Image

പോസ്റ്റിടുന്നതും കമന്റിടുന്നതും എന്റെ ഇഷ്ടം: മുല്ലപ്പള്ളിക്ക്‌ പരോക്ഷ മറുപടിയുമായി വിടി ബല്‍റാം

Published on 03 March, 2019
പോസ്റ്റിടുന്നതും കമന്റിടുന്നതും എന്റെ ഇഷ്ടം: മുല്ലപ്പള്ളിക്ക്‌ പരോക്ഷ മറുപടിയുമായി വിടി ബല്‍റാം
പാലക്കാട്‌: എഴുത്തുകാരി കെ ആര്‍ മീരക്കെതിരെ ഫേസ്‌ബുക്കില്‍ കമന്റിട്ടതിന്‌ തനിക്കെതിരെ വിമര്‍ശനമുന്നയിച്ച കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‌ പരോക്ഷ മറുപടിയുമായി വി ടി ബല്‍റാം എംഎല്‍എ.

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ്‌ നേതാവ്‌ എന്ന നിലയിലുമുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുക എന്നതിനാണ്‌ തന്റെ പ്രഥമ പരിഗണനയെന്നും ഇതിന്റെയൊക്കെ ഇടയില്‍ എനിക്ക്‌ സൗകര്യമുള്ള സമയത്താണ്‌ എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്‌ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നതെന്നും ബല്‍റാം ഫേസ്‌ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ്‌ ബല്‍റാമിനെ വിമര്‍ശിച്ച്‌ മുല്ലപ്പള്ളി രംഗത്തെത്തിയത്‌. മീരക്കെതിരായ ബല്‍റാമിന്റെ വിമര്‍ശനം ശരിയല്ലെന്ന്‌ പരസ്യമായി വിമര്‍ശിക്കുകയായിരുന്നു.

ബല്‍റാമിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌.....

രാവിലെ ഒമ്പതുമണി വരെ വീട്ടില്‍ നിവേദക സംഘങ്ങളടക്കം ഇരുപതോളം ആളുകളുമായി കൂടിക്കാഴ്‌ച

പിന്നെ തൃത്താലയിലെ എംഎല്‍എ ഓഫീസില്‍ അല്‍പ്പനേരം

പിന്നീട്‌ ആനക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എംഎല്‍എ ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിര്‍മ്മാണോദ്‌ഘാടനം

കപ്പൂര്‍ പഞ്ചായത്ത്‌ ഓഫീസില്‍ സമഗ്ര കുടിവെള്ള പദ്ധതിയേക്കുറിച്ച്‌ വാട്ടര്‍ അതോറിറ്റി ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി ചര്‍ച്ച

പരുതൂരില്‍ 4 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന റോഡ്‌ സൈറ്റ്‌ സന്ദര്‍ശനം. എഞ്ചിനീയറും കോണ്‍ട്രാക്‌റ്ററുമായി പ്രവൃത്തി വിലയിരുത്തല്‍.

ഇതിനിടയില്‍ ക്ഷണിക്കപ്പെട്ട രണ്ട്‌ വിവാഹച്ചടങ്ങുകളില്‍ സംബന്ധിക്കുന്നു.

ഭക്ഷണശേഷം അല്‍പ്പം പുസ്‌തകവായന, ഇപ്പോഴത്തെ പുസ്‌തകം ശശി തരൂരിന്റെ ദ പാരഡോക്‌സിക്കല്‍ ്രൈപംമിനിസ്റ്റര്‍.

പിന്നെ കരിമ്പയില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന്‌ നിര്‍മ്മിച്ച റോഡ്‌ ഉദ്‌ഘാടനം, പ്രദേശത്തെ ചില വീടുകളില്‍ സന്ദര്‍ശനം

തുടര്‍ന്ന്‌ കക്കാട്ടിരിയില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന്‌ നിര്‍മ്മിച്ച റോഡ്‌ ഉദ്‌ഘാടനം. അസുഖബാധിതരായി കിടക്കുന്ന രണ്ട്‌ പേരെ വീട്ടില്‍ ചെന്ന്‌ സന്ദര്‍ശനം.

അഞ്ച്‌ മണിയോടെ കൃപേഷിന്റെയും ശരത്‌ ലാലിന്റെയും ചിതാഭസ്‌മം വഹിച്ചുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ യാത്രക്ക്‌ കൂറ്റനാട്‌ അഭിവാദ്യം, പ്രസംഗം.

കുമരനെല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യാത്രയയപ്പ്‌ സമ്മേളനം ഉദ്‌ഘാടനം.

രാത്രി ഒന്‍പതോടെ തിരിച്ച്‌ വീട്ടില്‍. ഭക്ഷണം. ബാക്കി വായന.
.......
ഇന്നത്തെ ദിവസം ചുമ്മാ ഒന്ന്‌ ഓര്‍ത്തെടുത്തെന്നേ ഉള്ളൂ. മിക്കവാറും ദിവസങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയാണ്‌. ഇന്നലെ കാസര്‍ക്കോട്‌, കണ്ണൂര്‍ ജില്ലകളില്‍. മിനിഞ്ഞാന്ന്‌ തിരുവനന്തപുരത്ത്‌. നാളെയും മറ്റന്നാളും  മണ്ഡലത്തില്‍ പദയാത്ര.

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ്‌ നേതാവ്‌ എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നതിനാണ്‌ എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയില്‍ എനിക്ക്‌ സൗകര്യമുള്ള സമയത്താണ്‌ എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്‌ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക