അനന്തപുരിയുടെ സാംസ്‌ക്കാരിക കേന്ദ്രമായിരുന്ന കനകക്കുന്നു കൊട്ടാരത്തില്‍ നട്ന്ന അക്ഷരങ്ങളുടെ ആഘോഷത്തില്‍ പ്രമുഖ അമേരിക്കന്‍ മലയാളി സാഹിത്യകാരനായ തമ്പി ആന്റണിയും എഴുത്തുകാരനും ശ്രീനാരായണ ഗുരുവിന്റെ ഇംഗ്ലീഷ് ജീവചരിത്രകര്‍ത്താവുമായ അശോകന്‍ വേങ്ങശേരിയും ക്ഷണിതാക്കളായിരുന്നു.
ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധാ കേന്ദ്രമായ സാഹിത്യോത്സവമായിരുന്നു മാതൃഭൂമിയുടെ 2019 ലെ അക്ഷരോത്സവം. ഇന്ത്യയിലെ പ്രമുഖ മുഖ്യധാരാ എഴുത്തുകാരോടൊപ്പം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രത്യേക ക്ഷണിതാക്കളായി എത്തിയ മുന്നൂറില്‍പ്പരം എഴുത്തുകാര്‍ മൂന്നുദിവസം നീണ്ടുനിന്ന ഉത്സവത്തില്‍ പങ്കെടുത്തു.
ഏതാണ്ട് എട്ടോളം വേദികളിലായി വിവിധ സമ്മേളനങ്ങള്‍ അരങ്ങേറി. താരപ്രഭയുള്ള ഒട്ടേറെ എഴുത്തുകാരും ചിന്തകരും രാഷ്ട്രീയ നിരീക്ഷകരും ഒക്കെ പങ്കെടുത്തിരുന്നുവെങ്കിലും ശശി തരൂറായിരുന്നു മുഖ്യ ആകര്‍ഷണ കേന്ദ്രം.
ജനുവരി 31 നു നടന്ന പ്രവാസകാലത്തിന്റെ അഭയമാര്‍ഗ്ഗങ്ങള്‍' എ്ന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് തമ്പി ആന്റണി പങ്കെടുത്തത്. പ്രമുഖ എഴുത്തുകാരായ ബന്യാമിനും ശിഹാവുദ്ദീന്‍ പൊയ്ത്തുകടവും തമ്പി ആന്റണിയോടൊപ്പം ചര്‍ച്ചയില്‍ പങ്കാളികളായി.
ഫെബ്രുവരി 1 നു നടന്ന 'ശ്രീനാരായണ ഗുരു മിത്തും യാഥാര്‍ത്ഥ്യവും' എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് അശോകന്‍ വേങ്ങശ്ശേരി ക്ഷണിക്കപ്പെട്ടത്. അദ്ദേഹത്തോടൊപ്പം മങ്ങാട് ബാലചന്ദ്രനും സജയ് കെ.വി.യും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിനെ പറ്റി അശോകന്‍ വേങ്ങശേരി ഇംഗ്ലീഷില്‍ രചിച്ച 'ശ്രീനാരായണഗുരു: ദി പെര്‍ഫക്ട് യൂണിയന്‍ ഓഫ് ബുദ്ധ ആന്റ് ശങ്കര' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ക്രിയാത്മക സംവാദങ്ങള്‍ തിരുവനന്തപുരം വിശ്വസംസ്‌ക്കാര ഭവനിലും എറണാകുളം എച്ച് & ഡി ബുക്ക് സ്റ്റോര്‍ ഹാളിലും നടന്നു.
തിരുവനന്തപുരം കനകക്കുന്ന് വിശ്വസംസ്‌ക്കാര ഭവനില്‍ നടന്ന സംവാദത്തില്‍ സ്വാമി ബോധി തീര്‍ത്ഥ അധ്യക്‌നായിരുന്നു. മുന്‍ അംബാസഡര്‍ റ്റി.പി. ശ്രീനിവാസന്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രൊഫ.കോശി തലക്കല്‍ പ്രിയദാസ് മംഗലത്ത്, സജീവ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എറണാകുളം H&C Books ഹാളില്‍ നടന്ന ഗ്രന്ഥസംവാദത്തില്‍ ഡോ.ബാബു ജോസഫ്(മുന്‍ വൈസ് ചാന്‍സലര്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി) മുഖ്യാതിഥിയായിരുന്നു. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ എന്‍.എം.പിയേര്‍സണ്‍, എഴുത്തുകാരനും ചിന്തകനുമായ കെ.ജെ.ജ്യോതിര്‍ഘോഷ് പി.ആര്‍.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവനന്തപുരത്തും എറണാകുളത്തും നടന്ന ഗ്രന്ഥസംവാദങ്ങള്‍ക്ക് ഗ്രന്ഥകാരനായ അശോകന്‍ വേങ്ങശേരി മറുപടി പറഞ്ഞു.