Image

ജന്മദേശം വിളിക്കുന്നു (കവിത : മഞ്‌ളുള ശിവദാസ് )

മഞ്‌ളുള ശിവദാസ് Published on 12 February, 2019
ജന്മദേശം വിളിക്കുന്നു (കവിത : മഞ്‌ളുള ശിവദാസ് )
നന്മകള്‍ മാത്രമല്ലിവിടെയെങ്കിലും,
നമ്മെ വേണ്ടാത്തിടം വിട്ടു പോരികാ..
ജന്മദേശം വിളിക്കുന്നു കൂട്ടരേ
ഉള്ളതില്‍പ്പാതിയുണ്ടു കഴിഞ്ഞിടാം.

ഉള്ള കൂരയും വിറ്റിട്ടുപോയതാ
ണാപ്പണംകായ്ച്ചിടും മരം തേടി നീ,
എല്ലുമുറിയെപ്പണിയെടുത്തന്തിക്കു
കൂലിയായ് കണ്ണുനീരും കടങ്ങളും.

എന്തിനടിമത്തബോധം മനുഷ്യരേ,
എന്തിതിത്ര പ്രകീര്‍ത്തിച്ചുപാടുവാന്‍.
ചോര ചോരയായൂറ്റിക്കൊടുത്തിട്ടു
തന്നെനേടിയതൗദാര്യമല്ലൊന്നും.

നിന്റെ ആയുസ്സുമദ്ധ്വാനവും കവര്‍
ന്നാവിയര്‍പ്പിന്റെയുപ്പും ഭുജിച്ചിട്ടു
തെരുവുശ്വാനന്റെ വിലപോലുമേകാ
ത്തിടത്തുനിന്നുമിന്നേയിങ്ങു പോരികാ..

ഭാവിയെക്കുറിച്ചാശങ്കയെന്തിന്,
മുന്നില്‍ വഴികളില്ലെന്നാധിയെന്തിന്,
ഇവിടെ പുതുവീഥി പണിയണം
നമ്മളാ വഴിയിലൂടെ നടന്നു മുന്നേറണം.

ഭരണപ്രതിപക്ഷ രാഷ്ട്രീയനേട്ടത്തി
നൊരുകരുമാത്രമെന്നും പ്രവാസി നീ.
ഇവിടെ വാഗ്ദാനപ്പെരുമഴയെന്നു
കേട്ടവിടിരുന്നു നീ കനവു നെയ്യേണ്ടാ...

സ്വന്തബന്ധങ്ങളൊപ്പമുണ്ടാകുമെ
ന്നൊരു പ്രതീക്ഷയും വേണ്ടിങ്ങുപോരുകില്‍.
സ്വന്തമായ് സ്വയം ഒക്കത്തുവച്ചവ
അന്യമായേയ്ക്കാമെന്നും നിനയ്ക്കുക.

ഇവിടെ ബന്ധങ്ങള്‍ ശിഥിലമായേയ്ക്കാം,
സൗഹൃദങ്ങള്‍ മുഖംതിരിച്ചേയ്ക്കാം,
ആദ്യനാളുകള്‍ വീഴ്ച്ചയായേയ്ക്കാം,
അനുഭവങ്ങള്‍തന്‍ കയ്പ്പറിഞ്ഞേയ്ക്കാം.

കരിഞ്ഞസ്വപ്‌നങ്ങള്‍ പൊതിഞ്ഞ ഭാണ്ഡവും,
കാലിയായ നിന്‍ കീശയും കണ്ടിട്ടകന്നു
പോകുന്ന ബന്ധങ്ങളേയോര്‍ത്തു
തളരുകില്ലെന്നുറച്ചിങ്ങു പോരികാ...

ജന്മദേശം വിളിക്കുന്നു (കവിത : മഞ്‌ളുള ശിവദാസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക