Image

പിതാവ്‌ മരിച്ചിട്ട്‌ ഒരു മാസമായിട്ടും മൃതദേഹം സംസ്‌കരിക്കാതെ എഡിജിപിയും കുടുംബവും

Published on 14 February, 2019
പിതാവ്‌ മരിച്ചിട്ട്‌ ഒരു മാസമായിട്ടും മൃതദേഹം സംസ്‌കരിക്കാതെ എഡിജിപിയും കുടുംബവും

ഭോപാല്‍ : പിതാവ്‌ മരിച്ചിട്ട്‌ ഒരു മാസമായിട്ടും മൃതദേഹം സംസ്‌ക്കരിക്കാതെ എഡിജിപിയും കുടുംബവും. മധ്യപ്രദേശിലാണ്‌ നാടിനെ നടുക്കിയ സംഭവം നടന്നത്‌. പിതാവിന്റെ മൃതദേഹം സംസ്‌കരിക്കാതെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥന്‍ സൂക്ഷിച്ചത്‌ ഒരു മാസമാണ്‌.

ജനുവരി 14നാണ്‌ എഡിജിപി രാജേന്ദ്ര കുമാര്‍ മിശ്രയുടെ പിതാവ്‌ മരിച്ചത്‌. വീട്ടിലെത്തിച്ച മൃതദേഹം സംസ്‌കരിക്കാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചില്ല.

മിശ്രയുടെ വീട്ടിലെ ജീവനക്കാര്‍ അസുഖബാധിതരായതോടെയാണ്‌ വിവരം പുറത്തറിഞ്ഞത്‌. ഇതു തന്റെ സ്വന്തം കാര്യമാണെന്നായിരുന്നു സംഭവത്തെക്കുറിച്ചു മിശ്രയുടെ പ്രതികരണം.

`പിതാവിനെ ചികില്‍സിച്ച ബന്‍സലിലെ ആശുപത്രി ജീവനക്കാര്‍ എന്താണു പറഞ്ഞതെന്ന്‌ അറിയില്ല. അവര്‍ ചികില്‍സ അവസാനിപ്പിച്ചപ്പോള്‍ അദ്ദേഹത്തെ ഞങ്ങള്‍ വീട്ടിലേക്കു കൊണ്ടുവന്നു.

ഇപ്പോള്‍ ആയുര്‍വേദ ഡോക്ടറുടെ ചികില്‍സയിലാണെന്നായിരുന്നു മിശ്രയുടെ വാദം. പിതാവിനെ കാണാന്‍ ആരെങ്കിലും ചോദിച്ചാല്‍ അദ്ദേഹം സമ്മതിക്കാറുണ്ടായിരുന്നില്ല'- വീട്ടിലെ ജോലിക്കാര്‍ പറഞ്ഞു.

മിശ്രയുടെ പിതാവ്‌ മരിച്ചതായി സംസ്ഥാന ഫൊറന്‍സിക്‌ വിഭാഗം മുന്‍ തലവന്‍ ഡോ. ഡി.കെ.സത്‌പതി സ്ഥിരീകരിച്ചു. മെഡിക്കല്‍ സയന്‍സിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം മരിച്ചിരിക്കുകയാണ്‌.

എന്നാല്‍ മിശ്രയും കുടുംബവും പിതാവ്‌ സമാധിയിലാണെന്നാണു വിശ്വസിക്കുന്നത്‌. താന്‍ പരിശോധിച്ച സമയത്ത്‌ ശരീരം അഴുകിയിരുന്നില്ല. എന്നാല്‍ നിലവിലെ സ്ഥിതി എന്താണെന്നു അറിയില്ലെന്നും സത്‌പതി പറഞ്ഞു. മിശ്ര ആവശ്യപ്പെട്ടതനുസരിച്ചാണ്‌ സത്‌പതി മൃതദേഹം പരിശോധിച്ചത്‌.

മിശ്രയുടെ പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ്‌ കൈമാറിയിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ജനുവരി 13നാണ്‌ കെ.എം.മിശ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

14ന്‌ വൈകിട്ട്‌ നാലിന്‌ അദ്ദേഹം മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു അദ്ദേഹത്തിന്‌. മരണസര്‍ട്ടിഫിക്കറ്റിന്റെ ഒരു പകര്‍പ്പ്‌ ഭോപാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും കൈമാറിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക