹം പരാതിപ്പെട്ടില്ല. രാഷ്ട്രപതി ആയിരിക്കെ ശങ്കര്‍ ദയാല്‍ ശര്‍മയില്‍ നിന്ന് ഹിന്ദി സാഹിത്യസേവക് പുരസ്കാരം നേടിയ അദ്ദേഹം കേരളക്കരയ്ക്ക് നല്കിയ സംഭാവന ചെറുതല്ല.
"ശ്രീനികേതന്‍ എന്ന ഞങ്ങളുടെ വീട്ടിലേക്കുള്ള റോഡിന് കോട്ടയം നഗരസഭ ആദരസൂചകമായി നാരായണദേവ് റോഡ് എന്ന് നാമകരണം ചെയ്തു. നാടിനുവേണ്ടി ജീവിച്ചയാള്‍ ആ പേരില്‍ ഓര്‍മിക്കപ്പെടണമെന്ന് മാത്രമേ ഞങ്ങള്‍ക്കുള്ളു.'' ഇളയമകന് ശശീന്ദ്ര ദേവ് ഓര്‍മ്മപ്പുസ്തകത്തിലെ അച്ഛനെക്കുറിച്ച് പറയുമ്പോള്‍ ശബ്ദത്തില്‍ അഭിമാനം. കടപ്പാട്; മംഗളം