ന്യൂദല്‍ഹി: ശബരിമല വിധിയുടെ പുന പരിശോധനയുമായി ബന്ധപ്പെട്ട വാദങ്ങള്‍ പൂര്‍ത്തിയായി. ഹര്‍ജികളില്‍ വിധി ഇന്നുണ്ടാവില്ല. വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് വിധി പറയാന്‍ മാറ്റിയത്.
വാദത്തിന് അവസരം ലഭിക്കാത്തവര്‍ക്ക് വാദം എഴുതി നല്‍കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഏഴു ദിവസത്തിനുള്ളില്‍ വാദം എഴുതി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
യുവതീ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡും സര്‍ക്കാറും നിലപാടെടുത്തു. ആര്‍ത്തവം ഇല്ലാതെ മനുഷ്യ കുലം തന്നെയില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി.
ദേവസ്വം ബോര്‍ഡിന് വേണ്ടി രാകേഷ് ദ്വിവേദിയാണ് കോടതിയില്‍ ഹാജരായത്.തുല്യത ഇല്ലാതാക്കുന്ന വാദങ്ങള്‍ ഭരണ ഘടനാ വിരുദ്ധമാണന്ന് ദ്വിവേദി വാദിച്ചു.
വിധി കൊണ്ടു വന്ന മാറ്റങ്ങള്‍ അംഗീകരിക്കണം. അയ്യപ്പ ഭക്തര്‍ പ്രത്യേക ജന വിഭാഗമല്ല.
ശബരിമലയില്‍ സ്ത്രീ പ്ര വേശനത്തിന് ഉത്തരവിട്ട സുപ്രീം കോടതി വിധിയെ മാനിക്കുന്നുണ്ടെന്നും അക്കാരണത്താലാണ്, ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയതെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍വ്യക്തമാക്കി.
വിധിയെ അനുകൂലിക്കുന്നു. ഇപ്പോഴത്തെ നിലപാടാണ് കോടതിയില്‍ അറിയിക്കുന്നത്.
യുവതീ പ്രവേശനത്തെ നേരത്തെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തിരുന്നില്ലേയെന്ന് ജ. ഇന്ദു മല്‍ഹോത്രയുടെ ചോദ്യത്തിന് മറുപടിയായിദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
വിധി പുനപരിശോധിക്കാനുള്ള യാതൊരു സാഹചര്യവുമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.
പുനപരിശോധനയ്ക്ക് തക്കതായ പിഴവ് വിധിയില്‍ ഇല്ല. പിഴവുകള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ ആയിട്ടില്ല. അയ്യപ്പ ഭക്തര്‍ പ്രത്യേക ഗണമല്ലെന്നതില്‍ ജഡ്ജിമാര്‍ക്കിടയില്‍ സമവായം ഉണ്ട്.
തുല്യതയാണ് വിധിയുടെ അടിസ്ഥാനം. തൊട്ടുകൂടായ്മ അല്ല. തന്ത്രിയുടെ വാദത്തില്‍ വ്യഖ്യാനമാണ് ഉള്ളത്. അത് പുനപരിശോധനയ്ക്ക് കാരണമല്ല സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്തയാണ് കോടതിയില്‍ സര്‍ക്കാരിന്റെ നിലപാടറിയിച്ചത്.
ശബരിമലയില്‍ യുവതിപ്രവേശനത്തെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയത് തൊട്ടുകൂടാ്യമയുടെ തെളിവാണെന്ന് ഇന്ദിരാ ജയ്സിംഗ്. ശബരിമല പൊതു ക്ഷേത്രമാണ് ആരുടെയും കുടുംബ ക്ഷേത്രമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമപരമായി സ്ത്രീകളെ ക്ഷേത്ര പ്രവേശനത്തില്‍ വിലക്കാന്‍ ആകില്ല. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ കയറണമെന്ന് തോന്നിയാല്‍ അത് തടയാന്‍ ആര്‍ക്കും ആകില്ല. അവര്‍ കയറും. നിയമം അങ്ങനെയാണ്. മനസാക്ഷിയുടെ സ്വാതന്ത്ര്യം ആണ് പരമം.
ദൈവത്തിന് ലിംഗ വ്യത്യാസം ഇല്ലെന്നും ഇന്ദിര വാദിച്ചു. സ്ത്രീകളും വ്യക്തികളാണ്. എന്റെ മനസാക്ഷിക്ക് തോന്നിയാല്‍ എന്നെ ആര്‍ക്ക് തടയാന്‍ കഴിയുമെന്നും ഇന്ദിര കോടതിയോട് ചോദിച്ചു.
ശുദ്ധി ക്രിയ സ്ഥാപിക്കുന്നത് സ്ത്രീ അശുദ്ധയാണ് എന്നാണ്. ശുദ്ധിക്രിയ ഭരണഘടനയുടെ ഹൃദയത്തില്‍ ഏറ്റ മുറിവാണെന്നും ഇന്ദു മല്‍ഹോത്രയുടെ വിയോജന വിധിയെ മാനിയ്ക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷ വിധിയാണ് നിയമമെന്നും ഇന്ദിര പറഞ്ഞു.
വിധി മറിയിച്ചായിരുന്നെങ്കില്‍ സ്ത്രീകള്‍ അക്രമം നടത്തുമായിരുന്നില്ല. പുനപരിശോധന ഹര്‍ജിയോ തിരുത്തല്‍ ഹര്‍ജിയോ ഞങ്ങള്‍ നല്‍കുമായിരുന്നു. ഞങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. തടസങ്ങള്‍ ഇല്ലാതെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ സൗകര്യം ഒരുക്കണമെന്നും ഇന്ദിരാ ജയ്സിംഗ് വാദിച്ചു.
ബഹുഭൂരിപക്ഷം വരുന്ന ദൈവവിശ്വാസികളോട് ഒരു പ്രത്യേക ആചാരം വച്ചുപുലര്‍ത്തരുതെന്നാണ് സുപ്രീംകോടതി ശബരിമല വിധിയിലൂടെ ആവശ്യപ്പെട്ടതെന്ന് ബ്രാഹ്മണസഭയ്ക്കുവേണ്ടി ഹാജരായ ശേഖര്‍ നാഫ്‌ഡേ. മതവിശ്വാസത്തിന്റെ കാര്യത്തില്‍ ഇടപെടാനുള്ള അവകാശം സുപ്രീംകോടതിക്കില്ല. എല്ലായിടത്തും നിലനില്‍ക്കുന്ന ആചാരം അല്ലാത്തതുകൊണ്ട് അത് നിലനില്‍ക്കില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം വാദിച്ചു.
'ചിലര്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, ചിലര്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ വിശ്വസിക്കാനോ വിശ്വസിക്കരുതെന്നോ പറയാന്‍ ആര്‍ക്കും അധികാരമില്ല. വിശ്വാസത്തില്‍ തിരുത്തലുകള്‍ വേണമെങ്കില്‍ തിരുത്തേണ്ടത് വിശ്വാസി സമൂഹമാണ്. അത് തീരുമാനിക്കാന്‍ ആക്ടിവിസ്റ്റുകള്‍ക്കും അധികാരമില്ല. ഒരു പ്രത്യേക വിഭാഗം വച്ചുപുലര്‍ത്തുന്ന ആചാരം മതവിശ്വാസമായി തന്നെ കണക്കാക്കണം.' - ശേഖര്‍ നാഫ്‌ഡേ പറഞ്ഞു.
യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം തകര്‍ത്തു എന്നുതുടങ്ങി രാഷ്ട്രീയ വിഷയങ്ങളും ബ്രാഹ്മണസഭയ്ക്കുവേണ്ടി ശേഖര്‍ നാഫ്‌ഡേ ഉന്നയിച്ചു. എന്നാല്‍ വിധിയില്‍ ഭരണഘടനാപരമായുള്ള ഏതെങ്കിലും അടിസ്ഥാന പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ ശേഖര്‍ നാഫ്‌ഡേക്ക് കഴിഞ്ഞില്ല.
നൈഷ്ഠിക ബ്രഹ്മചര്യം എന്നാല്‍ എതിര്‍ ലിംഗത്തില്‍പ്പെട്ടവരില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പന്തളം കുടുംബം സുപ്രീം കോടതിയില്‍. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യം വിശ്വാസത്തിന്റെ ഭാഗമായാണെന്നും പന്തളം കൊട്ടാരത്തിനുവേണ്ടി അഭിഭാഷകന്‍ സായ് ദീപക് കോടതിയില്‍ പറഞ്ഞു.
എന്‍എസ്എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആദ്യം വാദം കേട്ടത് യുവതീ പ്രവേശന വിധിയില്‍ പിഴവുണ്ടെന്നാണ് എന്‍എസ്എസ് വാദമുയര്‍ത്തിയത്. പ്രധാന വിഷയങ്ങള്‍ കോടതിയ്ക്ക് മുമ്ബില്‍ എത്തിയില്ലെന്നാണ് എന്‍എസ്എസിന്റെ വാദം.
വിധിയിലെ പിഴവുകള്‍ എന്താണെന്ന് പുനഃപരിശോധനാ ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കുമെന്ന് എന്‍എസ്എസ് അഭിഭാഷകന്‍ അഡ്വ.കെ.പരാശരന്‍ അറിയിച്ചു.
രണ്ടാമതായി പരിഗണിച്ചത് തന്ത്രിയുടെ ഹര്‍ജിയാണ്. പ്രതിഷ്ഠയുടെ ഭാവം പരിഗണിക്കണമെന്നാണ് തന്ത്രി വാദിച്ചിരിക്കുന്നത്. വിഗ്രഹത്തില്‍ തന്ത്രിയ്ക്ക് പ്രത്യേക അധികാരം ഉണ്ടെന്നാണ് അഡ്വ. വി. ഗിരി വ്യക്തമാക്കി്.
പ്രയാറിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ് വിയുടെ വാദവും പൂര്‍ത്തിയായി. പൗരാവകാശത്തില്‍ 25,26 അനുച്ഛേദങ്ങള്‍ ചേര്‍ത്തു വായിക്കണമെന്നാണ് സിംഗ്വി വാദിച്ചത്.
അഡ്വ. വെങ്കിട്ട രമണി, അഡ്വ. വെങ്കിട്ട രാമന്‍ എന്നിവരുടെ വാദവും പൂര്‍ത്തിയായി. പുന:പരിശോധനാ ഹര്‍ജികളിലാണ് ഇരുവരും ഹാജരായത്
അതിനിടെ, ഹരജികളില്‍ എത്രയും പെട്ടെന്ന് വാദം പൂര്‍ത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം കോടതിയില്‍ ബഹളത്തില്‍ കലാശിച്ചു.
വാദിക്കാനായി അവസരം തേടി അഭിഭാഷകര്‍ ബഹളം വെക്കുകയായിരുന്നു. വാദിക്കാന്‍ അവസരം തേടി ഫയല്‍ താഴേക്ക് ഇട്ട് മാത്യൂസ് നെടുമ്ബാറയോട് ഇരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
കോടതിയില്‍ നേരായി പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് മറ്റൊരു അഭിഭാഷകന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
സുപ്രീംകോടതി വിധി എന്തായാലും അനുസരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.
ശുദ്ധിക്രിയ സംബന്ധിച്ച് തന്ത്രിയുടെ കത്ത് പുറത്ത് എത്തിയത് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു
പുന:പരിശോധന ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.
സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ജനങ്ങള്‍ ഇതിന് തിരിച്ചടി നല്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു
സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീംകോടതി വിധിപറഞ്ഞത്. ഇതിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22നു കേള്‍ക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാല്‍ മാറ്റിവെച്ചു. ശബരിമല തന്ത്രി, എന്‍.എസ്.എസ്., പന്തളം കൊട്ടാരം, പീപ്പിള്‍ ഫോര്‍ ധര്‍മ്മ തുടങ്ങിയവരുടെ 55 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതിക്കു മുമ്ബാകെയുള്ളത്. ഇത്രയധികം പുനഃപരിശോധനാ ഹര്‍ജികള്‍ ഒരു കേസില്‍ വരുന്നതു തന്നെ അത്യപൂര്‍വമാണ്.
നാഷണല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈലജാ വിജയന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്. ജയാ രാജ്കുമാര്‍, ചെന്നൈ സ്വദേശി ജി. വിജയകുമാര്‍, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയത്.
2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.