Image

കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം: സിപിഎം ലോക്കല്‍ കമ്മറ്റിയംഗം അടക്കം ഏഴ്‌ പേര്‍ കസ്റ്റഡിയില്‍

Published on 19 February, 2019
കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം: സിപിഎം ലോക്കല്‍ കമ്മറ്റിയംഗം അടക്കം ഏഴ്‌ പേര്‍ കസ്റ്റഡിയില്‍

കാസര്‍ഗോഡ്‌ രണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം കാസര്‍ഗോഡ്‌ പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ എ പീതാംബരന്‍ പൊലീസ്‌ കസ്റ്റഡിയില്‍. ഇന്നലെ രാത്രിയിലാണ്‌ പൊലീസ്‌ പീതാംബരനെ കസ്റ്റഡിയിലെടുത്തത്‌.

കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. പീതാംബരനെ കൂടാതെ വേറെ ഏഴ്‌ പേരും പൊലീസ്‌ കസ്റ്റഡിയിലുണ്ട്‌.

ഇവരെ ചോദ്യം ചെയ്യുകയാണ്‌. പിടിയിലാവര്‍ എല്ലാവരും സിപിഎമ്മുകാരാണെന്നാണ്‌ സൂചന.

അതേസമയം കാസര്‍ഗോഡ്‌ ലോക്കല്‍ കമ്മിറ്റി അംഗമായ എ പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കുമെന്ന്‌ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ അറിയിച്ചു. പാര്‍ട്ടിക്ക്‌ ഈ സംഭവവുമായി ബന്ധമില്ല.

പ്രാദേശിക നേതാക്കള്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടാല്‍ അവരെ പുറത്താക്കും. സിപിഎം സമാധാനത്തിന്റെ പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇരട്ടക്കൊലപാതകം അപലപനീയമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞിരുന്നു. ജില്ലയില്‍ എല്‍ഡിഫ്‌ ജാഥ പര്യടനം നടത്തിയ ദിവസം തന്നെയാണ്‌ കൊലപാതകത്തിന്‌ തിരഞ്ഞെടുത്തത്‌.

കൊലപാതകത്തിന്‌ പിന്നില്‍ ആരായാലും അവര്‍ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട്‌ അംഗീകരിക്കുന്നവരല്ല. അത്തരക്കാരെ സിപിഎം ഒരു കാരണവശാലും ഏറ്റെടുക്കില്ല.

ഇതിന്‌ വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ നിയമത്തിന്‌ മുമ്പില്‍ കൊണ്ടു വരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.കുറ്റവാളികളെ കണ്ടെത്തി പോലീസ്‌ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക